സമാധാനത്തിനായി നെട്ടോട്ടം... ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, 12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചര്‍ച്ചയ്ക്ക് തയാര്‍'; ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്; അതിനിടെ വീണ്ടും മിസൈല്‍

ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍. ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തില്‍ ഇറാന്‍ ചരിത്രവിജയം നേടിയെന്നും പ്രസിഡന്റ് അവകാശപ്പെട്ടു. വീരോചിതമായ ചെറുത്തുനില്‍പ്പിന് ശേഷം ഇസ്രയേലിന്റെ പ്രകോപനം മൂലം അടിച്ചേല്‍പ്പിക്കപ്പെട്ട 12 ദിവസത്തെ യുദ്ധത്തിന്റെ അവസാനത്തിനും വെടിനിര്‍ത്തലിനും ഇന്ന് സാക്ഷ്യംവഹിക്കുകയാണെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
ശത്രുവിന് കടുത്ത ശിക്ഷ നല്‍കിയെന്നും ഇറാനെ എതിര്‍ത്താല്‍ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങള്‍ക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഭീകരവാദി'കളായ ഇസ്രയേല്‍ ആരംഭിച്ച യുദ്ധം ഇറാന്‍ വിജയകരമായി അവസാനിപ്പിച്ചെന്നും പെസെഷ്‌കിയാന്‍ അറിയിച്ചതായി ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ വന്‍ വിജയത്തെ അഭിനന്ദിച്ച അദ്ദേഹം, മറ്റു രാജ്യങ്ങളെ വച്ച് പന്താടാനുള്ള ഇസ്രയേലിന്റെ താല്‍പര്യമാണ് ഇറാനെ 12 ദിവസത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടതെന്നും കുറ്റപ്പെടുത്തി.
യുഎസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ തയാറാണെന്നും യുഎസുമായുള്ള ആശയവിനിമയം പുനഃരാരംഭിക്കുമെന്നും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പെസെഷ്‌കിയാന്‍ അറിയിച്ചെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒരു ദിവസമാകുമ്പോഴാണ് ഇറാന്റെ പ്രസ്താവന. തിങ്കളാഴ്ച രാത്രി ഖത്തറിലെ യുഎസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി മണിക്കൂറുകള്‍ക്കകമാണ് സമൂഹമാധ്യമത്തിലൂടെ നാടകീയമായി ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
അതേസമയം, ഇറാനില്‍ ഇപ്പോള്‍ ഭരണമാറ്റം താന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയേയുള്ളൂവെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. എല്ലാം എത്രയും പെട്ടെന്ന് ശാന്തമാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിന്റെ ആക്രമണം ഇറാന്റെ ആണവപദ്ധതിയെ വര്‍ഷങ്ങളോളം പിന്നോട്ടടിച്ചെന്ന് ഇസ്രയേല്‍ സൈനിക മേധാവി. ഇറാനെതിരായ സൈനിക നടപടികള്‍ ഇപ്പോള്‍ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നും അദ്ദേഹം അറിയിച്ചു.
ഇറാനെതിരേ ചരിത്രവിജയം നേടാനായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അവകാശപ്പെട്ടു. ഇറാനുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വിജയം അവകാശപ്പെട്ടത്. ഈ വിജയം തലമുറകളോളം ഓര്‍മിക്കപ്പെടുമെന്നും നെതന്യാഹു പറഞ്ഞു.
ഞങ്ങള്‍ ഒരു സിംഹത്തെപ്പോലെ ഉണര്‍ന്നു. ഞങ്ങളുടെ ഗര്‍ജനം ടെഹ്റാനെ പിടിച്ചുകുലുക്കി. ഈ യുദ്ധം ലോകത്തെ സൈന്യങ്ങള്‍ പഠനവിഷയമാക്കും. ആണവ ഭീഷണിയും ബാലിസ്റ്റിക് മിസൈല്‍ ഭീഷണിയും ഉള്‍പ്പെടെ രണ്ട് ഭീഷണികളാണ് ഞങ്ങള്‍ ഇല്ലാതാക്കിയത്. ഞങ്ങള്‍ നടപടിയെടുത്തിരുന്നില്ലെങ്കില്‍ അപകടം നേരിടേണ്ടിവരുമായിരുന്നു. ആണവ ശാസ്ത്രജ്ഞര്‍, മൂന്ന് ചീഫ് ഓഫ് സ്റ്റാഫ്, മറ്റു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഇറാന്റെ മുതിര്‍ന്ന സേനാനേതാക്കളെയെല്ലാം ഇസ്രയേല്‍ പ്രതിരോധസേന(ഐഡിഎഫ്) ഇല്ലാതാക്കി. ഇസ്ഫഹാനിലെയും നതാന്‍സിലെയും അരാകിലെയും ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കാനായി. ഇറാന്റെ ആണവപദ്ധതിയെ ഇസ്രയേല്‍ നശിപ്പിച്ചെന്നും ഇറാനില്‍ ഇനി ആരെങ്കിലും ആണവപദ്ധതി പുനസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ഇതേ നിശ്ചയദാര്‍ഢ്യത്തോടെയും ഇതേ കരുത്തോടെയും ആ ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഇടപെടലിനെ നെതന്യാഹു പ്രശംസിക്കുകയും അദ്ദേഹത്തിന് നന്ദി അറിയിക്കുകയുംചെയ്തു. ഞങ്ങളുടെ സുഹൃത്ത് പ്രസിഡന്റ് ട്രംപ് ഞങ്ങള്‍ക്കൊപ്പംനിന്നെന്നും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം യുഎസ് സൈന്യം ഫൊര്‍ദോയിലെ ആണവസമ്പുഷ്ടീകരണകേന്ദ്രം തകര്‍ത്തതെന്നും നെതന്യാഹു പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി നേരത്തേ ഇസ്രയേല്‍ സൈന്യവും പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇറാന്‍ വെടിനിര്‍ത്തല്‍ കരാറിനെ മാനിക്കുന്നിടത്തോളം കാലം ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ മാനിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സും വ്യക്തമാക്കി.
വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രയേലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇസ്രയേലില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് മടങ്ങുകയാണെന്നും വിമാനത്താവള അതോറിറ്റിയും അറിയിച്ചു.
ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷവും ഇരുരാജ്യങ്ങളും പരസ്പരം സംഘര്‍ഷം തുടര്‍ന്നതില്‍ രോഷാകുലനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രയേല്‍ തങ്ങളെ ആക്രമിച്ചുവെന്ന് ഇറാനും ഇറാന്‍ തങ്ങളെ ആക്രമിച്ചുവെന്ന് ഇസ്രയേലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിത്തെറിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
രണ്ടുരാജ്യങ്ങള്‍ കാലങ്ങളായി പോരടിക്കുകയാണ്. അവരെന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കുതന്നെ അറിയില്ലെന്ന് പറഞ്ഞ ട്രംപ് മാധ്യമങ്ങള്‍ക്കുമുന്നില്‍ അസഭ്യവാക്കുകളും പ്രയോഗിച്ചു. നേരത്തെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കൂടി ഇസ്രയേലിനെതിരേ ട്രംപ് രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ പുതിയ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രയേല്‍ നീക്കം നടത്തുന്നതിനെ ട്രംപ് വിമര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയും ഇരു രാജ്യങ്ങളും ആക്രമണം തുടരുന്നതില്‍ ട്രംപ് അസ്വസ്ഥനായിരുന്നു.
'ഇസ്രയേല്‍, ആ ബോംബുകള്‍ ഇടരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ അതൊരു വലിയ ലംഘനം (വെടിനിര്‍ത്തല്‍ കരാര്‍) ആകും. പൈലറ്റുമാരെ ഇപ്പോള്‍തന്നെ തിരിച്ചുവിളിക്കൂ', തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതില്‍ താന്‍ അസന്തുഷ്ടനാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. കരാര്‍ അംഗീകരിച്ച് ഉടന്‍തന്നെ അതില്‍നിന്ന് പിന്‍വാങ്ങിയതില്‍ ഇസ്രയേലിനോട് അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ 12 ദിവസത്തെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്നും ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനിയാണ് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചതെന്ന് ഇറാന്റെ പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. വെടിനിര്‍ത്തല്‍ സന്നദ്ധത യുഎസാണ് അറിയിച്ചതെന്നും വെടിനിര്‍ത്തലിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ സമ്മതം വാങ്ങിയ ട്രംപ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനിയുമായി ഫോണില്‍ ബന്ധപ്പെട്ട് ഇറാനുമായി സംസാരിക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇതിനിടെ ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇസ്രയേല്‍ ആരോപിച്ചിരുന്നു.
ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി. വെടിനിര്‍ത്തല്‍ കരാറിനുശേഷവും ഇറാന്‍ മിസൈലുകള്‍ പ്രയോഗിച്ചതായി പറഞ്ഞ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് തിരിച്ചടിക്കാന്‍ നിര്‍ദേശം നല്‍കി. ഇറാന്‍ മിസൈലുകളെ പ്രതിരോധിച്ചതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയാനും നിര്‍ദേശം നല്‍കി. എന്തെങ്കിലും ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.
അതേസമയം, വടക്കന്‍ ഇസ്രയേലില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അധികൃതര്‍ അനുവാദം നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വടക്കന്‍ ഇറാനില്‍ നടന്ന ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്കു പരുക്കേറ്റു. തീവ്രവാദ ആക്രമണമാണ് ഉണ്ടായതെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഇസ്രയേലാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ അംഗീകരിച്ചത്. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാന്‍ വെടിനിര്‍ത്തിലിനു തയാറായത്. ഈ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ നിര്‍ദേശപ്രകാരം ഇറാനുമായി വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും അറിയിച്ചിരുന്നു. എന്നാല്‍, ഇറാന്റെ ആക്രമണം വീണ്ടും ഉണ്ടായതോടെ തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി ഉത്തരവിടുകയായിരുന്നു.
ഇറാനിലെ ആക്രമണം ലക്ഷ്യം കണ്ടതിനാല്‍ വെടിനിര്‍ത്തുന്നുവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞത്. ഇസ്രയേല്‍ നിര്‍ത്തിയതുകൊണ്ടു തങ്ങളും നിര്‍ത്തിയെന്നാണ് ഇറാന്‍ പ്രതികരിച്ചത്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ത്തതോടെ ഇനി സമാധാനപാത എന്ന് യുഎസും. 12 ദിവസത്തെ സംഘര്‍ഷം തീരുമ്പോള്‍ 3 രാജ്യങ്ങളുടെയും നേട്ടങ്ങള്‍ എന്തൊക്കെയാണ് ?
ഇസ്രയേല്‍
· ഈമാസം 13 ന് ആക്രമണത്തിന്റെ ആദ്യദിനം തന്നെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. ഉന്നത സൈനിക ജനറര്‍മാരെയും ഇന്റലിജന്‍സ് മേധാവിമാരെയും വധിച്ചു. ആണവപദ്ധതിക്കു നേതൃത്വം നല്‍കിയ ആണവശാസ്ത്രജ്ഞരെയും വധിച്ചു.
· ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് മാസങ്ങള്‍ക്കു മുന്‍പേ ഇറാനില്‍ രഹസ്യതാവളങ്ങളുണ്ടാക്കി. ഇന്റലിജന്‍സ് സംവിധാനത്തില്‍ നുഴഞ്ഞുകയറി. ബോംബാക്രമണം ആരംഭിച്ചപ്പോള്‍ ഇറാനുളളില്‍നിന്ന് ഡ്രോണ്‍ ആക്രമണം നടത്തി.
· ന്മയുഎസിനുമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തി യുദ്ധത്തില്‍ കൂട്ടാളിയാക്കി. ഇറാന്റെ ഭൂഗര്‍ഭ ആണവകേന്ദ്രങ്ങളില്‍ യുഎസിന്റെ ബ2 ബോംബറുകള്‍ ആക്രമണം നടത്തി.
· ന്മസൈനിക നടപടി ഇസ്രയേലില്‍ ബെന്യാമിന്‍ നെതന്യാഹുവിനു കരുത്തു വര്‍ധിപ്പിച്ചു.
· ഇസ്രയേലിന്റെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനം ഭേദിക്കാനാവുമെന്നു തെളിയിച്ചു. ടെല്‍ അവീവ് അടക്കം പ്രധാനനഗരങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ വ്യാപക നാശമുണ്ടാക്കി.
· രാത്രി മുഴുവന്‍ ഇസ്രയേലിലെ സാധാരണജനങ്ങള്‍ക്കു ബങ്കറുകളില്‍ കഴിയേണ്ട സ്ഥിതി ഉണ്ടാക്കിയത് ഇറാന്റെ പ്രഹരശേഷിക്ക് തെളിവായി
· ഉന്നത ജനറല്‍മാര്‍ ഇല്ലാതായിട്ടും യുദ്ധവീര്യം നഷ്ടപ്പെട്ടില്ല. വന്‍ശക്തിയായ യുഎസിനെ വെല്ലുവിളിച്ചു. യുഎസ് താവളത്തില്‍ ആക്രമണം നടത്തി
· സുഹൃദ് രാജ്യമായ ഖത്തറിലെ ആക്രമണം മുന്‍കൂട്ടി അറിയിച്ചു. ജനവാസ മേഖല ഒഴിവാക്കി. സംഘര്‍ഷം കത്തിപ്പടരാതെ ഗള്‍ഫ് രാജ്യങ്ങളുടെ ശത്രുത ഒഴിവാക്കി
· യുഎസ്
· ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ബോംബിട്ടതോടെ ഏറ്റവും വലിയ സൈനികശക്തി എന്ന സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു
· ഇറാന്റെ സഖ്യകക്ഷിയായിട്ടും റഷ്യയും ചൈനയും യുഎസിനെതിരെ നേരിട്ടു രംഗത്തിറങ്ങിയില്ലെന്നത് മേധാവിത്വത്തിന് തെളിവ്
· ഇറാനെ ആക്രമിച്ചെങ്കിലും സ്ഥിതി കൈവിട്ടു പോകാതിരിക്കാന്‍ വെടിനിര്‍ത്തല്‍ നേടിയെടുത്തു. സമാധാന സ്ഥാപകന്‍ എന്ന വേഷത്തില്‍ ട്രംപിന് തിളക്കം
· ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുമ്പോഴും അറബ് രാജ്യങ്ങളിലും സ്വാധീനശക്തി വര്‍ധിപ്പിച്ചു
"
https://www.facebook.com/Malayalivartha