സുരേന്ദ്രന്റെ 'കോഴ' പിണറായി വിഴുങ്ങി...ബുധനാഴ്ച ഹാജരായെങ്കിലും പിണറായി പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തില്ല... സര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദ്ദേശമില്ലാതെ ഇത്തരത്തിലൊരു രാഷ്ട്രീയ കേസില്‍ പ്രോസിക്യൂഷന്‍ ഇങ്ങിനെയൊരു നിലപാട് സ്വീകരിക്കില്ല....ജാമ്യ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നെങ്കില്‍ ബി.ജെ.പിക്കത് തിരിച്ചടിയാകുമായിരുന്നു....

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസും കൊടകര കുഴല്‍പ്പണ കേസും പിണറായി സര്‍ക്കാര്‍ വിഴുങ്ങി. മഞ്ചേശ്വരം കേസില്‍ സുരേന്ദ്രന്‍ ബുധനാഴ്ച ഹാജരായെങ്കിലും പിണറായി പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദ്ദേശമില്ലാതെ ഇത്തരത്തിലൊരു രാഷ്ട്രീയ കേസില്‍ പ്രോസിക്യൂഷന്‍ ഇങ്ങിനെയൊരു നിലപാട് സ്വീകരിക്കില്ല. ജാമ്യ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നെങ്കില്‍ ബി.ജെ.പിക്കത് തിരിച്ചടിയാകുമായിരുന്നു. പക്ഷെ, വളരെ ദുര്‍ബലമായ സമീപനമാണ് എടുത്തത്. കൊടകര കുഴല്‍പ്പണക്കേസിലും ഇതേ അഴകൊഴമ്പന്‍ നിലപാടാണ് ആഭ്യന്തരവകുപ്പിനുണ്ടായിരുന്നത്. കേസില്‍ ബി.ജെ.പി നേതാക്കള്‍ക്ക് രക്ഷപെടാനുള്ള എല്ലാ പഴുതും പോലീസ് ഉണ്ടാക്കിക്കൊടുത്തെന്നാണ് ആക്ഷേപം. പോലീസ് അന്വേഷിച്ച ശേഷം ഇ.ഡിക്ക് വിടുമെന്ന് പറഞ്ഞെങ്കിലും അതുമുണ്ടായില്ല. ഈ രണ്ട് കേസും കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കില്‍ അമൂലിന്റെ പരസ്യത്തില്‍ പറയുന്നത് പോലെ പൊടുപോലുമില്ലാത്ത അവസ്ഥയിലാകുമായിരുന്നു സംസ്ഥാന ബി.ജെ.പി. എന്നാല്‍ സി.പി.എമ്മിന് ബി.ജെ.പിയുമായുള്ള അന്തര്‍ധാര അതിനെല്ലാം തടയിട്ടു. ബി.ജെ.പി സഖ്യത്തില്‍ കര്‍ണാടകയിലെ ജെ.ഡി.യു ചേര്‍ന്നെങ്കിലും അവരുടെ കേരള ഘടകത്തെ പുറത്താക്കാതെ കെട്ടിപ്പിടിച്ചിരിക്കുകയാണ് സി.പി.എം. ബി.ജെ.പിയെ പിണക്കാതിരിക്കാനാണ് ഈ നീക്കമെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ ദേവഗൗഡയും മകന്‍ കുമാരസ്വാമിയും അധികാരത്തിന് വേണ്ടി ബി.ജെ.പിയുടെ തോളില്‍ കൈയിട്ടപ്പോള്‍ ജെ.ഡി.എസിനെ പുറത്താക്കാനുള്ള ആര്‍ജ്ജവം സി.പി.എം കാണിച്ചില്ല. സംസ്ഥാനത്തെ ദള്ളുകളെല്ലാം ലയിക്കണമെന്ന് സി.പി.എം മുമ്പ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അവരാരും വഴങ്ങിയില്ല.
സംസ്ഥാന സര്‍ക്കാരിനെതിരായ ലൈഫ് മിഷന്‍ കോഴക്കേസ്, സ്വര്‍ണക്കടത്ത് എന്നിവയില്‍ കേന്ദ്രഏജന്‍സികള്‍ നടത്തുന്ന അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലാണ്. ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ് നൈസായിട്ട് ഒതുക്കി കൊടുക്കുന്നതിന്റെ പ്രത്യുപകാരമാണിതെന്നാണ് പരക്കെയുള്ള ആക്ഷേപം. പൊടുന്നനെ ഇ.ഡി വന്ന് ഈ കേസുകളില്‍ എന്തെങ്കിലും വിവാദ വെളിപ്പെടുത്തലുകളോ മറ്റോ നടത്തും പിന്നീട് ഇതേക്കുറിച്ച് യാതൊരു അന്വേഷണവും നടത്തില്ല. അങ്ങനെയൊരു സമീപനമാണ് കുറേക്കാലമായി കണ്ടുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജയിലില്‍ പോകാത്തത് ബി.ജെ.പിയുടെ കാരുണ്യം കൊണ്ടാണെന്ന് കെ.പി.സി.സി അധക്ഷ്യന്‍ കെ.സുധാകരന്‍ പരിഹസിച്ചെങ്കിലും അതില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ജനങ്ങളില്‍ ഭൂരിപക്ഷവും. കാരണം പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് 37 തവണയാണ് സുപ്രീംകോടതിയില്‍ മാറ്റിവെച്ചത്. കേസില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ടെങ്കിലും ഓരോ തവണയും സി.ബി.ഐയും കേന്ദ്രസര്‍ക്കാരും മുടന്തന്‍ ന്യായങ്ങള്‍ മുന്നോട്ടുവെയ്ക്കുകയാണ്. കേസ് ഒരു തവണയെങ്കിലും പരിഗണിച്ചാല്‍ പിണറായിയുടെ കൈകളില്‍ വിലങ്ങ് വീഴുമെന്ന് കെ.സുധാകരന്‍ ചൂണ്ടിക്കാട്ടിയത് അതുകൊണ്ടാണ്. മോദി ഭരണത്തില്‍ ഒരു ബി.ജെ.പി നേതാവിന് പോലും ഇത്തരത്തിലൊരു പ്രിവില്ലേജ് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മാത്രം മോദി സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുന്നതിന്റെ രഹസ്യത്തെ കുറിച്ച് പലരും പലതും പറയുന്നുണ്ടെങ്കിലും എന്താണ് സത്യമെന്നുള്ളത് ഇതുവരെ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതീവഗുരുതരമായ വീഴ്ചകളുണ്ടായിട്ടും മോദി സര്‍ക്കാര്‍ വേണ്ട നടപടി കൈക്കൊണ്ടുമില്ല. ഉദാഹരണത്തിന്, പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും അവസാനം കേരളത്തിലെത്തുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ യാത്ര സംബന്ധിക്കുന്ന വിവരങ്ങളെല്ലാം ആഭ്യന്തരവകുപ്പില്‍ നിന്ന് ചോര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിക്കുകയും ചെയ്തു. അതിനെതിരെ വി.മുരളീധരന്‍ ഉള്‍പ്പെടെ രംഗത്ത് വന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ലൈഫ് മിഷന്‍ പദ്ധതിയില്‍ കരാറില്‍ മാറ്റം വരുത്തുന്നതിന് വേണ്ടി മുഖ്യമന്ത്രിയും ശിവശങ്കറും സ്വപ്‌നാ സുരേഷും ക്ലിഫ്ഹൗസില്‍ യോഗം ചേര്‍ന്നിരുന്നെന്ന് ഇ.ഡി കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തിരുന്നു. അതിന് ശേഷവും മുഖ്യമന്ത്രിക്കെതിരെ ഇ.ഡി യാതൊരു നടപടിയും എടുത്തില്ല. എന്തിന് അദ്ദേത്തെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറായില്ല. ഇതേ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.എം രവീന്ദ്രനെ പലതവണ ഇ.ഡി ചോദ്യം ചെയ്തതാണ്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസുകളില്‍ അവരെ അറസ്റ്റ് ചെയ്യുന്നുണ്ട്. വ്യവസായി അദാനിക്ക് പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നടിച്ച രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം വരെ മോദി സര്‍ക്കാര്‍ എടുത്ത് കളഞ്ഞിരുന്നു.മഞ്ചേശ്വരം അല്ലെങ്കില്‍ കൊടകര കേസില്‍ കെ.സുരേന്ദ്രനെതിരെ ശക്തമായ നിയമനടപടി എടുത്തിരുന്നെങ്കില്‍ കേരളത്തില്‍ ബി.ജെ.പി വലിയ പ്രതിസന്ധിയിലായേനെ. കോണ്‍ഗ്രസ് മുക്ത കേരളം എന്നതാണ് സി.പി.എമ്മിന്റെ നയം. അതുകൊണ്ടാണ് കെ.സുധാകരനെ മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും ്അറസ്റ്റ് രേഖപ്പെടുത്തിയതും. വി.ഡി സതീശനെ ദുരിതാശ്വാസ പദ്ധതി കേസില്‍ പെടുത്താന്‍ നോക്കിയതും. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുടെ ഇടപെടല്‍ വഴി മോന്‍സണ് പത്ത് ലക്ഷത്തിലധികം രൂപ കൊടുത്തെന്ന് ചിലര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനെതിരെ യാതൊരു തരത്തിലുമുള്ള അന്വേഷണം ഇതുവരെ നടത്തിയിട്ടില്ല. ഒരേ സമയം രണ്ട് തരത്തിലുള്ള സമീപനമാണ് മോദി സര്‍ക്കാര്‍ പിണറായി ഗവണ്‍മെന്റിനോട് എടുക്കുന്നത്. അനാവശ്യമായി കടമെടുത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വഷളാക്കിയപ്പോള്‍ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറായില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകള്‍ക്ക് അനുമതി കൊടുത്തില്ല. അതേസമയം ലാവ്‌ലിന്‍ അടക്കമുള്ള കേസുകളില്‍ സംരക്ഷണവും നല്‍കുന്നു. അതുകൊണ്ട് മോദിയേയും ബി.ജെ.പിയേയും ഭയഭക്തി ബഹുമാനത്തോടെ കണ്ട് കുമ്പിട്ട് നിന്നില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായിവിജയന്റെയും മറ്റുപലരുടെയും കാര്യം കഷ്ടമായിരിക്കും.
https://www.facebook.com/Malayalivartha

























