'പിണറായി രായാവ് 'നഗ്നനാണ്'...സി.പി.ഐയില്‍ നേതാക്കള്‍ സംസ്ഥാന സെക്രട്ടറിയേയും സ്വന്തം മന്ത്രിമാരേയും വിമര്‍ശിച്ച് വട്ടേക്കയറ്റും... പ്രതിപക്ഷം പോലും വാ തുറക്കാതിരുന്നപ്പോഴൊക്കെ, അതിരൂക്ഷമായ വിമര്‍ശന മിസൈലുകള്‍ തൊടുത്ത് വിട്ടത് സി.പി.ഐക്കാരായിരുന്നു...കൊല്ലം ജില്ലയിലെ സഖാക്കള്‍. അവര്‍ക്കിത്തിരി ഉശിര് കൂടുതലാണ്...

സാധാരണ നിലയില്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ സി.പി.എം ജില്ലാ കമ്മിറ്റികളില്‍ നേരിട്ട് വിമര്‍ശനം ഉണ്ടാകാറില്ല, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടുകയും തെറ്റുതിരുത്താന്‍ നിര്‍ദ്ദേശിക്കുകയുമാണ് പതിവ്. എന്നാല്‍ സി.പി.ഐയില്‍ നേരെ തിരിച്ചാണ്, നേതാക്കള്‍ സംസ്ഥാന സെക്രട്ടറിയേയും സ്വന്തം മന്ത്രിമാരേയും വിമര്‍ശിച്ച് വട്ടേക്കയറ്റും. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെ പ്രതിപക്ഷം പോലും വാ തുറക്കാതിരുന്നപ്പോഴൊക്കെ അതിരൂക്ഷമായ വിമര്‍ശന മിസൈലുകള്‍ തൊടുത്ത് വിട്ടത് സി.പി.ഐക്കാരായിരുന്നു. പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ സഖാക്കള്‍. അവര്‍ക്കിത്തിരി ഉശിര് കൂടുതലാണ്. പക്ഷെ, കൊല്ലത്തെ സി.പി.എമ്മുകാര്‍ അങ്ങനെയായിരുന്നില്ല.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും എതിരെ ഒരു വിഭാഗം നേതാക്കള്‍ അതിരൂക്ഷമായ ആക്രമണമാണ് നടത്തിയത്. യോഗത്തിനെത്തിയ ദേശാഭിമാനി എഡിറ്ററും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പുത്തലത്ത് ദിനേശനെ ഇരുത്തിയാണ് പിണറായി വധം ആട്ടക്കഥ അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് അടുത്തകാലത്താണ് ദേശാഭിമാനി എഡിറ്ററായി ചുമതലയേറ്റത്. അതുകൊണ്ട് കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണം എന്ന ശക്തമായ സന്ദേശം കൂടിയാണ് ജില്ലയിലെ ചില നേതാക്കള്‍ നല്‍കിയത്. മുഖ്യന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കിയെന്നായിരുന്നു പ്രധാനവിമര്‍ശനം. ഇക്കാര്യത്തില്‍ നേരത്തെ ജാഗ്രതപുലര്‍ത്തേണ്ടതായിരുന്നെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കേണ്ട കാര്യമില്ലെന്നും തെറ്റുകളുണ്ടായാല്‍ ചൂണ്ടിക്കാട്ടുമെന്ന ശക്തമായ നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോഴും തിമിരം ബാധിച്ച ചില ഭക്തര്‍ അവശേഷിക്കുന്നുണ്ടെന്ന കാര്യവും വ്യക്തമായി. മാസപ്പടി മാധ്യമസൃഷ്ടിയാണെന്ന ക്യാപ്‌സ്യൂള്‍ അവര്‍ വെള്ളം തൊടാതെ വിളമ്പി. എന്നാല്‍ അതിനെ വകവെച്ചുകൊടുക്കാന്‍ ഉശിരുള്ള സഖാക്കള്‍ തയ്യാറായില്ല. പിണറായി മാറിയാലും പാര്‍ട്ടിയും പ്രസ്ഥാനവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന അവര്‍ എല്ലാ കാര്യങ്ങളും അക്കമിട്ട് നിരത്തി. മന്ത്രിമാരുടെ ഓഫീസുകള്‍ രാവിലെ 9 മണി മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കുന്നില്ല. ചില നേതാക്കളുടെ പ്രതികരണവും പ്രത്താവനകളും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്നു. മുഖ്യമന്ത്രി ആണ്ടിലൊരിക്കല്‍ മാധ്യമങ്ങളെ കണ്ടിട്ട് കാര്യമില്ല, കോവിഡ് കാലത്തെ പോലെ കൃത്യമായ ഇടവേളകളില്‍ പത്രസമ്മേളനങ്ങള്‍ നടത്തണം. ജനങ്ങളെ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. പാര്‍ട്ടി പരിപാടികളിലെയും പൊതുയോഗങ്ങളിലെയും വിശദീകരണം എല്ലാ വിഭാഗം ജനങ്ങളും കാണണമെന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൂറേ കൂടി കാര്യക്ഷമമാകാനുണ്ട്.
ചെയ്യുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തുന്നില്ല. എല്ലാം വിവാദങ്ങളില്‍ മുങ്ങിപ്പോകുന്നു എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.ബി.ജെ.പിയും ആര്‍.എസ്.എസും നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ നിലപാടുക്കുകയും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയെ പരാജയപ്പെടുത്തുകയും വേണം. അതുകൊണ്ട് ദേശീയതലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ രൂപീകരിച്ച ഇന്ത്യ മുന്നണിയില്‍ ചേരേണ്ടതില്ലെന്ന തീരുമാനം പാര്‍ട്ടി പുനപ്പരിശോധിക്കണമെന്നും അല്ലെതാ ബി.ജെ.പിയെ താഴെയിറക്കാനാവില്ലെന്നും ചൂണ്ടിക്കാണിച്ചു. യാഥാര്‍ത്ഥ്യബോധമുള്ള നേതാക്കള്‍ ഇപ്പോഴും സി.പി.എമ്മിലുണ്ടെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇതൊക്കെ. കരവന്നൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്‌കോര്‍ ചെയ്തിരിക്കുകയാണ്. അതിന് അവസരമൊരുക്കാതെ പാര്‍ട്ടിയും സര്‍ക്കാരും ചേര്‍ന്ന് വിഷയം പരിഹരിക്കണമായിരുന്നു. സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിനെ വല്ലാതെ അലട്ടുന്നുണ്ട്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണം. വരുമാനത്തിന്റെ 90 ശതമാനവും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുത്ത് തീര്‍ക്കുകയാണ്.
ബാക്കിവരുന്ന ഭൂരിപക്ഷം ജനം ഇതിന്റെ ബാധ്യത സഹിക്കുകയാണ്. അതുകൊണ്ട് ഒരു വീട്ടില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാരുണ്ടെങ്കില്‍ പെന്‍ഷന്‍ നല്‍കുമ്പോള്‍ ഡി.എ വര്‍ദ്ധന പോലുള്ള ആനുകൂല്യങ്ങളെങ്കിലും വെട്ടിക്കുറയ്ക്കണമെന്നും ആവശ്യമുയര്‍ന്നു. നിലവിലെ സര്‍ക്കാരിന്റെ അവസ്ഥയെ സമഗ്രമായി ജില്ലയിലെ സഖാക്കള്‍ വിലയിരുത്തി. എന്നിട്ടും സി.പി.എം സംസ്ഥാന സമിതിക്കോ, സംസ്ഥാന സെക്രട്ടറിയേറ്റിനോ ഇക്കാര്യത്തില്‍ ബോധം വന്നിട്ടില്ല. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും ഈ രണ്ട് ഘടകങ്ങളും തയ്യാറായില്ല. പകരം അന്തമായി ന്യായീകരിക്കുകയാണ് ചെയ്തത്. ഈയൊരു പശ്ചാത്തലത്തിലാണ് സി.പി.എം കൊല്ലം ജില്ലാകമ്മിറ്റി വെടിപൊട്ടിച്ചത്. താമസിയാതെ മറ്റ് പല ജില്ലാ കമ്മിറ്റികളും മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രംഗത്ത് വരുമെന്നാണ് സൂചന. എന്നാല്‍ ഇതിന് തടയിടാനുള്ള നീക്കങ്ങളും ആരംഭിച്ചേക്കും.
ഒരു നേതാവിന്റെയും ശക്തിയിലല്ല പാര്‍ട്ടി മുന്നോട്ട് പോകുന്നത്. പിണറായിയേക്കാള്‍ വലിയ നേതാക്കളായ ഇ.എം.എസ്, എ.കെ.ജി തുടങ്ങിയവരൊക്കെ മരിച്ചിട്ടും സി.പി.എം തളര്‍ന്നില്ല. കൂടുതല്‍ കരുത്തോടെ മുന്നേറുകയാണുണ്ടായത്. അതുകൊണ്ട് പാര്‍ട്ടിയാണ് വലുത്, പിണറായിയല്ല എന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതൊരു നല്ല തുടക്കമാണ്. വര്‍ഗശത്രുകള്‍ സ്വപ്‌നം കാണുന്നത് പോലെ അറബിക്കടലില്‍ അസ്തമിക്കാന്‍ പാര്‍ട്ടിയെ വിട്ടുകൊടുക്കാതെ, കേരള മണ്ണില്‍ ഇനിയും ഒരുപാട് കാലം പാര്‍ട്ടിയുണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്. അവരാണ് യഥാര്‍ത്ഥ ഇടതുപക്ഷം. പലപ്പോഴും നേതൃത്വത്തിലുള്ളവരും അവര്‍ക്ക് കുഴലൂതുന്നവരും ഇത്തരക്കാരെ ഒതുക്കുകയോ, മാറ്റിനിര്‍ത്തുകയോ ആണ് പതിവ്. എന്നാല്‍ എല്ലാക്കാലവും അതിന് കഴിയില്ല. അടിച്ചമര്‍ത്തുന്തോറും അവര്‍ശക്തിയായി ഉയര്‍ന്ന് വരും. അതാണ് ചരിത്രം. അതുകൊണ്ട് രാജാവ് നഗ്നനാണെന്ന് ഉറക്കെ പറഞ്ഞ കൊല്ലത്തെ സഖാക്കള്‍ ചരിത്രത്തോടും പാര്‍ട്ടിയോടും നീതിപുലര്‍ത്തി.
https://www.facebook.com/Malayalivartha






















