തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..

തല്ക്കാലം ഗ്രൂപ്പ് പോരുകൾ അവസാനിപ്പിച്ച് കോൺഗ്രസ് പുതിയ നീക്കവുമായി മുൻപോട്ട്. കെപിസിസി പട്ടികയെ ചൊല്ലിയുള്ള തര്‍ക്കമെല്ലാം മാറ്റി വച്ച് കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പിനായി നേരത്തെ ഇറങ്ങി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചാണ് ഇതിന് തുടക്കമിട്ടത്.∙ കെ.എസ്. ശബരീനാഥനെ മുൻനിർത്തിയുള്ള തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള മത്സരത്തിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തു വരികയാണ് .
48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു. 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍ പറഞ്ഞു.തിരുവനന്തപുരം കോര്‍പറേഷനില്‍ തങ്ങളുടെ അംഗസംഖ്യ 10 ല്‍ നിന്ന് 51 ആക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് കാലേക്കൂട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങുന്നത്. പട്ടികയില്‍, പുതുമുഖങ്ങളെയും യുവനിരയെയും അണിനിര്‍ത്തി സിപിഎമ്മിനെയും ബിജെപിയെയും കൊമ്പുകുത്തിക്കാനാണ് ശ്രമം. 48 പേരടങ്ങുന്ന ആദ്യഘട്ട പട്ടികയില്‍ 27 വനിതകളുണ്ട്.കെ.എസ് ശബരീനാഥ് മേയര്‍ സ്ഥാനാര്‍ഥിയാകും.
കവടിയാര്‍ വാര്‍ഡിലാണ് ശബരി മത്സരിക്കുക. ശബരീനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വനിതാ വാര്‍ഡ് ആയതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ നിന്ന് മത്സരിക്കുന്നത്. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള കോര്‍പ്പറേഷനില്‍ വിജയം നേടുക എന്ന ലക്ഷ്യത്തോടെ, ജനകീയരും മുതിര്‍ന്ന നേതാക്കളും മത്സരിക്കണമെന്ന എ.ഐ.സി.സി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ നീക്കം. നിലവില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പരമാവധി സീറ്റുകള്‍ നേടുക എന്നതാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം.
യുവത്വത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ള ശബരിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം നഗരത്തിലെ വോട്ടര്‍മാരെ, പ്രത്യേകിച്ച് യുവജനങ്ങളെയും വിദ്യാസമ്പന്നരെയും സ്വാധീനിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. പൊതു സ്വീകാര്യതയുള്ള മുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ യു.ഡി.എഫിന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 10 സീറ്റുകള്‍ മാത്രമാണുള്ളത്; ഇതില്‍ 8 എണ്ണം കോണ്‍ഗ്രസിനും 2 എണ്ണം ഘടകകക്ഷികള്‍ക്കുമാണ്.
കോണ്‍ഗ്രസ് ആകെ 48 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.വീണ എസ് നായരും കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ദീര്‍ഘകാലത്തിനുശേഷം യുഡിഎഫ് തിരുവനന്തപുരത്ത് അധികാരത്തില്‍ വരുമെന്ന് ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തന്‍ വ്യക്തമാക്കി. നാളെ മുതല്‍ നവംബര്‍ 12വരെയായിരിക്കും വാഹന പ്രചാരണ ജാഥയെന്നും എന്‍ ശക്തന്‍ പറഞ്ഞു. 30വര്‍ഷമായി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ജോസഫ് (ഉള്ളൂര്‍),
കെഎസ്‌യു വൈസ് പ്രസിഡന്റ് സുരേഷ് മുട്ടട, മുന്‍ കൗണ്‍സിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എംഎസ് അനില്‍കുമാര്‍ (കഴക്കൂട്ടം) തുടങ്ങിയവരടക്കമുള്ളവരുടെ പട്ടികയാണ് പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha


























