മനുഷത്വ ബില്ല് വിവാദം, കടക്കാര്‍ കയ്യൊഴിഞ്ഞു;നിലപാടില്‍ ഉറച്ച് അഖില്‍

'മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല'എന്ന് ബില്ലില്‍ എഴുതിക്കൊടുത്ത ഹോട്ടല്‍ ജീവനക്കാരനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് കിട്ടിയത് വമ്പന്‍ പ്രതികരണമാണ്. എന്നാല്‍ ആ ബില്ലിന്റെ പിന്നിലെ സത്യം എന്ത്. വിവാദം വിട്ട് മാറാതെ നന്‍മറിഞ്ഞ ബില്ല് മാത്രം സാക്ഷി. സംഭവത്തെ എതിര്‍ത്തും അനുകൂലിച്ചും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പ് നടന്ന സംഭവമാണെന്നും ഒറിജിനല്‍ ബില്ല് നഷ്ടപ്പെട്ടു എന്ന വിശദീകരണവുമായി പോസ്റ്റിട്ട അഖില്‍ രംഗത്തെത്തിയതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്. ബില്ല് ഡ്യൂപ്ലിക്കേറ്റാണെന്ന വാദവുമായി ഒരു പക്ഷം ആളുകളും രംഗത്തുണ്ട്.
വാര്‍ത്ത ചൂടുപിടിച്ചതോടെ പെരിന്തല്‍മണ്ണ സബ്രീന ഹോട്ടലിന്റെ ഉടമ സി നാരായണനെ തേടി ഫോണ്‍ വിളികളെത്തി. പ്രശംസ പിടിച്ചുപറ്റിയ ആ പ്രവൃത്തിയുടെ ക്രെഡിറ്റ് താന്‍ ഏറ്റെടുക്കുന്നില്ലെന്നും തന്റെ നല്ലവനായ ജീവനക്കാരനായിരിക്കാമെന്നും പെരിന്തല്‍മണ്ണ സബ്രീന ഹോട്ടലിന്റെ ഉടമ സി നാരായണന് വിശദീകരിക്കുന്നത്. ബാര്‍ ലൈസന്‍സ് നഷ്ടപ്പെട്ടപ്പോള്‍ കുറേ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നിരുന്നെന്നും അക്കൂട്ടത്തില്‍ പെട്ട ആരെങ്കിലുമാകാമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. അവരൊന്നും ഹോട്ടലില്‍ ഇപ്പോള്‍ ജീവനക്കാരല്ലെന്നും പറഞ്ഞു. അതിനിടെ വിശദീകരണവുമായി വൈറലായ പോസ്റ്റിന്റെ ഉടമ അഖിലേഷും എത്തി. പോസ്റ്റിലുള്ളത് തന്റെ കഥയാണെന്നും ഈ ബില്‍ താന്‍ ഗൂഗിളില്‍ നിന്ന് എടുത്ത ശേഷം സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയതാണെന്നും അഖിലേഷ് സമ്മതിക്കുന്നു. ഈ പോസ്റ്റ് ആരേയും വേദനിപ്പിക്കുന്നതല്ല. അതുകൊണ്ട് തന്നെ കഥയായാ്ല്‍ പോലും വലിയ സന്ദേശം അതിലുണ്ട്. വിശക്കുന്നവരെ സഹായിക്കുമ്പോള്‍ അതിന് കണക്ക് പാടില്ലെന്ന സന്ദേശം.
ഈ മാസം ആറിന് എഞ്ചിനീയറിങ് ബിരുദധാരിയായ അഖിലേഷ് കുമാര്‍ ഇട്ട പോസ്റ്റാണ് ചര്‍ച്ചയായത്. പട്ടിണി കാരണം ഹോട്ടല്‍ കണ്ണാടിയിലൂടെ എത്തി നോക്കിയ ഒരു തെരുവു ബാലനും കുഞ്ഞനുജത്തിക്കും ഭക്ഷണം വാങ്ങിച്ചു കൊടുത്ത ഒരാളുടെ കഥയായിരുന്നു അത്. ഭക്ഷണം വാങ്ങിക്കൊടുത്തതിന്റെ സംതൃപ്തിയില്‍ ബില്‍ ചോദിച്ചപ്പോള്‍ അയാളെ പോലും ഞെട്ടിച്ച ഒരനുഭവമാണ് ഉണ്ടായത്. 'മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല' എന്നെഴുതിയ ബില്ലാണ് കിട്ടിയത്. വിവാദത്തിനോട് അഖിലേഷ് പ്രതികരിക്കുന്നത് ഇങ്ങനെ 2013ല്‍ നടന്ന സംഭവമാണിത്. എന്റെ കഥ തന്നെയാണിത്. തിരുവല്ല സ്വദേശിയായ ഞാന്‍ പെരിന്തല്‍മണ്ണയില്‍ റൂം എടുക്കുകയായിരുന്നു. അന്ന് ഹോട്ടലില്‍ നിന്ന് കിട്ടിയ ബില്‍ വീട് ഷിഫ്റ്റ് ചെയ്യുന്നതിനിടെ നഷ്ടമായി. അടുത്താണ് എഴുത്ത് തുടങ്ങിയത്. ഫേസ്ബുക്കില്‍ ഈ അനുഭവം എഴുതുന്നതിനായി ഗൂഗിളില്‍ നിന്ന് ഒരു ബില്ല് സെര്‍ച്ച് ചെയ്ത് എടുക്കുകയായിരുന്നു. ഇത് തന്നെയാവും ആ ഹോട്ടല്‍ എന്നാണ് കരുതുന്നത്. ആ ബില്ലില്‍ അന്ന് എഴുതി തന്നിരുന്നത് ഞാന്‍ അതേ പോലെ ബില്ലില്‍ എഴുതുകയായിരുന്നു. ഇപ്പോഴത്തെ ബില്‍ എന്റെ കയ്യക്ഷരത്തിലാണ്അഖിലേഷ് പറയുന്നു.
യുവാവിന്റെ പോസ്റ്റ് ഇങ്ങനെയാണ്.
ദീര്‍ഘനേരം നീണ്ട് നിന്ന മീറ്റിംഗിനും ചര്‍ച്ചകള്‍ക്കും ശേഷം ഭക്ഷണം കഴിക്കാന്‍ മലപ്പുറത്തെ ഒരു ഹോട്ടലില്‍ എത്തിയ ഞാന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം ആദൃം കണ്ണോടിച്ചത് ഹോട്ടലിനകത്തെ വിഭവ സമൃദ്ധമായ ഭക്ഷണത്തിലേക്ക് കണ്ണ് പായിക്കുന്ന കൊച്ചുബാലനെയാണ്. പ്രതീക്ഷയോടെ ഓരോ ടേബിളിലേക്കും അവന്‍ കണ്ണോടിക്കുകയാണ്.പിന്നെ ഒരു നിമിഷം പോലും കളയാന്‍ തോന്നിയില്ല.ഉടനെ ആ കൊച്ചുബാലനെ ഹോട്ടലിനുളളിലേക്ക് വിളിച്ചു.തന്റെ കുഞ്ഞുസഹോദരിയുടെ കൈയ്യും പിടിച്ച് അവന്‍ ഹോട്ടല്‍ മുറിക്കുളളിലെത്തി. ഇഷ്ടമുളള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അവസരം നല്‍കി.ഞാന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലേക്കായിരുന്നു അവന്റെ ശ്രദ്ധ. ഉടനെ അതേ ഭക്ഷണം വീണ്ടും ഓര്‍ഡര്‍ ചെയ്ത് അവന് നല്‍കി. ഭക്ഷണം കൊണ്ടുവരുമ്പോഴും കണ്‍മുന്നില്‍ വിളമ്പിയപ്പോഴും ആകാംഷയും അമ്പരപ്പും അവന്റെ കുഞ്ഞു കണ്ണുകളില്‍ പ്രകടമായിരുന്നു. ആര്‍ത്തിയോടെ അത് കഴിക്കാന്‍ തുടങ്ങിയതും സഹോദരിയുടെ കൈകള്‍ അവനെ വിലക്കി. കൈ കഴുകാനാണ് അവള്‍ ഓര്‍മ്മിക്കുന്നതെന്ന് ഒരു നിമിഷം പോലും ചിന്തിക്കാതെ അവന് മനസിലായി.തുടര്‍ന്ന് വളരെ ശാന്തമായി അവര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിച്ചുതീര്‍ത്തു. ഇടയ്ക്ക് അവര്‍ മുഖാമുഖം നോക്കുന്നതും പരസ്പരം ചിരിക്കുന്നതും കാണാമായിരുന്നു.ശേഷം കൈ കഴുകി മനസുനിറഞ്ഞ് ചിരിച്ചുകൊണ്ട് അവര്‍ നടന്നു നീങ്ങി.ഈ സമയമത്രയും ഒരു വറ്റുപോലും കഴിക്കാന്‍ പറ്റിയിരുന്നില്ല എനിക്ക്. ഭക്ഷണശേഷം ഞാന്‍ ബില്ല് ആവശ്യപ്പെട്ടു.ഹോട്ടല്‍ ജീവനക്കാരന്‍ കൊണ്ടുവന്ന ബില്ലിലെ വാചകങ്ങള്‍ എന്നെ ആശ്ചര്യപ്പെടുത്തി.കഴിച്ച ഭക്ഷണത്തിന്റെ തുക എത്രയെന്ന് രേഖപ്പെടുത്തിയിരുന്നില്ല അതില്‍,പകരം എനിക്കായി ഒരു വാചകം 'മനുഷ്യത്വത്തിന് ബില്ലടിക്കാന്‍ പറ്റിയ യന്ത്രം ഇവിടില്ല നന്മയുണ്ടാകട്ടെ' എന്ന് മാത്രം.
നന്മയുടെ സന്ദേശം നല്‍കുന്ന ഈ അനുഭവ കഥയും പോസ്റ്റും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























