ടാക്‌സി ഡ്രൈവറില്‍ നിന്ന് ലക്ഷങ്ങളും കോടികളും കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ നേതാവായി അരവിന്ദാക്ഷനെ മാറ്റിയെടുക്കാന്‍ സിപിഎം വലിയ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. അതെല്ലാം ഇഡി ഞെക്കിപിഴിഞ്ഞെടുക്കുന്ന അവസ്ഥയാണ്. തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നത് അരവിന്ദാക്ഷന്‍ വഴിയാണെന്നാണ് ഇഡി കണ്ടെത്തല്‍

നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെയാണ് നിലവില്‍ സിപിഎമ്മിന്റെ അവസ്ഥ. എന്തു പറയണം എങ്ങനെ പറയണമെന്ന ആശയക്കുഴപ്പം ന്യായീകരണ തൊഴിലാളികളെയും അലട്ടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കരുവന്നൂര്‍ ബാങ്കില്‍ ഇഡി അന്വേഷണം വന്നപ്പോള്‍ മുതല്‍ അങ്കലാപ്പിലായ സിപിഎം ഇപ്പോള്‍ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷം വന്നുവെന്നത് ഇഡിയുടെ വ്യാജപ്രചരണമാണെന്നതില്‍ തൂങ്ങിയാണ് കളിക്കുന്നത്. ടാക്‌സി ഡ്രൈവറില്‍ നിന്ന് ലക്ഷങ്ങളും കോടികളും കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ നേതാവായി അരവിന്ദാക്ഷനെ മാറ്റിയെടുക്കാന്‍ സിപിഎം വലിയ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. അതെല്ലാം ഇഡി ഞെക്കിപിഴിഞ്ഞെടുക്കുന്ന അവസ്ഥയാണ്. തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നത് അരവിന്ദാക്ഷന്‍ വഴിയാണെന്നാണ് ഇഡി കണ്ടെത്തല്‍ . അതെല്ലാം സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ വഴിയായിരുന്നു എന്നതാണ് നിരവധി സിപിഎം നേതാക്കളെ കുടുക്കാന്‍ പോകുന്ന തെളിവെന്നും വ്യക്തമാണ്. അരവിന്ദാക്ഷന്‍ എല്ലാം ഇഡിയോട് ഏറ്റുപറഞ്ഞതോടെ എം.വി.ഗോവിന്ദനും കരുവന്നൂര്‍ കൈവിട്ട അവസ്ഥയാണ്.
തൃശ്ശൂരിലേയ്ക്ക് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള കള്ളപ്പണ ഇടപാടുകാരെ എ്ത്തിച്ചു കൊടുത്ത സിപിഎം നേതാക്കളിലേയ്ക്കാണ് ഇനി ഇഡിയുടെ ശ്രദ്ധയെന്നറിയുന്നു.അതുപോലെ കരുവന്നൂര്‍ ബാങ്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ സ്ഥിരസമിതി അധ്യക്ഷനുമായ പി.ആര്‍.അരവിന്ദാക്ഷന്റെ മാതാവിന്റെ പേരിലുള്ള 63 ലക്ഷം രൂപയുടെ നിക്ഷേപത്തിനു പുറമേ മറ്റു കുടുംബാംഗങ്ങളുടെ പേരിലും വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകളുണ്ടോയെന്നു പരിശോധിക്കുന്നതായി ഇ.ഡി. കോടതിയെ അറിയിച്ചിരിക്കുകയാണ്. പി.ആര്‍.അരവിന്ദാക്ഷന്‍, സി.കെ.ജില്‍സ് എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇ.ഡി.ഇക്കാര്യം അറിയിച്ചത്.
പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കില്‍ അരവിന്ദാക്ഷന്റെ മാതാവിന്റെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നു ബാങ്കിലെ സെക്രട്ടറി തന്നെയാണു ചോദ്യം ചെയ്യലില്‍ ഇ.ഡിയോടു സമ്മതിച്ചത്. അരവിന്ദാക്ഷനും പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഇതിനിടയില്‍ പെരിങ്ങണ്ടൂര്‍ ബാങ്ക് ഭരണസമിതിയിലെ ചിലര്‍ അരവിന്ദാക്ഷന്റെ മാതാവിന്റെ പേരില്‍ അവിടെ അക്കൗണ്ടില്ലെന്നു പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണു കോടതിയില്‍ ഇ.ഡിയുടെ നീക്കം. കേസിലെ ഒന്നാം പ്രതി പി.സതീഷ്‌കുമാറിന്റെ സഹോദരന്‍ പി.ശ്രീജിത്തിനെയാണു പെരിങ്ങണ്ടൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന്റെ മാതാവിന്റെ പേരിലുള്ള 63 ലക്ഷം രൂപയുടെ നിക്ഷേപത്തിനു നോമിനിയായി രേഖപ്പെടുത്തിയിട്ടുള്ളത്. 'മകന്‍' എന്ന വ്യാജേനയാണു ബാങ്കിന്റെ ഈ നടപടിയെന്നും ഇ.ഡി. ചൂണ്ടിക്കാണിക്കുന്നു. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഭൂമി 85 ലക്ഷം രൂപയ്ക്കു പ്രവാസിയായ അജിത്ത് മേനോനു വിറ്റതു സംബന്ധിച്ച തെളിവെടുപ്പും പൂര്‍ത്തിയായിട്ടില്ല.
കരുവന്നൂര്‍ ബാങ്കിലെ സാധാരണക്കാരുടെ നിക്ഷേപം ബെനാമി വായ്പയായി കടത്തിയ കേസിലെ മുഖ്യപ്രതി പി.സതീഷ്‌കുമാര്‍ നടത്തിയ മുഴുവന്‍ സാമ്പത്തിക തിരിമറിക്കും ഒത്താശ ചെയ്തത് പി.ആര്‍.അരവിന്ദാക്ഷനാണെന്നാണ് ഇ.ഡി. പറയുന്നത്. ഈ സാഹചര്യത്തിലാണ് ആദ്യ റിമാന്‍ഡ് കാലാവധി അവസാനിക്കും മുന്‍പ് അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അപേക്ഷ സംഘം തീരുമാനിച്ചത്.
കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ഈ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. 4.25 കോടി രൂപയുടെ ബെനാമി വായ്പ ലഭിച്ച സി.കെ.ജില്‍സിനെയും ഇ.ഡി.കസ്റ്റഡിയില്‍ ചോദ്യം ചെയ്യും.
കരുവന്നൂര്‍ ബാങ്കിലെ മാനേജരായിരുന്ന എം.കെ.ബിജുവാണു കേസില്‍ പി.ആര്‍.അരവിന്ദാക്ഷന്‍, പി.സതീഷ്‌കുമാര്‍ എന്നിവരുടെ പങ്കാളിത്തം ഇ.ഡിയോടു വെളിപ്പെടുത്തിയത്. ഇതെത്തുടര്‍ന്ന് വടക്കാഞ്ചേരി നഗരസഭയിലെ മറ്റൊരു സിപിഎം കൗണ്‍സിലറായ മധു അമ്പലപുരം തനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയതായും മാനേജര്‍ ബിജു മൊഴി നല്‍കി. ഇതെത്തുടര്‍ന്നാണ് ഇ.ഡി. കഴിഞ്ഞ ദിവസങ്ങളില്‍ മധുവിനെയും വിശദമായി ചോദ്യം ചെയ്തത്. നോട്ട് നിരോധനകാലത്ത് സിപിഎം സംസ്ഥാനത്തെ സര്‍വീസ് സഹകരണ ബാങ്കുകളില്‍ പതിനായിരക്കണക്കിനു കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം നടത്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ആരോപണവും അന്വേഷണ പരിധിയിലായിട്ടുണ്ട്. 49000 രൂപ വീതം വ്യാജ അക്കൗണ്ടുകളിലായി വ്യാപകമായി പണം നിക്ഷേപിച്ചെന്നും കേരളത്തിലെ സഹകരണ മേഖലയെ അഴിമതിയുടെ കൂത്തരങ്ങാക്കി ഒരു വിഭാഗം കശ്മലന്‍മാര്‍ തടിച്ചു കൊഴുത്തെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അതേസമയം,സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിഐടിയുവും തീരുമാനിച്ചിരിക്കുകയാണ്. 12 മുതല്‍ 17 വരെ സഹകരണ സംരക്ഷണ ക്യാംപെയ്ന്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. കോണ്‍ഗ്രസാകട്ടെ സംസ്ഥാന വ്യാപകമായി നടക്കുന്ന ബാങ്കു കൊള്ളയ്‌ക്കെിതിരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സഹകരണ മേഖലയെ സിപിഎമ്മില്‍ നിന്ന് രക്ഷപ്പെടുത്താനാണ് കോണ്‍ഗ്രസ് സമരം.
അറസ്റ്റിലായ പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയത് ബാങ്ക് സെക്രട്ടറിയാണെന്നാണ് ഇഡി കോടതിയില്‍ പറഞ്ഞിരിക്കുന്ന. പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറിയാണ് വിവരങ്ങള്‍ കൈമാറിയതെന്നും ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നതായും ബാങ്കിന്റെ സ്റ്റേറ്റ്‌മെന്റ് ഉണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനോട് അരവിന്ദാക്ഷന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടു. ഇഡി അയച്ച ഇമെയിലിന് സെക്രട്ടറി, ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയെന്നും അക്കൗണ്ട് നമ്പറും സ്റ്റേറ്റ്മെന്റും ഇതിലുണ്ടായിരുന്നു എന്നും ഇഡി വിശദമാക്കി.
കഴിഞ്ഞ മാസം 22 ന് അരവിന്ദാക്ഷന്റെയും ബന്ധുക്കളുടെയും പേരിലുള്ള വിവരങ്ങള്‍ തേടി ഇഡി പെരിങ്ങണ്ടൂര്‍ ബാങ്കിലേക്ക് ഒരു ഇമെയില്‍ അയച്ചിരുന്നു. അന്ന് തന്നെ ബാങ്ക് സെക്രട്ടറി മറുപടി അയക്കുയും ചെയ്തു.അതില്‍ ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങളും കൈമാറിയിരുന്നു.അക്കൗണ്ട് അമ്മയുടെതാണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.അരവിന്ദാക്ഷന്റെ വിദേശയാത്ര, ബാങ്ക് നിക്ഷേപം എന്നിവ സംബന്ധിച്ച വിവര ശേഖരണത്തിനായി കസ്റ്റഡി ആവശ്യമാണെന്നും ഇഡി അറിയിച്ചു.ചന്ദ്രമതിയുടെ ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാടാണ് നടന്നിരിക്കുന്നത്. ചന്ദ്രമതിയുടെ ഈ അക്കൗണ്ടിലൂടെ ഒന്നാംപ്രതി സതീഷ് കുമാറുമായി വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നു എന്നും കോടതിയില്‍ ഇ ഡി പറഞ്ഞു. .
ഒന്നാംപ്രതി സതീഷ് കുമാറുമായി പി ആര്‍ അരവിന്ദാക്ഷന്‍ നടത്തിയ വിദേശയാത്രകള്‍, കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഇ ഡിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് രണ്ടുദിവസത്തേക്ക് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനം.
പി ആര്‍ അരവിന്ദാക്ഷിനെതിരെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ തെളിവുകളായി ഉണ്ടെന്നും ഒന്നാംപ്രതി സതീഷ് കുമാറിന്റെ ഫോണിലെ കോള്‍ റെക്കോര്‍ഡുകളില്‍ അരവിന്ദാക്ഷന്റെ പങ്ക് വ്യക്തമാണെന്നും ഇ ഡി കോടതിയെ അറിയിച്ചു. ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച മൊഴികള്‍ അരവിന്ദാക്ഷന് എതിരാണെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്. എന്നാല്‍ സിപിഎം ഇപ്പോഴും പറയുന്നത് സെക്രട്ടറി നല്കിയ സ്റ്റേറ്റ്‌മെന്റിലെ ചന്ദ്രമതി അരവിന്ദാക്ഷന്റെ അമ്മയല്ലെന്നും അതു മറ്റൊരാളാണെന്നുമാണ്. എങ്കില്‍ 63 ലക്ഷത്തിന്റെ ഉടമയായ ചന്ദ്രമതി ആരെന്ന് കണ്ടെത്താന്‍ ബാങ്കിനുമായിട്ടില്ല. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി പേരുടെ വ്യാജഅക്കൗണ്ടുകളില്‍ വന്‍തുകകള്‍ നിക്ഷേപിച്ചിരിക്കുന്നതായി ഇഡി വ്യക്തമാക്കുന്നുണ്ട്.
ഇവ കള്ളപ്പണവും രാഷട്രീയ നേതാക്കളുടെ കൊള്ളപ്പണവുമാണെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. കൈക്കൂലി പണം നിക്ഷേപിക്കുന്നതിനായാണ് മുക്കിന് മുക്കിന് സഹകരണ സംഘങ്ങള്‍ ആരംഭിച്ചതെന്നും പറയുന്നുണ്ട്. കരുവന്നൂരില്‍ സാമ്പത്തിക പ്രശ്‌നം തുടങ്ങിയതിന്റെ മൂലകാരണം തന്നെ ഇത്തരം കൈക്കൂലി പണങ്ങള്‍ കൂട്ടത്തോടെ പിന്‍വലിച്ച സമയത്താണ്. എന്നാല്‍ പിന്‍വലിച്ച വന്‍തുകകള്‍ വിദേശത്ത് നിക്ഷേപമാക്കി മാറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തൃശ്ശൂര്‍, കണ്ണൂര്‍ മേഖലയിലെ സിപിഎം നേതാക്കളുടെ കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന മക്കളെയും ബന്ധുക്കളെയും ഉപയോഗിച്ചാണ് ബിസിനസ് കാര്യങ്ങള്‍ നടത്തുന്നത്. കൂടാതെ സതീഷ്‌കുമാറിനെ പോലെ നിരവധി ഇടനിലക്കാരുടെ സഹായവും പിന്‍തുണയും വിദേശ നിക്ഷേപത്തിന് സഹായകരമായി മാറിയിട്ടുണ്ട്. വരും നാളുകളില്‍ ഇഡി കൂടുതല്‍ ശ്രദ്ധയോടെ അന്വേഷണം മുന്നോട്ട് കൊണ്ടു പോകുമെന്നാണ് കണക്കു കൂട്ടുന്നത്.
https://www.facebook.com/Malayalivartha






















