ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി: 'വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം; സദാചാരപരമായും അതില്‍ തെറ്റില്ല! കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ മുന്‍കാല കുറ്റകൃത്യം പരിഗണിക്കാനാവില്ല: നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരം...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഒന്നാം ബലാത്സംഗക്കേസിലെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. രാഹുലിനെതിരെ രൂക്ഷമായ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത കുറ്റകൃത്യമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞു. ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണ വിധേയനായ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 'ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത്. എംഎല്‍എയും സ്വാധീനശക്തിയുള്ള ആളുമാണ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍. പരാതിക്കാര്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ടു. ഇതാണ് സാഹചര്യമെങ്കില്‍ ആര് പരാതി നല്‍കാന്‍ മുന്നോട്ട് വരും', പ്രോസിക്യൂഷന്‍ പറഞ്ഞു.
അതിജീവിതര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 'വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം. സദാചാരപരമായും അതില്‍ തെറ്റില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ അവിവാഹിതനായ പുരുഷന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഒരു കേസിലും ഇതുവരെ അന്വേഷണം പൂര്‍ത്തിയായില്ലല്ലോ? കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ മുന്‍കാല കുറ്റകൃത്യം പരിഗണിക്കാനാവില്ല', എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൗരവതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരം. എന്തിന് പാലക്കാട് പോയി എന്നതിന് പരാതിക്കാരിക്ക് വിശദീകരണമുണ്ട്. മാര്‍ച്ച് 17ലെ ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെയെന്നും ഹൈക്കോടതി വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതുകൊണ്ടാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിയെ നിര്‍ബന്ധിച്ചെന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha

























