'മുരളീധരനോട് ഇ.ഡിയുടെ മുന്നിൽ പോയി സത്യാഗ്രഹം ഇരിക്കാൻ പറ' പൊട്ടി തെറിച്ച് സുരേഷ് ഗോപി

തൃശൂരിൽ ബിജെപി- സിപിഎം ധാരണയുണ്ടെന്ന കെ. മുരളീധരന്റെ ആരോപണത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി. ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'മുരളീധരനോട് ഇ.ഡിയുടെ മുന്നിൽ പോയി സത്യാഗ്രഹം ഇരിക്കാൻ പറ' എന്നായിരുന്നു സുരേഷ്ഗോപിയുടെ മറുപടി.
കരുവന്നൂർ കേസിൽ ഇ.ഡി തുടർച്ചയായി നോട്ടീസ് നൽകിയിട്ടും സിപിഎം നേതാക്കൾ എന്തുകൊണ്ട് ഹാജരാകുന്നില്ല എന്ന ചോദ്യത്തിന്, 'ഹാജരാകാത്തവർ എന്തൊക്കെ ആയി എന്ന് അറിയാമല്ലോ' എന്നും സുരേഷ് ഗോപി മറുപടി പറഞ്ഞു.
അതേസമയം, കരുവന്നൂരിലെ ജനതയെ കണ്ണീരിലാഴ്ത്തിയത് ആരാണെന്നും സിപിഎം കള്ളപ്പണം വെളുപ്പിച്ചോ എന്നതടമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
'സഹകരണ പ്രസ്ഥാനങ്ങളിലെ അധമം തൂക്കിലേറ്റണം. കരുവന്നൂരിലെ ജനതയുടെ പണത്തെ സംബന്ധിച്ച് മാത്രമാണ് എന്റെ ഇടപെടൽ. അവരുടെ പണം തിരിച്ചുകിട്ടണം. പണം തിരിച്ചുകൊടുത്തില്ലെങ്കിൽ പാർലമെന്റിൽ ശക്തമായി പോരാടി പുതിയ നിയമം കൊണ്ടുവരും. എന്റെ മുന്നിൽ മുരളിച്ചേട്ടനും ഇല്ല, കർഷകനും ഇല്ല. സമ്മതിദായകരേ ഉള്ളൂ, ജനങ്ങളെ ഉള്ളൂ, അവരുടെ തൃശൂരും', സുരേഷ്ഗോപി വ്യക്തമാക്കി.
കരുവന്നൂരിലെ ഇ.ഡി അന്വേഷണം നാടകമാണെന്ന് യു.ഡി.എഫ് തൃശൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ. മുരളീധരൻ. ഇത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. വൈകാതെ ഇക്കാര്യങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതുവരെ സജീവമായി രംഗത്ത് നിന്ന പലരും ഇനി നിശബ്ദരാകും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ ഇക്കാര്യത്തിൽ നിഷ്പക്ഷ അന്വേഷണം ഉണ്ടാകും. ഇ.ഡി നടത്തുന്ന അന്വേഷണത്തിന് ഹൈകോടതിയുടെ മേൽനോട്ടം ഉണ്ടാകണം. കേരളത്തിൽ തൃശൂരിലും തിരുവനന്തപുരത്തും താമര വിരിയിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രം മാത്രമാണ് ഇ.ഡി അന്വേഷണം. ഇത് ഞങ്ങൾക്കും ജനങ്ങൾക്കും അറിയാം. ഇത്തരം കാര്യങ്ങൾ കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha