ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...

സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ പെയ്യുന്ന ഇടങ്ങളിൽ മഴയുടെ അളവ് കൂടുതലായിരിക്കും എന്നതിനാൽ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന ഇടിമിന്നൽ അപകടകരം. ഇടിമിന്നലിൽ അപകടത്തിന്റെ തോത് കുറയ്ക്കുന്നതിന് ജാഗ്രത വേണമെന്ന് കെഎസ്ഇബി നിർദ്ദേശം നൽകിയിട്ടുണ്ട്. മഴക്കൊപ്പം എത്തുന്ന ഇടിമിന്നൽ ആണ് നിലവിലെ പ്രധാന ആശങ്കയെന്നും മന്ത്രി കെ രാജൻ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പുല്ലാളൂരിൽ ഇടിമിന്നലേറ്റ് യുവതി കഴിഞ്ഞ ദിവസമാണ് മരിച്ചത്. പരപ്പാറ ചെരചോറ സ്വദേശിനി സുനീറയാണ് (43) മരിച്ചത്. വൈകിട്ട് വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നത്.
https://www.facebook.com/Malayalivartha


























