കേരളത്തിലെ ഇ.ഡിയെ അടിമുടി സംശയിച്ച് കേന്ദ്ര സർക്കാർ...ഉയർന്ന ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ തത്കാലം ഇടപെടാൻ സാധ്യതയില്ല... ഇ.ഡി. ഉദ്യോഗസ്ഥർ സി പി എമ്മുകാരുമായി ഒത്തുകളിച്ചു എന്ന സംശയം..

കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെ കേരളത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ തത്കാലം ഇടപെടാൻ സാധ്യതയില്ല. സംസ്ഥാനത്തെ ഇ.ഡി. ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ കേന്ദ്രസർക്കാർ സംശയ ദൃഷ്ടിയോടെ കാണുന്നതാണ് കാരണം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി പി എം നേതാക്കൾക്കും കുടുംബാംഗത്തിനും സി പി എം ഭരിക്കുന്ന ബാങ്കുകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ ഇനിയും തെളിയിക്കാത്ത സാഹചര്യത്തിൽ കേരളത്തിലെ ഇ.ഡി. ഉദ്യോഗസ്ഥർ സി പി എമ്മുകാരുമായി ഒത്തുകളിച്ചു എന്ന സംശയം കേന്ദ്ര സർക്കാരിനുണ്ട്. തൽക്കാലം ഇത് സ്ഥിരീകരിക്കാൻ കേന്ദ്രം തയാറല്ല.എന്നാൽ ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന നിലപാടിലാണ് കേന്ദ്രം.
കേസ് ഒതുക്കി തീർക്കാൻ കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിക്കു പിന്നാലെ ഇ.ഡിയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ പരാതികൾ കഴിഞ്ഞ ദിവസം വന്നു.3 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇവയുടെ നിജസ്ഥിതി പരിശോധിച്ചു വരികയാണെന്നുമാണ് വിജിലൻസ് അധികൃതർ നൽകുന്ന സൂചന. അറസ്റ്റിലായവരുടെ മൊഴികൾക്ക് പുറമെ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് വിജിലൻസ്. കേസിൽ നിലവിൽ 3 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഇ.ഡിയുടെ കൊച്ചി ഓഫിസിലെ അസി. ഡയറക്ടർ ശേഖർ കുമാർ ഒന്നാം പ്രതിയാണെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റിലായവർ അന്വേഷണത്തോടു സഹകരിക്കുന്നുണ്ടെന്ന് വിജിലൻസ് മധ്യമേഖല എസ്പി എസ്.ശശിധരൻ പറഞ്ഞു. തങ്ങൾ മൊഴികളെടുത്തു വരികയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള പരാതിക്കു പുറമെ വിജിലൻസിനു മുമ്പാകെ ഫോൺ മുഖേനെയും മറ്റും കൂടുതൽ പരാതികൾ എത്തിയിട്ടുണ്ടെന്നും സ്ഥിരീകരിച്ച അദ്ദേഹം, ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും പറഞ്ഞു.ഇതിനിടെ, അറസ്റ്റിലായ കൊച്ചി സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാരിയരുടെ വീട്ടിലും സ്ഥാപനത്തിലും വിജിലൻസ് നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ പിടികൂടി. ഇ.ഡി സമൻസ് അയച്ച മുപ്പതോളം പേരുടെ വിവരങ്ങൾ പരിശോധനയിൽ കണ്ടെത്തിയെന്നാണ് അറിയുന്നത്. ലാപ്ടോപ്പ്, ഫോൺ തുടങ്ങിയവയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വ്യവസായികൾ അടക്കം സമ്പന്നരായ ഒട്ടേറെ പേരുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നയാളാണ് രഞ്ജിത് വാരിയർ. കേസിൽ നേരത്തേ പിടിയിലായ തമ്മനം സ്വദേശി വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുരളി എന്ന മുകേഷ് ജയിൻ എന്നിവർക്കു പിന്നാലെ രഞ്ജിത്തും അറസ്റ്റിലാവുകയായിരുന്നു.
10 ലക്ഷം രൂപയായിരുന്നു ഓരോ ഇടപാടിനും രഞ്ജിത് ഈടാക്കിയിരുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.ചോദ്യം ചെയ്യലിനിടെ താൻ നൽകിയ ഫോൺ നമ്പറിലേക്ക് ഏജന്റ് ആയ വിൽസന്റെ ഫോൺ കോൾ ലഭിച്ചതോടെയാണ് ഇ.ഡി അന്വേഷണത്തിന്റെ മറവിൽ തട്ടിപ്പു നടക്കുന്നതായി സംശയിച്ച് വ്യവസായി അനീഷ് ബാബു വിജിലൻസിനെ സമീപിച്ചത്. ടാൻസാനിയ കേന്ദ്രീകരിച്ചുള്ള ബിസിനസിനെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ചുള്ള വിവരങ്ങളായിരുന്നു ഇ.ഡിക്ക് അറിയേണ്ടിയിരുന്നത്. രേഖകൾ 14 ദിവസത്തിനകം സമർപ്പിക്കണമെന്നും ഇല്ലെങ്കിൽ അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നും ഇ.ഡി പറഞ്ഞു. ഇതിനു പിന്നാലെയാണ് ഏജന്റ് ആയ വിൽസൺ വിളിക്കുന്നതും 2 കോടി രൂപ നല്‍കിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് അറിയിക്കുന്നതും. അനീഷ് ബാബു ഇ.ഡിക്ക് നൽകിയ വിവരങ്ങളെല്ലാം വ്യക്തമാക്കിക്കൊണ്ടായിരുന്നു വിൽസണ്‍ വിളിച്ചത്.
ഇതോടെ അനീഷ് ബാബു വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഇ.ഡി കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടറെയാണ് കൈക്കൂലി കേസിൽ വിജിലൻസ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. വിജിലൻസിൽ നിന്ന് ഇ.ഡി കേസ് സംബന്ധമായ വിവരങ്ങൾ തേടിയിട്ടുണ്ടെന്നാണ് അറിവ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാവും ആഭ്യന്തര അന്വേഷണം.കേസ് ഒഴിവാക്കാൻ വൻതുക കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേസിന് പിന്നാലെ ഇ.ഡിക്കെതിരെ ലഭിച്ച സമാനമായ പരാതികളിൽ അന്വേഷണം വിപുലമാക്കി വിജിലൻസ്. അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ നിർണായക വിവരങ്ങൾ അടങ്ങിയ ഡയറി അടക്കം സുപ്രധാന രേഖകൾ വിജിലന്‍സിന് ലഭിച്ചു.രഞ്ജിത്തിന്‍റെ നിർദേശപ്രകാരമാണ് വിൽസണും മുകേഷും പ്രവർത്തിച്ചിരുന്നത്. ഇ.ഡിയുടെ അന്വേഷണ വലയത്തിലുള്ള മുപ്പതോളം പേരുടെ പട്ടിക അടങ്ങിയ രഞ്ജിത്തിന്റെ ഡയറി വിജിലൻസ് കണ്ടെത്തി. ഈ പട്ടികയിൽ പേരുള്ളവരിൽ നിന്ന് ഇ.ഡി അന്വേഷണത്തിന്റെ പേരുപറഞ്ഞ് പണം വാങ്ങാൻ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന.
രഞ്ജിത്തിൻറെ ലാപ്ടോപ്പും ഫോണും പരിശോധനയ്ക്ക് അയക്കും. ഇ.ഡിക്കെതിരെ ലഭിച്ച പുതിയ പരാതികളും അന്വേഷിക്കും.ഒന്നാം പ്രതിയായ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാറിനെ കൂടുതൽ തെളിവ് ശേഖരിച്ച ശേഷമാകും ചോദ്യം ചെയ്യുക. ഇഡി പലപ്പോഴും തെളിവില്ലാതെ കേസുകൾ കെട്ടിച്ചമയ്ക്കുന്നുവെന്നും കൊടകര കളളപ്പണം, സ്വർണക്കടത്ത് കേസുകളിൽ ഇ.ഡി നിലപാട് സംശയാസ്പദമെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയെന്ന് സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു. കൈക്കൂലി കേസിൽ ഇ.ഡി ചെന്നൈ സോണൽ സ്പെഷ്യൽ ഡയറക്ടർ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.ഇതിന്റെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറും.അത് ലഭിച്ചാലുടൻ കേന്ദ്രം നടപടികളിലേക്ക് കടക്കും.ഇടനിലക്കാർ മുഖേന കേസൊതുക്കാൻ ഇ.ഡി ഉദ്യോഗസ്ഥർ കോടികൾ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ വിജിലൻസിന് കൂടുതൽ പരാതി ലഭിചെങ്കിലും ഫോണിലൂടെ ലഭിച്ച പരാതികളിൽ കേസെടുത്തിട്ടില്ല.
പരാതികൾ കൂടുന്നത് ഇ.ഡിയെ പ്രതിരോധത്തിലുമാക്കി. പരാതിക്കാരെക്കണ്ട് നടപടി പൂർത്തിയാക്കുകയാണെന്ന് വിജിലൻസ് മദ്ധ്യമേഖല എസ്.പി എസ്. ശശിധരൻ പറഞ്ഞു. വിജിലൻസ് നീക്കം കരുതലോടെ നിരീക്ഷിക്കുകയാണ് ഇ.ഡി.രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ ഒന്നാം പ്രതിയും ഇ.ഡി കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടറുമായ ശേഖർകുമാറിനെ ചോദ്യം ചെയ്യാൻ ഒന്നോ രണ്ടോ ദിവസത്തിനകം നോട്ടീസ് നൽകിയേക്കും. നാലാം പ്രതിയായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരുടെ ഓഫീസിൽ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളടക്കമുള്ള രേഖകൾ ലഭിച്ചതാണ് നിർണായകമായത്. ഇതിൽ തെളിവുണ്ടെന്നാണ് വിജിലൻസിന്റെ അവകാശവാദം. അഞ്ചു ദിവസത്തെ കസ്റ്റഡിയിലുള്ള രഞ്ജിത്ത്, വിൻസൺ, മുകേഷ് കുമാർ എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതികൾ സഹകരിക്കുന്നുണ്ടെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
ലാപ്‌ടോപ്പ്, ഐഫോൺ തുടങ്ങിയ ഡിജിറ്റൽ രേഖകൾ, ഡയറി എന്നിവയ്‌ക്കു പുറമേ ഇ.ഡി ഓഫീസിൽ സൂക്ഷിക്കേണ്ട നിർണായക രേഖകളും രഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഡയറിയിൽ ഇ.ഡി സമൻസയച്ച വ്യക്തികളുടെ വിവരങ്ങളാണുള്ളത്. കൈക്കൂലിക്കായി തയ്യാറാക്കിയ പട്ടികയാണിതെന്ന് വിജിലൻസ് കരുതുന്നു. രഞ്ജിത്ത് ഇ.ഡി ഓഫീസിലെ നിത്യസന്ദർശകനാണെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഉന്നത ഇ.ഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധവുമുണ്ട്.ഇടനിലക്കാരായ വിൽസണും മുകേഷിനും ഇ.ഡി അന്വേഷണം നേരിടുന്നവരുടെ വിവരം കൈമാറിയിരുന്നത് രഞ്ജിത്ത് വാര്യരാണ്. ശേഖർകുമാറാണ് രഞ്ജിത്തിനെ ദൗത്യം ഏൽപ്പിച്ചതെന്നാണ് വിജിലൻസ് വിലയിരുത്തൽ. ഇവർ തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നൊന്നായി കോർക്കുകയാണ് വിജിലൻസ്.സംസ്ഥാനത്ത് ഇപ്പോഴുള്ള ഇ.ഡി. ഉദ്യോഗസ്ഥരെ കുരുക്കിയാൽ ആരോപണവിധേയരായ സി.പി.എം നേതാക്കളുടെ കാര്യം കേന്ദ്രം നോക്കിക്കോളും എന്ന് ഒരു വിഭാഗം സി പി എം നേതാക്കൾ കരുതുന്നു. ഇതിൽ ഒന്നാമൻ എം.എ, ബേബിയാണ്.
ഇ.ഡിയെ പരമാവധി പ്രകോപിപ്പിക്കുകയാണ് ബേബിയുടെ ലക്ഷ്യം.പിണറായിയെയാണ് ബേബി ലക്ഷ്യംവയ്ക്കുന്നത്. കൈക്കൂലിക്കേസിൽ കേന്ദ്ര അന്വേഷണ സംഘമായ ഇ.ഡിയെ രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്തെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. അഴിമതി പുറത്തുകൊണ്ടു വരേണ്ട ഇ.ഡി തന്നെ അഴിമതിക്കാരാണെന്ന് വ്യക്തമായിട്ടുള്ള തെളിവുകളാണ് പുറത്തുവന്നിട്ടുള്ളതെന്നും ചങ്ങലയ്ക്ക് ഭ്രാന്ത് വന്ന അവസ്ഥയാണിതെന്നും ബേബി പറഞ്ഞു. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടക്കണം.പണമിടപാടിലും അഴിമതിയിലും കൂടുതൽ ഇ.ഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് വിജിലൻസ് കരുതുന്നത്. അന്വേഷണം പുരോഗമിക്കട്ടെ, വസ്തുതകൾ വരട്ടെ. ഇപ്പോൾ ഒരു പ്രഥമ വിവര റിപ്പോർട്ട് മാത്രമാണ് നമ്മുടെ മുന്നിലുള്ളതെന്നും എം.എ. ബേബി പറഞ്ഞു.ഇഡിക്കെതിരേ പരാതി നൽകിയ കശുവണ്ടി വ്യവസായി അനീഷ് ബാബു മൊഴി നൽകുന്നതിനായി ഞായറാഴ്ചകൊച്ചിയിലെ വിജിലൻസ് ഓഫീസിലെത്തിയപ്പോൾ, തന്നെ ഭീഷണിപ്പെടുത്തിയ ഇഡി ഉദ്യോഗസ്ഥനെ ഫോട്ടോയിലൂടെ തിരിച്ചറിയുന്നു1
ഇ.ഡിയുടെ ആരോപണവിധേയനായ ഉദ്യോഗസ്ഥൻ പിന്നറായിയുടെ കേസും അന്വേഷിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. പണം വാങ്ങി കേസ് ഒതുക്കുന്നത് അദ്ദേഹത്തിന്റെ ഹോബിയാണെങ്കിൽ ഇതിൽ നിന്നും പിണറായിയെ ഒഴിവാക്കുമോ എന്ന സംശയമാണ് കേന്ദ്രത്തിനുള്ളത്, ഒടുവിൽ ഉദ്യോഗസ്ഥനെതിരേയുള്ള അഴിമതി ആരോപണത്തിൽ സംസ്ഥാന വിജിലൻസിനോട് തെളിവും കേസിന്റെ വിശദാംശങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെയെല്ലാം ഫോൺകോൾ രേഖകൾ പരിശോധിക്കാനും നടപടി തുടങ്ങി. ഡൽഹി ഇഡി ഡയറക്ടറുടെ നിർദേശപ്രകാരമാണ് കൊച്ചി ഇഡിയുടെ നടപടി. ഇ-മെയിൽ മുഖാന്തരമാണ് വിജിലൻസുമായുള്ള ആശയവിനിമയമെന്നാണ് സൂചന. കള്ളം കണ്ടെത്താനുള്ള നീക്കമാണ് ഇ.ഡി. നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ്.
കേസ് ഒത്തുതീർപ്പാക്കാനെന്നപേരിൽ പ്രവർത്തിക്കുന്ന ഏജന്റുമാരുമായി ഓഫീസിലെ ആർക്കെങ്കിലും ബന്ധമുണ്ടോ എന്നത് സംബന്ധിച്ചും ഇഡി അന്വേഷണം നടത്തും. കോൾലിസ്റ്റിനൊപ്പം ഉദ്യോഗസ്ഥരുടെ മെയിലുകളും സോഷ്യൽമീഡിയ അക്കൗണ്ടുകളും പരിശോധിക്കും. വിജിലൻസിൽനിന്ന് രേഖകൾ ലഭ്യമായാൽ ഇഡി ആഭ്യന്തര അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.കള്ളപ്പണക്കേസുകൾ ഒതുക്കാൻ പണം വാങ്ങിയ ഏജന്റുമാരിലൊരാളെ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിനുള്ളിൽ കണ്ടുവെന്ന് പരാതിക്കാർ പറഞ്ഞു. ഇഡി ഉദ്യോഗസ്ഥർക്കെന്ന പേരിൽ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് അറസ്റ്റ് ചെയ്ത രാജസ്ഥാൻ സ്വദേശി മുരളി മുകേഷിനെയാണ് ഇഡി ഓഫീസിനുള്ളിൽ കണ്ടത്.
ഇഡി ഓഫീസിലെ സിസിടിവിയിൽ ഈ ദൃശ്യങ്ങളുണ്ടാകുമെന്നും പരിശോധിക്കണമെന്നും പരാതിക്കാരനായ കൊട്ടാരക്കര സ്വദേശി അനീഷ്ബാബു പറയുന്നു. കേസ് ഒത്തുതീർപ്പാക്കി രേഖ തരുന്നത് ഡൽഹിയിൽനിന്ന് ഇഡി ഡയറക്ടറാണെന്ന് ഏജന്റുമാർ ഉറപ്പു നൽകിയെന്നും അനീഷ് ബാബു പറഞ്ഞു.കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ അനീഷിന് ആദ്യ ഇഡി സമൻസ് ലഭിക്കുന്നത് മൂന്നുവർഷം മുമ്പാണ്. അന്ന് അഭിഭാഷകൻ മുഖേന മറുപടി നൽകി. ഒരുവർഷം മുൻപാണ് തമിഴ്‌നാട് തൂത്തുക്കുടി കേന്ദ്രമാക്കി ബിസിനസ് തുടങ്ങുകയും കുടുംബത്തോടൊപ്പം താമസം അങ്ങോട്ടേക്കു മാറ്റുകയും ചെയ്തത്. ഇതിനുശേഷമാണ് 2024 ഡിസംബറിൽ വീണ്ടും ഇഡി സമൻസ് വരുന്നത്. ഫെബ്രുവരിയിൽ ഇഡി ഓഫീസിൽ ഹാജരായി.
ടാൻസാനിയയിലെ ദാർ എസ് സലാമിൽ അനീഷ് ബാബു മാനേജിങ് ഡയറക്ടറായി സതേൺ ട്രേഡ് ലിമിറ്റഡ് എന്ന കശുവണ്ടി വ്യവസായ കമ്പനിയുണ്ട്. ഈ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാനാണ് ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖർ കുമാർ ആവശ്യപ്പെട്ടതെന്ന് അനീഷ് പറഞ്ഞു. എട്ടുവർഷമായി താൻ ടാൻസാനിയയിലേക്ക് പോയിട്ടില്ല. ആ രേഖകൾ ഹാജരാക്കണമെങ്കിൽ അവിടെ പോയി എടുക്കണമെന്നും അല്ലെങ്കിൽ എംബസി വഴി ഇഡിക്ക് അത് നേടിയെടുക്കാമെന്നും താൻ മറുപടി നൽകി. ഇതിനായി മൂന്നുതവണ ഇഡി ഓഫീസിൽ ഹാജരായെന്ന് അനീഷ് ബാബു പറഞ്ഞു. ഒടുവിൽ ഹാജരായപ്പോൾ 14 ദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കണം ഇല്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്ന് പറഞ്ഞു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി അനീഷ് ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിക്കുകയായിരുന്നു. അറസ്റ്റ് നടപടികൾ ഉണ്ടാവുകയാണെങ്കിൽ 14 ദിവസംമുന്നേ നോട്ടീസ് നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഈ ഘട്ടത്തിലാണ് അനീഷിനെ ഇഡി ഏജന്റ് ആണെന്ന് പരിചയപ്പെടുത്തി തമ്മനം സ്വദേശി വിൽസൺ വിളിക്കുന്നതും കേസ് ഒത്തുതീർപ്പാക്കാൻ
രണ്ടുകോടി നൽകിയാൽ മതിയെന്നു പറയുന്നതും. ഇക്കാര്യം വിജിലൻസിനെ അറിയിച്ച് അവരുടെ നിർദേശപ്രകാരം നീങ്ങിയതോടെയാണ് ഇഡി ‘ഏജന്റു’മാർ പിടിയിലാകുന്നത്.അനീഷിന്റെകൂടെ ഇഡി ഓഫീസിലേക്കുപോയ ഭാര്യ നിമ്മിയാണ്, വിജിലൻസ് അറസ്റ്റ് ചെയ്ത രാജസ്ഥാൻകാരൻ മുകേഷിനെ അവിടെവെച്ചു കണ്ടത്. ഇതേ മുകേഷ് സമൻസ് നൽകാൻ വീട്ടിൽ വന്നിരുന്നതായി അമ്മ പറഞ്ഞതായി അനീഷ് വ്യക്തമാക്കി. ഇയാളുടെ ഫോട്ടോ മാധ്യമങ്ങളിൽ വന്നപ്പോഴാണ് അത് മുകേഷാണെന്ന് അമ്മ അനിത തിരിച്ചറിഞ്ഞത്.ഇഡി ഉദ്യോഗസ്ഥരാരും തന്നോട് നേരിട്ടു പണം ചോദിച്ചിട്ടില്ലെന്ന് അനീഷ് ബാബു പറഞ്ഞു. വിൽസൺ എന്ന ഏജന്റ് മുഖേന മാത്രമായിരുന്നു ചർച്ചകൾ. മേയ് അഞ്ചാം തീയതി കണ്ടപ്പോൾ 14-ന് ഇഡിയിൽ ഹാജരാകുന്നവിധം സമൻസ് അയപ്പിക്കാമെന്നു പറഞ്ഞു. ഇതനുസരിച്ച് അനീഷിന്റെ മെയിലിൽ 14-ന് ഹാജരാകാനുള്ള സമൻസ് ലഭിച്ചു. ഇതാണ് സമുന്നത ഏജൻസിയിൽ നടന്ന കള്ളകളി.
അഴിമതിക്കാരായ ഇ.ഡി. ഉദ്യോഗസ്ഥരെ വെറുതെ വിടരുതെന്ന് ബി ജെ പി സമൂഹമാധ്യമ ഹാൻഡിലുകൾ പറയുന്നു. പിണറായിയെ രക്ഷപ്പെടുത്തിയ ഇ ഡിയെ വെറുതെ വിടരുതെന്നാണ് പ്രചരണം. ഇ.ഡി. വിഷയം ഇത്രയധികം വിവാദമായിട്ടുംപിണറായി പ്രതികരിച്ചിട്ടുമില്ല.ഇതിലും ബി ജെ പി പ്രവർത്തകർ അസ്വാഭാവികത കാണുന്നു. ഏതായാലും ഇ.ഡിയിലെ ചില ഉദ്യോഗസ്ഥർ പിണറായിയെ രക്ഷിച്ചെന്നാണ് ഒട്ടുമിക്കയാളുകളും വിശ്വസിക്കുന്നത്. സ്വർണക്കടത്ത് കേസ് മുതൽ ആരംഭിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണങ്ങൾ സംശയങ്ങളുടെ മുൾ മുനയിലേക്ക്. ഇ ഡി കേരളത്തിൽ അന്വേഷിക്കുന്ന കേസുകളിൽ വ്യക്തമായ നടപടികൾ ഉണ്ടാകാത്തത് ഈ അന്വേഷണങ്ങൾ ആർക്ക് വേണ്ടി? എന്തിനു വേണ്ടി എന്ന ചോദ്യങ്ങളാണ് സത്യത്തിൽ ഉയർത്തുന്നത്.
അന്വേഷണം നടത്തുന്ന മിക്ക കേസുകളിലും അറസ്റ്റിലായവരുടെയും അറസ്റ്റിലാകേണ്ടവരുടെയും ചട്ടുകങ്ങളായി ചില ഇ.ഡി. ഉദ്യോഗസ്ഥന്മാർ മാറിയോ എന്ന ചോദ്യമാണ് ഇന്ന് കേരളത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്. എൻ ഐ എ ഒഴികെ ഒരു കേന്ദ്ര ഏജൻസിയും നടത്തുന്ന അന്വേഷണങ്ങൾ ഒരു തീരത്തും അടുക്കുന്നില്ല. ഇത് സംബന്ധിച്ച് കോടതികളിൽ നിന്ന് ചോദ്യശരങ്ങൾ ഉയരുമ്പോൾ പോലും ആഴങ്ങളിൽ മുങ്ങി തപ്പുകയാണവർ. ഇതെന്ത് വിരോധാഭാസമാണ്? അഴിമതി രഹിത ഭരണം എന്ന ദൃഢ പ്രതിജ്ഞയുമായി മുന്നോട്ടു പോകുന്ന മോദി സർക്കാരിന് അപവാദമാണിത്. ഇതാണ് പ്രധാനമന്ത്രിയെ കൂടി സംശയത്തിലാക്കിയത്.അധികാര കസേരകളിരിക്കുന്ന ഉദ്യോഗസ്ഥ തൻപ്രമാണിത്തം ആരെയാണ് കബളിപ്പിക്കുന്നത് ? ജനത്തെയോ? അതോ നരേന്ദ്ര മോദിയെയോ? എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഏറ്റവും ഒടുവിൽ കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയടിച്ച സി പി എം നേതാക്കൾ ഉൾപ്പടെ പ്രതികളായ കേസിൽ ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായിരുന്നതും ഈ സാഹചര്യത്തിലാണ്.
സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നീണ്ടു പോകുന്നതിലാണ് കോടതിയുടെ വിമര്‍ശനം. ‘ഈ കേസില്‍ എന്താണ് ഇ ഡി ചെയ്യുന്നത്’ എന്നാണു കോടതി ചോദിച്ചിരിക്കുന്നത്. അന്വേഷണം മന്ദഗതിയാലകരുത് എന്നും ഹൈക്കോടതിക്ക് പറയേണ്ടി വന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. അലി സാബ്രിയുടെ കേസുമായി ബന്ധപ്പെട്ട് ഇ ഡി വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഹാജരാക്കണം എന്നും അന്വേഷണ ഏജന്‍സിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.
അലി സാബ്രിയുടെ ഹര്‍ജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ക്ക് തെളിവുണ്ടെന്നുമാണ് ഇ ഡിയുടെ നിലപാട്. അതേസമയം അന്വേഷണത്തിനിടയിലെ കോടതി ഇടപെടലുകള്‍ വേഗം കുറയ്ക്കുന്നതായിട്ടാണ് ഇ ഡി കോടതിയിൽ കാരണം പറഞ്ഞിരിക്കുന്നത്. സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നതില്‍ കോടതി ഇടപെടലുണ്ടായി. രജിസ്ട്രാര്‍ കോടതിയെ സമീപിച്ച് സമന്‍സില്‍ സ്റ്റേ നേടി എന്നും ഇ ഡി പറഞ്ഞിരിക്കുന്നു.അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നാണ് ഇ ഡി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ് എന്നും നിലവില്‍ കരുവന്നൂരിനൊപ്പം 12 സഹകരണ ബാങ്കുകളില്‍ അന്വേഷണം നടക്കുന്നുണ്ട് എന്നും ഇ ഡി വ്യക്തമാക്കി. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍ ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ടെന്നും ഇ ഡി അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കും സമന്‍സ് അയക്കുന്നുണ്ട്.
എന്നാല്‍ എല്ലാക്കാലത്തും അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല എന്നും നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണിത് എന്നും കോടതി ഇ ഡി യോട് പറഞ്ഞിരിക്കുന്നത് ഈ കേസിൽ നിർണായകമാണ്. നിക്ഷേപകര്‍ക്ക് എന്ത് ഉറപ്പ് കൊടുക്കും എന്ന് കോടതി ഇ ഡിയോട് ചോദിച്ചു. ഒരു അന്വേഷണ ഏജന്‍സി കാര്യപ്രാപ്തി തെളിയിക്കേണ്ടത് അവരുടെ നടപടിയിലൂടെയാണ് എന്ന് ഓർമ്മിപ്പിക്കാനും കോടതി മറന്നിട്ടില്ല.അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്നാണ് ഇ ഡി യോട് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.. പരാതിക്കാരനായ അലി സാബ്രിക്കെതിരെ ഗുരുതരമായ കേസാണുള്ളതെന്നാണ് ഇ ഡി പറയുന്നത്. അലി സാബ്രിക്ക് സ്വന്തം പേരിലും കുടുംബക്കാരുടെയും മറ്റുള്ളവരുടെയും പേരിലുമായി 6.60 കോടി രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയായി ലഭിച്ചിട്ടുള്ളത് എന്നാണ് ഇ ഡി പറഞ്ഞിരിക്കുന്നത്.കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് 2023 നവംബർ 1 നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം രജിസ്റ്റർ ചെയ്ത കുറ്റങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്.
സിപിഐ എം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പിആർ അരവിന്ദാക്ഷൻ, സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയായ പി.സതീഷ്കുമാർ, ബാങ്കിലെ അക്കൗണ്ടൻ്റ് സി.കെ.ജിൽസി, തൃശൂർ സ്വദേശി പി.പി.കിരൺ എന്നിവരെയാണ് ഇഡി നിയമത്തിലെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ആദ്യം അറസ്റ്റ് ചെയ്തത്.ബാങ്ക് അധികൃതരുടെ ഒത്താശയോടെ പ്രതികൾ ബാങ്കിൽ നിന്ന് വ്യാജ വായ്പയെടുത്ത് ഉണ്ടാക്കിയ പണം തട്ടിയെടുത്തെന്നാണ് പ്രോസിക്യൂഷൻ കേസ്. സൊസൈറ്റിയിലെ അംഗങ്ങൾ അറിയാതെ ഒരേ വസ്‌തുവിൽ നിരവധി തവണ ബാങ്ക് നിരവധി വ്യാജ വായ്പകൾ അനുവദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ബാങ്കിൽ അംഗങ്ങളല്ലാത്ത നിരവധി പേർക്ക് ബിനാമി വായ്പ അനുവദിച്ചു, അതും വർധിപ്പിച്ച സ്വത്ത് മൂല്യനിർണയത്തിൽ. ഇപ്രകാരം അനുവദിച്ച വായ്പകൾ പ്രതികൾ തട്ടിയെടുക്കുകയും വെളുപ്പിക്കുകയും ഉണ്ടായി.സിപിഐ(എം) നേതാക്കളുൾപ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയക്കാരുമായും ബന്ധമുള്ളതാണീ കേസ്. കേരളത്തിൽ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് പ്രമുഖ സിപിഐഎം നേതാക്കളായ എ സി മൊയ്തീനെയും എം കെ കണ്ണനെയും ഇഡി ചോദ്യം ചെയ്തിരുന്നതാണ്.
തുടർന്ന് ഇവർക്കെതിരെയുള്ള നടപടികൾ ഇപ്പോഴും ഒച്ചിനെക്കാൾ കഷ്ടമായി ഇഴയുകയാണ്.ഇവിടെ വരെ എത്തി നിൽക്കുകയാണ് കരുവന്നൂരിൽ സി പി എം നേതാക്കൾ ഉൾപ്പടെ കൈയ്യിട്ടു വാരിയ ബാങ്ക് കൊള്ള. ഇനി സ്വർണകടത്തിലും സി.എം. ആർ. എല്ലിലുമൊക്കെ ഇ.ഡി. ഇത്തരത്തിലാണ് അന്വേഷണം നടത്തിയിട്ടുള്ളത്. അതാണ് കേരളത്തിലെ ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരെ നിലപാട് കടുപ്പിക്കാൻ കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha