ജാഗ്രത വേണം... സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകും, ഇടിമിന്നല്‍ മുന്നറിയിപ്പും
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അതിതീവ്ര മഴ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മഴ ശക്തമായാല്‍ നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാല്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്നു റവന്യു വകുപ്പ് പത്തനംതിട്ട കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടനം നടക്കുന്ന സമയമായതിനാലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൂടാതെ ഇന്നും നാളെയും ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. രണ്ട് ദിവസം ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയില്‍ ഇന്നും അതിശക്ത മഴയ്ക്ക് കാലാവസ്ഥ വകുപ്പ് സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അറിയിച്ചു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാമേഖലകളില്‍ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കി. അവശ്യസ്ഥലങ്ങളില്‍ മൈക്കിലൂടെ വിവരം കൈമാറണം. ആളുകളെ സ്ഥിതിഗതി വിലയിരുത്തി മാറ്റിപാര്‍പ്പിക്കണം.
കോന്നി, റാന്നി, അടൂര്‍, കോഴഞ്ചേരി താലൂക്കുകളിലായി 44 ക്യാമ്പുകള്‍ സജ്ജീകരിച്ചു, ഇവിടേക്ക് ആളുകളെ മാറ്റുന്നതിന് നിര്‍ദേശം നല്‍കി. ഇതോടൊപ്പം പ്രാദേശികമായ അടിയന്തര സാഹചര്യം വിലയിരുത്തിയും ആളുകളെ മാറ്റിപാര്‍പ്പിക്കാനാണ് തീരുമാനം.
ഡിസംബര്‍ 18 വരെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനം, മലയോരത്ത് മണ്ണ് വെട്ടിമാറ്റല്‍, ആഴത്തിലുള്ള കുഴിക്കല്‍, മണ്ണുമാറ്റല്‍ എന്നിവ നിരോധിച്ചു. ലംഘിക്കുന്നവര്‍ ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായി കുട്ടവഞ്ചി, കയാക്കിങ്, ബോട്ടിംഗ് ട്രെക്കിംഗ് എന്നിവയും നിരോധിച്ചു. 18 വരെയാണ് നിരോധനം പ്രാബല്യത്തിലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. തീര്‍ഥാടകരും പൊതുജനങ്ങളും പമ്പ ത്രിവേണിയില്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നദികളില്‍ ഇറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചു.
പമ്പ ത്രിവേണിയില്‍ തീര്‍ഥാടകര്‍ നദികളില്‍ ഇറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും നിരോധിക്കുന്നത് സംബന്ധിച്ച് സ്ഥിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുന്നതിന് ശബരിമല എഡിഎം മിനെ ചുമതലപ്പെടുത്തി.
ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രിയാത്ര ജാഗ്രതയോടെ വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യം നിലനില്‍ക്കെ മണിയാര്‍, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്‍മുള നിവാസികള്‍ ജാഗ്രത പാലിക്കണം. നദികളില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പുമുണ്ട്.
https://www.facebook.com/Malayalivartha