മകരവിളക്ക് മഹോത്സവത്തിനായി ശബരിമലനട ഇന്നലെ വൈകുന്നേരം അഞ്ചിന് തുറന്നു...

മകരവിളക്ക് മഹോത്സവത്തിനായി ശബരിമലനട ഇന്നലെ വൈകിട്ട് അഞ്ചിന് തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി ശ്രീലകത്ത് ദീപം തെളിച്ചു.
തുടർന്ന് മേൽശാന്തി ആഴിയിൽ അഗ്നിപകർന്നു. ഇന്നലെ പ്രത്യേക പൂജകൾ ഉണ്ടായിരുന്നില്ല. മാളികപ്പുറം ക്ഷേത്രനട മേൽശാന്തി എം.ജി.മനു നമ്പൂതിരി തുറന്നു. വെർച്വൽ ക്യൂവഴി 30000 പേരും സ്‌പോട്ട് ബുക്കിംഗിലൂടെ 5000പേരും ഇന്നലെ ദർശനത്തിനെത്തി.
ജനുവരി 14നാണ് മകരവിളക്ക്. 12ന് പന്തളത്ത് നിന്ന് കൊണ്ടുവരുന്ന തിരുവാഭരണങ്ങൾ മകരസംക്രമ സന്ധ്യയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതിയും മാനത്ത് മകരസംക്രമ നക്ഷത്രവും തെളിയുന്നതാണ്
14 മുതൽ 17വരെ മാളികപ്പുറം മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാംപടിയിലേക്കും 18ന് ശരംകുത്തിയിലേക്കും എഴുന്നെള്ളത്ത് ഉണ്ടാകും. 15മുതൽ 18വരെ പടിപൂജ നടക്കും. 18ന് പന്തളം രാജകുടുംബത്തിന്റെ വകയായി കളഭാഭിഷേകം നടക്കും. 19ന് രാത്രി ഹരിവരാസനം പാടി നടയടച്ചശേഷം മാളികപ്പുറത്ത് വലിയ ഗുരുതി നടക്കുന്നതാണ്.
19 വരെയാണ് തീർത്ഥാടകർക്ക് ദർശനാനുമതി. 20ന് പുലർച്ചെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി ശബരിമല നട അടയ്ക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയാകുന്നതാണ്.
"
https://www.facebook.com/Malayalivartha


























