ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ബാങ്കിംഗ്, ഇൻഷുറൻസ്, പോസ്റ്റൽ, നിർമ്മാണം, പൊതുഗതാഗതം തുടങ്ങിയ സേവന മേഖലകളിലെ ജീവനക്കാർ ഭാരത് ബന്ദിന്റെ ഭാഗമാകുമെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്. തൊഴിലാളികൾ കൂട്ടത്തോടെ പണിമുടക്കുന്നത് ജനജീവതം സ്തംഭിപ്പിച്ചേക്കും. കേരളത്തിലും ബന്ദ് സമ്പൂർണമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
'25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളം കർഷകരും ഗ്രാമീണ തൊഴിലാളികളും പ്രതിഷേധത്തിൽ പങ്കുചേരും', ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് നേതാവ് അമർജീത് കൗർ പറഞ്ഞു. 17 ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിക്കുന്നത്.എല്ലാ അസംഘടിത - കരാർ തൊഴിലാളികൾക്കും, സ്കീം വർക്കർമാർക്കും പ്രതിമാസം 26000 രൂപ വേതനം നിശ്ചയിക്കുക എന്നതാണ് സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
കേന്ദ്രസർക്കാർ കഴിഞ്ഞ 10 വർഷമായി വാർഷിക ലേബർ കോൺഫറൻസ് നടത്തിയിട്ടില്ലെന്നും തൊഴിലാളികളുടെ താൽപ്പര്യത്തിന് വിരുദ്ധമായി തീരുമാനങ്ങൾ എടുക്കുന്നത് തുടരുകയാണെന്നും സംഘടനകൾ ആരോപിച്ചു. യൂണിയനുകളുടെ പ്രവർത്തനം തടസപ്പെടുത്താൻ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' എന്ന പേരിൽ തൊഴിലുടമകളെ സഹായിക്കാനും നാല് ലേബർ കോഡുകൾ കേന്ദ്ര സർക്കാർ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സംഘടനകൾ കുറ്റപ്പെടുത്തി.
ക്ഷേമ രാഷ്ട്ര പദവിയെ ഇല്ലാതാക്കി വിദേശ, ഇന്ത്യൻ കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. ഇത് സർക്കാരിന്റെ നയങ്ങളിൽ നിന്ന് വ്യക്തമാണ്.പൊതുമേഖലാ സ്ഥാപനങ്ങളുടെയും പൊതു സേവനങ്ങളുടെയും സ്വകാര്യവൽക്കരണം, ഔട്ട്‌സോഴ്‌സിംഗ് നയങ്ങൾ, കരാർവൽക്കരണം, തൊഴിലാളികളുടെ കാഷ്വലൈസേഷൻ തുടങ്ങിയ നയങ്ങൾക്കെതിരെ പോരാടുകയാണെന്നും സംഘടനകൾ പ്രസ്താവനയിൽ പറഞ്ഞു. ജൂലൈ 9 ന് ബാങ്കുകൾക്കും മറ്റ് സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സേവനങ്ങൾ തടസ്സപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാങ്കിംഗ്, പോസ്റ്റൽ, കൽക്കരി ഖനനം, ഫാക്ടറികൾ, സംസ്ഥാന ഗതാഗത സേവനങ്ങൾ എന്നിവയെല്ലാം തടസപ്പെടുമെന്ന് സംഘടനകൾ പറയുന്നു. ബാങ്കിംഗ് മേഖല ഭാരത് ബന്ദിൽ പങ്കുചേരുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം വൈദ്യുതി വിതരണവും നാളെ തടസപ്പെട്ടേക്കാമെന്നാണ് വിവരം. 27 ലക്ഷത്തിലധികം വരുന്ന വൈദ്യുതി വകുപ്പ് ജീവനക്കാർ ഭാരത് ബന്ദിൽ പങ്കെടുക്കുമെന്ന് അറിയിച്ചുണ്ട്.
ഭാരത് ബന്ദിനോടനുബന്ധിച്ച് സംസ്ഥാനങ്ങൾ ഇതുവരെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ അവ തുറന്ന് പ്രവർത്തിക്കാനാണ് സാധ്യത. പക്ഷെ അതാത് സ്കൂളുകളാണ് അത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ നൽകേണ്ടത്. കേരളത്തിലും പ്രധാന തൊഴിലാളി സംഘടനകൾ സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനജീവിതം സ്തംഭിച്ചേക്കും. അവശ്യസർവ്വാസുകളെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബസ് , ഓട്ടോ, ടാക്സി സർവ്വീസുകൾ ഉണ്ടായേക്കില്ല. എന്നാൽ കെ എസ് ആർ ടി സി നാളത്തെ പണിമുടക്കിന്റെ ഭാഗമാകില്ലെന്നാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചത്.
'കെ എസ് ആർ ടി സി തൊഴിലാളികളാരും സമരത്തിന് നോട്ടീസ് നൽകിയിട്ടില്ല. അവർ സന്തുഷ്ടരാണ്. പൊതുഗതാഗത സംവിധാനമല്ലേ, അതുകൊണ്ട് തന്നെ തൊഴിലാളികൾ സമരത്തിന് ഇറങ്ങില്ലെന്നാണ് വിശ്വാസം. അവർക്ക് സമരം ചെയ്യാൻ പറ്റുന്ന സാഹചര്യമല്ല. കഴിഞ്ഞ തവണ അവർ സമരം ചെയ്തപ്പോൾ ആറ് ശതമാനം ആളുകളേ സമരം ചെയ്തുള്ളൂ, ബാക്കി 96 ശതമാനം പേരും ജോലി ചെയ്തു. കെ എസ് ആർ ടി സി യുടെ സംസ്കാരം മാറുന്നുവെന്നതിന്റെ വ്യക്തമായ ഉദാഹരണമാണത്', മന്ത്രി വ്യക്തമാക്കി.
പക്ഷെ മന്ത്രിയെ തള്ളി ഇടത് സംഘടനകൾ രംഗത്ത് എത്തി. കെ എസ് ആർ ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കിൽ കെ എസ് ആർ ടി സി യൂണിയനുകളും പങ്കെടുക്കുമെന്നും എൽ ഡി എഫ് കൺവീനർ കൂടിയായ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണനടക്കം വ്യക്തമാക്കി. ആരെങ്കിലും നാളെ കെ എസ് ആർ ടി സി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്നും ടി പി വെല്ലുവിളിച്ചു. തടയാൻ തൊഴിലാളികൾ ഉണ്ടല്ലോ എന്നും സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ ഓർമ്മിപ്പിച്ചു.
കെ എസ് ആർ ടി സി ജീവനക്കാർ നാളെ പണിമുടക്കുമെന്നും തൊഴിലാളികൾ നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത മന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിധരിപ്പിച്ചതാകുമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. കേന്ദ്ര തൊഴിൽ നയങ്ങൾക്ക് എതിരെയാണ് സമരമെന്നും അത് കെ എസ് ആർ ടി സി ജീവനക്കാരെയും ബാധിക്കുന്നതാണെന്നും അദ്ദേഹം വിവരിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറക്കാതെ സഹകരിക്കണമെന്നും കടകൾ തുറക്കരുതെന്നും ടി പി രാമകൃഷ്ണൻ അഭ്യർഥിച്ചു.
അതിനിടെ യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്ന മന്ത്രിയുടെ വാദമടക്കം തെറ്റാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. സി ഐ ടി യു അടക്കമുള്ള യൂണിയനുകൾ നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നേതാക്കൾ പുറത്തുവിട്ടു. നാളത്തെ ദേശീയ പണിമുടക്കിന് കെ എസ് ആർ ടി സി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്നാണ് നേരത്തെ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞത്. അതുകൊണ്ടുതന്നെ നാളെ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ എസ് ആർ ടി സി, ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും ജീവനക്കാർ നിലവിൽ സന്തുഷ്ടരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha