സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനവേദിയില്‍ മോഹന്‍ലാല്‍

64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി മലയാളത്തിന്റെ പ്രിയ നടന്‍ നടന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. വടക്കുംനാഥനെ സ്മരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. കലോത്സവം മത്സരമല്ലെന്നും ഉത്സവമാണെന്നും ജയപരാജയങ്ങള്‍ക്ക് അപ്പുറം മുന്നിലുള്ള അനന്ത സാദ്ധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിലാണ് ഖദര്‍ ധരിച്ചതെന്നും കുട്ടികളെ സന്തോഷിപ്പിക്കാന്‍ മീശയും പിരിച്ചെന്നും മോഹന്‍ലാല്‍ നര്‍മ്മത്തോടെ കൂട്ടിച്ചേര്‍ത്തു. നടിമാരായ മഞ്ജു വാര്യര്‍, നവ്യാ നായര്‍, ഗായകരായ കെ എസ് ചിത്ര, ജി വേണുഗോപാല്‍ എന്നിവര്‍ കലോത്സവങ്ങളിലൂടെ ഉയര്‍ന്നുവന്ന താരങ്ങളാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കണ്ണൂര്‍ ജില്ലയ്ക്കും ആലത്തൂരിലെ ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും മോഹന്‍ലാല്‍ പ്രത്യേക അഭിനന്ദനങ്ങളും നേര്‍ന്നു.
'കലാകാരന്‍ എന്ന നിലയില്‍ ഈ വേദിയോട് വലിയ ആദരവാണുള്ളത്. യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ആഘോഷമാണിത്. കലാകാരന്മാരും കലാകാരികളും കഴിവുകളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ കഴിവുകള്‍ മിനുക്കിയെടുത്ത് അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണ്. സമ്മാനങ്ങള്‍ നേടാനാകാത്തവരാരും മോശക്കാരാകുന്നില്ല. ഈ ബോദ്ധ്യമാണ് അവരില്‍ ഉറപ്പിക്കേണ്ടത്.
കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും തിരിച്ചറിവാണ് കലോത്സവം സമ്മാനിക്കുന്നത്. തോല്‍വി വിജയത്തിലേക്കുള്ള പടവാണെന്ന തിരിച്ചറിവാണ് അവര്‍ക്ക് നല്‍കുന്നത്. കലോത്സവങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രസക്തി തിരിച്ചറിഞ്ഞ് അതിനായി ഇത്രയധികം തുകയും ഒരുക്കവും നടത്തുന്ന സര്‍ക്കാരിനോട് നന്ദിയുണ്ട്. സോഷ്യല്‍മീഡിയ ഇത്രയും ജനപ്രീതിയാര്‍ജിച്ചിട്ടും പല സംവിധായകരും സ്‌കൂള്‍ കലോത്സവത്തില്‍ പ്രതിഭകളെ തേടിയെത്തുന്നുണ്ട്. മലയാള സിനിമക്കും യുവജനോത്സവങ്ങള്‍ കുറെയെറെ പ്രതിഭകളെ സമ്മാനിച്ചു' മോഹന്‍ലാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























