ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...

കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ നാലിന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ പ്രവചനമുണ്ട്.
ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. സെപ്റ്റംബർ നാലിനാണ് ഉത്രാടം. ഇതിന്റെ പിന്നാലെയുള്ള തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു. പ്രവചനം ശക്തമായാൽ ഇക്കുറി ഓണം വെള്ളത്തിലാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും 31 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു കിഴക്കൻ ആൻഡ് തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ആന്ധ്രാ പ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ ആൻഡ് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ, ശ്രീലങ്കൻ തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇതിനിടെ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്യപ്പെട്ടു. ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഫോൺ നമ്പർ ഉൾപ്പെടുന്ന എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്യപ്പെട്ടതായി അതോറിറ്റി അറിയിച്ചു.നിലവിൽ മുന്നറിയിപ്പും അതുമായി ബന്ധപ്പെട്ടുള്ള മെസേജസുകൾ അയക്കുവാനോ സ്വീകരിക്കുവാനോ സാധിക്കുന്നില്ല. പ്രശ്‌നം നിലവിൽ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അതോറിറ്റി ഫേസ്ബുക്ക് പേജിൽ പറഞ്ഞു.
https://www.facebook.com/Malayalivartha