തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരും: ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്‌ധ സംഘം ഉടൻ എത്തും...

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര സാഹചര്യത്തിൽ ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്‌ധ സംഘം ദിവസങ്ങൾക്കുള്ളിൽ എത്തിയേക്കും. നിലവിൽ വിമാനത്താവളത്തിലെ തുറസായ സ്ഥലത്താണ് വിമാനമുള്ളത്. സി ഐ എസ് എഫ് കനത്ത സുരക്ഷയാണ് വിമാനത്തിന് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരുമെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. എത്ര രൂപ നൽകേണ്ടിവരുമെന്ന് സർക്കാരായിരിക്കും തീരുമാനിക്കുകയെന്നാണ് വിവരം.
ഇന്തോ - പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാന വാഹിനി കപ്പലായ എച്ച് എം എസ് പ്രിൻസ് ഓഫ് വെയ്‌ൽസിൽ നിന്ന് പറന്നുയർന്ന എഫ് 35 ബി യുദ്ധ വിമാനം ജൂൺ പതിനാലിനാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്‌സ് എന്ന പേരിൽ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലിൽ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയർന്നത്.
പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിൽ ഇറങ്ങാനായില്ല. ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു.വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനാൽ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ. ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാൻ ബ്രിട്ടീഷ് നാവികസേന നേരത്തെ വിസമ്മതിച്ചിരുന്നു.വിമാനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തുന്ന കെട്ടിടമാണ് ഹാംഗർ.
കഴിഞ്ഞ ദിവസം വിമാനവാഹിനി കപ്പലിൽ നിന്നെത്തിയ 2 എൻജിനീയർമാരും ഒരു പൈലറ്റും വിമാനത്താവളത്തിൽ തുടരുകയാണ്. വിദഗ്ധ സംഘമെത്തിയ ശേഷമേ വിമാനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂ. ഹ്രൈഡ്രോളിക് സംവിധാനത്തിലെ തകരാർ പരിഹരിക്കാനായിരിക്കും സംഘത്തിന്റെ ശ്രമം. സാധിച്ചില്ലെങ്കിൽ ബ്രിട്ടിഷ് സേനയുടെ ചരക്കുവിമാനത്തിൽ യുദ്ധവിമാനം കൊണ്ടുപോകും. നിലവിൽ യുദ്ധവിമാനം വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്താണുള്ളത്. കഴിഞ്ഞ 14 മുതൽ ഇവിടെ നിർത്തിയിട്ടിരിക്കുന്നതിനുള്ള വാടക വിമാനത്താവളത്തിന്റെ നടത്തിപ്പുകാർക്ക് ബ്രിട്ടിഷ് അധികൃതർ നൽകേണ്ടി വരും. വിമാനം തിരികെ കൊണ്ടുപോകുമ്പോഴാണു തുക കൈമാറുക.
അതേസമയം യുദ്ധവിമാനം ഹാങ്ങറിലേക്ക് (വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന കെട്ടിടം) മാറ്റാതെ ബ്രിട്ടിഷ് നാവികസേന. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ഏറ്റവും വിലയേറിയ യുദ്ധവിമാനങ്ങളില്‍ ഒന്നായ അമേരിക്കന്‍ നിര്‍മിത എഫ് 35ബി വിമാനത്തിന്റെ സാങ്കേതിക രഹസ്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാനാവാം ബ്രിട്ടിഷ് നാവികസേന ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha