ജനുവരി 23-നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത്.. ചെലവഴിക്കുക 2 മണിക്കൂർ മാത്രം.. 4 ട്രെയിനുകളുടെയും വിവിധ റെയിൽവേ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും..

തിരുവനന്തപുരം നഗരസഭയുടെ ഭരണചക്രം ബിജെപി ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുമ്പോൾ അത് അതിഗംഭീരമാക്കാൻ തന്നെയാണ് ബി ജെപി യുടെ തീരുമാനം . ജനുവരി 23-നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത് ചെലവഴിക്കുക 2 മണിക്കൂർ മാത്രം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയിൽ റെയിൽവേയും ബിജെപിയും സംഘടിപ്പിക്കുന്ന 2 പരിപാടികളിലാണ് അദ്ദേഹം തുടർച്ചയായി പങ്കെടുക്കുക.
രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. തുടർന്ന് 10.45 മുതൽ 11.20 വരെയാണ് റെയിൽവേയുടെ പരിപാടി. 4 ട്രെയിനുകളുടെയും വിവിധ റെയിൽവേ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. പിന്നാലെ അതേ വേദിയിൽ തന്നെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോർപറേഷനു വേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ഈ ചടങ്ങിൽ നടത്തും. നഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന വികസന രേഖയായിരിക്കും പ്രധാനമന്ത്രി പ്രഖ്യപിക്കുകയെന്നാണ് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം നഗരസഭാ ഭരണം ബിജെപിക്ക് ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്ന്ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം പാലിച്ചുകൊണ്ടാണ് വികസന രേഖാ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി എത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടി ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം എന്നത് രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നു. നഗരസഭാ ഭരണത്തിലൂടെ തലസ്ഥാനത്ത് നേടിയ ആധിപത്യം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താനുള്ള ബിജെപിയുടെ തന്ത്രപ്രധാനമായ നീക്കം കൂടിയാണ് ഈ സന്ദർശനം.
12.40ന് അദ്ദേഹം ചെന്നൈയിലേക്കു പോകും.ഫെബ്രുവരിയിൽ റെയിൽവേയുടെ ഉൾപ്പെടെ പരിപാടികൾക്കായി പ്രധാനമന്ത്രി വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നും വിവരമുണ്ട്. 23ന് നടക്കുന്ന പരിപാടിക്കായി റെയിൽവേയും ബിജെപിയും സെൻട്രൽ സ്റ്റേഡിയമാണ് ആദ്യം പരിഗണിച്ചത്. ഇതിനായി ഇരുകൂട്ടരും സർക്കാരിനെ സമീപിച്ചെങ്കിലും 26ന് ഇവിടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്നാണ് ഇരു പരിപാടികളും പുത്തരിക്കണ്ടത്തെ വേദിയിൽ സംഘടിപ്പിക്കാൻ തീരുമാനമായത്. സെൻട്രൽ സ്റ്റേഡിയം വിട്ടുകൊടുക്കാത്തതിന്റെ പേരിൽ ബിജെപി സംസ്ഥാന സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നുണ്ട്.ഇവിടുത്തെ പരിപാടിക്ക് ശേഷം അദ്ദേഹം .12.40ന് ചെന്നൈയിലേക്കു പോകും. ബിജെപിയുടെ നിയമസഭാ പ്രചാരണത്തിന് തുടക്കംകുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 23-ന് തമിഴ്‌നാട്ടിലെത്തും.
https://www.facebook.com/Malayalivartha























