വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രഥമ ബഡ്ജറ്റ്; പ്രതിപക്ഷ ആരോപങ്ങൾ അടിസ്ഥാന രഹിതം; രാജീവ് ചന്ദ്രശേഖർ

വികസിത ഭാരതമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള പ്രഥമ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യത്തിന് സമർപ്പിച്ചതെന്ന് മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ഉയർന്ന വളർച്ച, കുറഞ്ഞ പണപ്പെരുപ്പം, ദാരിദ്ര്യം കുറയ്ക്കൽ, നിക്ഷേപവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കൽ തുടങ്ങിയ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടുകൾ തമ്മിൽ ഒരു തുടർച്ചയുണ്ട്.
കഴിഞ്ഞ പത്തുവർഷത്തെ അത്തരം മികച്ച പ്രവർത്തനങ്ങളുടെ പിന്തുടർച്ചയെന്ന നിലക്ക് ശ്രദ്ധേയമായ ബജറ്റ് ആണിത്. കസ്റ്റംസ് ഡ്യൂട്ടി ഇളവുകൾ അടക്കമുള്ള പ്രഖ്യാപനങ്ങൾ വ്യവസായ മേഖലക്ക് ഉണർവ്വ് പകരുകയും കയറ്റുമതി പുഷ്ടിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബഡ്ജറ്റിനെതിരെ പ്രതിപക്ഷം നടത്തുന്ന വിമർശനങ്ങൾ അർത്ഥമില്ലാത്തവയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഏതെങ്കിലും മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിനല്ല, മറിച്ച് രാജ്യത്തെ എല്ലാ ജനങ്ങളുടേയും ക്ഷേമവും സമഗ്ര വികസനവുമാണ് നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിടുന്നത്. വികസനം സംബന്ധിച്ച ബിജെപി സർക്കാരിൻ്റെ സമീപനത്തിലെ യാഥാർത്ഥ്യബോധവും വ്യത്യസ്തതയും ജനങ്ങൾ അംഗീകരിച്ചതിൻ്റെ ഫലം കൂടിയാണ് ഈ ബഡ്ജറ്റ്.
ശരിയായ സാമ്പത്തിക മാനേജ്മെൻ്റും കൃത്യമായ വികസന കാഴ്ച്ചപ്പാടുമുള്ള ഏതൊരു സംസ്ഥാനത്തും വ്യവസായവും തൊഴിലവസരങ്ങളും വളർന്നു കൊണ്ടേയിരിക്കുന്നു''വെന്നതാണ് യാഥാർത്ഥ്യം. അതില്ലാതെ കേന്ദ്ര സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha