ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറി ജനം നീന്തല്‍ കുളം മുതല്‍ കിടപ്പ് മുറി വരെ കയ്യേറി പ്രതിഷേധം നടത്തിയതിന് സമാനമായ സാഹചര്യം കേരളത്തിലും സംഭവിച്ചേക്കാം. അതിനുള്ള അന്തരീക്ഷം സംസ്ഥാനത്ത് സംജാതമായേക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ മുങ്ങിത്താഴുന്നതിനിടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദമേറുന്നു. സി.പി.ഐയുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ തുടക്കം മുതല്‍ പദ്ധതിയെ എതിര്‍ത്തിരുന്നതാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നേട്ടമില്ലെന്ന പുനപരിശോധന സമിതി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഇവര്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യമായി രംഗത്തെത്തിയിരിക്കുകയാണ്. സി.പി.എം അനുകൂല സംഘടനയായ എന്‍.ജി.ഒ യൂണിയനും ഇതേ നിലപാടാണ്. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവന കാലാവധി കുറവായതിനാലാണ് പദ്ധതി ഗുണകരമല്ലെന്ന് ചൂണ്ടിക്കാണിക്കുന്നത്. പദ്ധതി പിന്‍വലിച്ചാല്‍ നിലവിലെ സാഹചര്യത്തിലും ഭാവിയിലും അതീവഗുരുതരമായ സാമ്പത്തികപ്രതിസന്ധിയുണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2021ല്‍ കോവിഡ് മഹാമാരിയില്‍ ലോകമെമ്പാടും പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിലാണ് പതിനൊന്നാം ശമ്പളപരിഷ്‌കരണ റിപ്പോര്‍്ട്ട് ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയത്. അതിലൂടെ 40,000 കോടിയുടെ അധികബാധ്യതയാണ് സംസ്ഥാനത്തിനുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ തീരുമാനം എടുത്തത് സര്‍ക്കാര്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വോട്ട് നേടാന്‍ വേണ്ടിയാണെന്ന് വ്യപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വോട്ട് ബാങ്കായതിനാലും തങ്ങളുടെ സര്‍വ്വീസ് സംഘടന ജീവനക്കാര്‍ എതിര്‍ക്കുമെന്ന് ഭയന്നും പ്രതിപക്ഷം ഇതിനെ എതിര്‍ത്തില്ല. സംസ്ഥാനത്ത് വെറും അഞ്ച് ശതമാനം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി നികുതിപ്പണത്തിന്റെ 90 ശതമാനത്തിലധികം ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. ഇടത് വലത് സര്‍ക്കാരുകളുടെ തെറ്റായ ധനകാര്യമാനേജ്‌മെന്റാണ് സംസ്ഥാനത്തെ ഇത്രയും മോശമായ അവസ്ഥയിലെത്തിച്ചത്.റവന്യൂ വരുമാനത്തിന്റെ 20 ശതമാനം പെന്‍ഷനായി ഇപ്പോള്‍ ചെലവഴിക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയാല്‍ ഭാവിയില്‍ ഈ ചെലവ് 4.2 ശതമാനമായി കുറയും. ഇതിലൂടെ ലാഭിക്കുന്ന പതിനഞ്ച് ശതമാനത്തിലധികം തുക വികസനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കാം. പെന്‍ഷന്‍ ഫണ്ടില്‍ ജീവനക്കാര്‍ നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്നുണ്ട്. 2020 സെപ്തംബറിലെ കേന്ദ്ര സര്‍ക്കുലര്‍ അനുസരിച്ച്, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് നിയമന നടപടി പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാനാകും. മാത്രമല്ല പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുമുണ്ട്. അങ്ങനെയാണെങ്കില്‍ ഇതുവരെ ജീവനക്കാരടച്ച പണവും അതിനുള്ള പലിശയും അവരുടെ പി.എഫ് ഫണ്ടിലേക്ക് മാറ്റാനാകും. എന്നാല്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള വ്യവസ്ഥയില്ല. അതുകൊണ്ട് കരാരില്‍ നിന്ന് പിന്മാറുന്നത് തടയാനുമാകില്ല. 2039 വരെയാണ് സംസ്ഥാനത്ത് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം ഉണ്ടാകും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് കീഴിലുള്ള ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 ആണ്. സ്റ്റാറ്റിയൂട്ടറി പെന്‍കാരുടേത് 56 വയസും. നിലവില്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ കൂടാതെ പങ്കാളിത്ത പെന്‍ഷന്‍ വിഹിതവും അടയ്ക്കുന്നതിനാല്‍ സര്‍ക്കാരിന്റെ ചെലവ് കൂടുതലാണ്. 25 വര്‍ഷം കൂടി ഇത് തുടരും. ഇന്ന് ശമ്പളത്തിന്റെ പകുതി പെന്‍ഷനായി ചെലവിടുന്ന സര്‍ക്കാരിന് 25 കൊല്ലം കഴിയുമ്പോള്‍ 10 ശതമാനം ചെലവാക്കിയാല്‍ മതിയാകും. പെന്‍ഷന്‍ ഫണ്ട് നല്ലരീതിയില്‍ വളര്‍ന്നാല്‍ അവസാം വാങ്ങുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ തുക പെന്‍ഷനായി കൈപ്പറ്റാനാകും. കൂടുതല്‍ സര്‍വ്വീസ് ഉള്ളവര്‍ക്ക് കൂടുതല്‍ തുക കൈപ്പറ്റാം. കാരണം പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് കൂട്ടുപലിശ ലഭിക്കും. അത് ഇതുവരെ നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞിട്ടില്ല. അവര്‍ കൈനനയാതെ മീന്‍ പിടിക്കാനാണ് നോക്കുന്നത്. 2004ലാണ് കേന്ദ്രം പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. അന്ന് സര്‍ക്കാര്‍ വിഹിതം 10 ശതമാനമായിരുന്നു. 2019 ഏപ്രില്‍ മുതല്‍ കേന്ദ്ര വിഹിതം അടിസ്ഥാന ശമ്പളം, ക്ഷാമബത്ത എന്നിവയുടെ 14 ശതമാനമായി ഉയര്‍ത്തി.അപ്പോഴും ജീവനക്കാരുടെ വിഹിതം 10 ശതമാനമായി നിലനിര്‍ത്തി. പിന്നാലെ മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക, യുപി എന്നിവിടങ്ങളില്‍ സംസ്ഥാന വിഹിതം 14 ശതമാനമാക്കി. എന്നാല്‍ കേരളം അത് ചെയ്തില്ല. ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ ജീവനക്കാരെ ആകര്‍ഷിക്കാമായിരുന്നു. ഒട്ടേറെ എതിര്‍പ്പുകളെ മറികടന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. പിന്നീട് വന്ന പിണറായി സര്‍ക്കാര്‍ പദ്ധതി പിന്‍വലിക്കാന്‍ പൂര്‍ണമനസ്സ് കാട്ടിയില്ല. കാരണം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിനുള്‍പ്പെടെ നല്ല ബോധ്യമുണ്ടായിരുന്നു. ഇടത് ജീവനക്കാരുടെ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പദ്ധതിയെ കുറിച്ച് പുന:പരിശോധിക്കാന്‍ പിണറായി സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു. ഒടുവില്‍ ജോയിന്റ് കൗണ്‍സില്‍ സുപ്രീംകോടതിയില്‍ പോയി ഉത്തരവ് നേടിയ ശേഷമാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവിട്ടത്. ഭാവിയിലെങ്കിലും സാമ്പത്തിക അച്ചടക്കം ഉണ്ടാകാന്‍ വേണ്ടി പങ്കാളിത്ത പെന്‍ഷനുമായി മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്. അതല്ല 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പദ്ധതി പിന്‍വലിച്ച് ജീവനക്കാരുടെ വോട്ട് നേട് വീണ്ടും അധികാരത്തിലേറാമെന്ന് ഇടതുമുന്നണി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുമെന്നതില്‍ സംശയമില്ല.