എയർകണ്ടീഷണർ ഉരുകി താഴേക്ക് പതിച്ചു: നാല് ജനലുകളും പൂർണമായും കത്തിനശിച്ചു; ഫാൻ ഉൾപ്പടെ എല്ലാം നശിച്ചു:- അങ്കമാലിയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ്- എ.സി.യുടെ സ്റ്റെബിലൈസർ പൊട്ടിത്തെറിച്ചാണോ അപകടം എന്ന് സംശയം: മുമ്പും വീടിനോട് ചേർന്നുള്ള ജാതിക്ക സംഭരണ കേന്ദ്രത്തിൽ തീപിടുത്തം ഉണ്ടായി...
അങ്കമാലിയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് പറയുമ്പോഴും, തീപ്പിടിത്തത്തിന്റെ കാരണം ഇനിയും അന്വേഷണ സംഘത്തിന് ഉറപ്പിക്കാൻ ആയിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാകൂ. ജാതിക്ക മൊത്തക്കച്ചവടക്കാരനായ ബിനീഷിനും കുടുംബത്തിനും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
രാവിലെ നാലരയോടെ ബിനീഷിന്റെ അമ്മ ചിന്നമ്മ പ്രാർഥിക്കാനായി എഴുന്നേറ്റപ്പോഴാണ് മുകൾ നിലയിൽനിന്ന് ശബ്ദം കേട്ടത്. ചിന്നമ്മ ഉടൻ ജോലിക്കാരനായ നിരഞ്ജൻ കുണ്ഡലയെ വിളിച്ചുണർത്തി. ഇരുവരുംചേർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ആളിപ്പടർന്നു.
പത്രക്കെട്ട് എടുക്കാനായി ഇതുവഴിപോയ ഏജന്റ് ഏലിയാസ് തീ കണ്ട് അയൽവാസികളെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു. നാട്ടുകാരെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശക്തമായി തീപിടിച്ചതോടെ മുറിയുടെ സമീപത്തേക്ക് പോകാനാവാത്ത സ്ഥിതിയായി. അഗ്നിരക്ഷാസേനയെത്തി തീ അണച്ചപ്പോഴേക്കും നാലുപേരും കത്തിക്കരിഞ്ഞിരുന്നു.
ഫാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളെല്ലാം പൂർണമായും കത്തിനശിച്ചു. എയർകണ്ടീഷണർ ഉരുകി താഴേക്ക് പതിച്ചു. നാല് ജനലുകളും പൂർണമായും കത്തിനശിച്ചു. മുകൾനിലയിൽ ഒരു വലിയ കിടപ്പുമുറിയും ഒരു ചെറിയ ഹാളും മറ്റൊരു ചെറിയ മുറിയുമാണ് ഉള്ളത്. താഴത്തെ നിലയിൽ നിന്നുള്ള ഗോവണി കൂടാതെ പിന്നിലെ ഗോവണിയിലൂടെയും മുകൾനിലയിലേക്ക് കയറാൻ സംവിധാനമുണ്ട്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന സ്ഥലത്തെത്തി. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാള വിദഗ്ധർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവയെത്തി പരിശോധന നടത്തി.
ബിനീഷിന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി ആരും പറയുന്നില്ല. അതിനാൽ ആത്മഹത്യയ്ക്കുള്ള സാധ്യതയില്ല. അപകടംനടന്ന മുറിയിൽ തീപ്പിടിത്തത്തിന് സഹായിക്കുന്ന പെട്രോൾ പോലുള്ള ഉത്പന്നങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ല. മണവും ഉണ്ടായിരുന്നില്ല. മുറിയുടെ വാതിലും ജനലുകളും ഉള്ളിൽനിന്ന് അടച്ചിരുന്നതിനാൽ പുറമേനിന്ന് അപായപ്പെടുത്താനുള്ള സാധ്യതയുമില്ല.
വീട്ടിലെ വയറിങ് സംവിധാനങ്ങൾക്ക് വർഷങ്ങൾ പഴക്കമുണ്ട്. വീട്ടിൽ ഇ.എൽ.സി.ബി. സംവിധാനവുമില്ല. അപകടകാരണം ഷോർട്ട് സർക്യൂട്ടാകാനാണ് സാധ്യത. ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ പുക ഉയരും. പുക ശ്വസിച്ച് മുറിയിൽ ഉണ്ടായിരുന്നവർ അബോധാവസ്ഥയിലായിട്ടുണ്ടാകാം. അതിനാൽ തീ പടർന്നപ്പോൾ ഇവർക്ക് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നും പോലീസ് പറയുന്നു. വിവിധ ഏജൻസികൾ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കുശഷമേ അപകട കാരണം കൃത്യമായി അറിയാൻ കഴിയൂ.
അപകടം നടന്ന വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. മോഡം കത്തിപ്പോയി. ഹാർഡ് ഡിസ്ക് പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മുറിയിലുണ്ടായിരുന്ന എ.സി.യുടെ സ്റ്റെബിലൈസർ പൊട്ടിത്തെറിച്ചതാണോ അപകടകാരണം എന്നതും അന്വേഷിക്കുന്നുണ്ട്. മൂന്നുവർഷം മുമ്പ് ഈ വീടിനോട് ചേർന്നുള്ള ജാതിക്ക സംഭരണ കേന്ദ്രത്തിൽ തീപ്പിടുത്തമുണ്ടായിരുന്നു.
അങ്കമാലി പട്ടണത്തിൽനിന്ന് 500 മീറ്റർ മാറിയാണ് ദുരന്തമുണ്ടായത്. ഒരു വീട്ടിലെ നാലുപേർ വെന്തുമരിച്ചുവെന്ന വാർത്ത നാടിന് ആദ്യം ഉൾക്കൊള്ളാനായില്ല. അങ്ങാടിക്കടവ് ഭാഗത്താണ് ദുരന്തമുണ്ടായതെന്ന് പ്രചരിച്ചതോടെ ആളുകൾ അങ്ങോട്ട് തിരിച്ചു. പിന്നീടാണ് പറക്കുളം റോഡിലാണെന്ന് സ്ഥിരീകരണമുണ്ടായത്. ദുരന്തവാർത്തയറിഞ്ഞ് ആളുകൾ തീപ്പിടിത്തമുണ്ടായ വീട്ടിലേക്ക് ഒഴുകിയെത്തി. നിമിഷങ്ങൾക്കകം വീടും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞു. ഇടുങ്ങിയ റോഡായതിനാൽ വാഹനങ്ങളും ആളുകളുംകൊണ്ട് പറക്കുളം റോഡ് നിറഞ്ഞു.
പോലീസും അഗ്നിരക്ഷാസേനയും വിവിധ അന്വേഷണ ഏജൻസികളും മാധ്യമപ്രവർത്തകരുമെല്ലാം എത്തിയതോടെ വീട്ടിൽ തിക്കുംതിരക്കുമായി. മണിക്കൂറുകൾ കാത്തുനിന്ന ജനത്തിന് ഒടുവിൽ കാണാനായത് പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ ആംബുലൻസിലേക്ക് കയറ്റിക്കൊണ്ട് പോകുന്നതാണ്.
ബിനീഷിനെയും കുടുംബത്തെയും രക്ഷിക്കാൻ ജീവൻ പണയംവെച്ചും തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും അത് ഫലം കാണാഞ്ഞതിന്റെ മനോവിഷമത്തിലാണ് അയൽവാസിയായ പൗലോസ്. സംഭവം അറിഞ്ഞ് പൗലോസ് എത്തുമ്പോൾ മുറിനിറയെ തീയാണ്. ബിനീഷേ... എന്ന് ഉറക്കെ വിളിച്ച് മുറിയുടെ നാലുവശങ്ങളിലെയും ചെറുവരാന്തയിലൂടെ ഓടിനടന്നെങ്കിലും അകത്തുനിന്ന് യാതൊരു മറുപടിയുമില്ല. തീ ആളിപ്പടർന്ന് മുറിയാകെ കത്തുന്നതുകണ്ട് എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു. ഒടുവിൽ തീ പുറത്തേക്ക് ആളാൻ തുടങ്ങിയതോടെ ഒരുവിധം രക്ഷപ്പെട്ട് താഴേക്ക് ഇറങ്ങിയെന്ന് പൗലോസ് പറഞ്ഞു. നാലുപേരും കത്തിക്കരിഞ്ഞുകിടക്കുന്ന കാഴ്ചകണ്ട ഞെട്ടലിലാണ് പൗലോസ്. ദിവസവും രാവിലെ സ്കൂളിലേക്ക് ബസ് കയറാൻ വരുന്നസമയത്ത് കുഞ്ഞുങ്ങളോട് വർത്തമാനം പറയാറുണ്ട്. അവരുടെ കളിചിരികൾ ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ പൗലോസിന് സങ്കടം അടക്കാനുമാകുന്നില്ല.
പത്തുവർഷം മുമ്പായിരുന്നു അനുവിന്റെ വിവാഹം. അനു, ഭർത്താവ് ബിനീഷിനും മക്കളായ ജുവാന, ജെസ്‌വിൻ എന്നിവർക്കുമൊപ്പം അങ്കമാലിയിലായിരുന്നു താമസിച്ചിരുന്നത്. ഭർത്തൃവീട്ടിൽനിന്ന് തിരികെ എത്തുമ്പോൾ അയൽക്കാരും കൂട്ടുകാരുമായും സൗഹൃദം പുതുക്കാൻ അനു ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ അനു നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു .
അച്ഛനും അമ്മയും മുളപ്പുറം സ്കൂളിലെ പ്രഥമാധ്യാപകരായി വിരമിച്ചവരാണ്. അതുകൊണ്ടുതന്നെ ഇവരുടെ സാമൂഹികബന്ധവും വളരെ വലുതാണ്. അനു നാട്ടുകാർക്ക് കൂടുതൽ സുപരിചിതയാണ്. ദുരന്തം നാട്ടുകാരെയും അനുവിന്റെ മാതാപിതാക്കളെയും സഹോദരങ്ങളായ രാജേഷ്, പ്രിയേഷ്, രഞ്ജു, റോണിഷ് എന്നിവരെയും ആകെ തളർത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha