സിയാൽ എയ്റോപാർക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...

സിയാൽ എയ്റോപാർക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറിൽ 101 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആറ് പദ്ധതികളാണ് എയ്റോപാർക്കിന്റെ ഭാഗമാകുന്നത്. പൂർത്തിയാക്കിയ മൂന്ന് പദ്ധതികളും ഉടൻ പ്രവർത്തനം ആരംഭിക്കുന്ന മറ്റു മൂന്ന് പദ്ധതികളും ഉൾപ്പെട്ടതാണ് ഒന്നാംഘട്ടത്തിലുള്ളത്.
വിമാനത്താവളത്തിന്റെ അനുബന്ധ വ്യവസായങ്ങൾ, ആധുനിക സുരക്ഷാ പരിശീലനകേന്ദ്രങ്ങൾ, സാങ്കേതിക വിഭാഗങ്ങൾ എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് ഈ ബൃഹദ് പദ്ധതി. ഏറ്റവും ശ്രദ്ധേയമായത് 30 കോടി രൂപ ചെലവിൽ 40,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച സിഐഎഎസ്എൽ ബിസിനസ് സെന്ററാണ്.
വിമാനത്താവള കമ്പനിയുടെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന ഇന്ത്യയിലെ തന്നെ അപൂർവമായ പ്രീമിയം കോ–-വർക്കിങ് സ്പേസിൽ നാനൂറിലധികം പേർക്ക് ഒരേസമയം ജോലിചെയ്യാനും മുപ്പതോളം കമ്പനികൾക്ക് പ്രവർത്തിക്കാനുമുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്.
സിയാലിനെ സാങ്കേതികമായി സ്വയംപര്യാപ്തമാക്കുന്നതിനായി 13 കോടി രൂപ ചെലവിൽ സജ്ജമാക്കിയ ടെക്നിക്കൽ സർവീസസ് ഫെസിലിറ്റിയും രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറിയുമാണ് പൂർത്തിയാക്കിയ മറ്റു പദ്ധതികൾ.
800 ചതുരശ്ര അടിയിൽ മെയ്‌സ് മാതൃകയിൽ നിർമിച്ച പരിശീലനസംവിധാനം വഴി, അഗ്നി രക്ഷാസേനാംഗങ്ങൾക്ക് അതീവ ദുഷ്കരമായ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനായി വിദഗ്ധ പരിശീലനം നൽകുകയും ചെയ്യുന്നതാണ്. 40 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന കേരളത്തിലെ ആദ്യ കവേർഡ് എയർക്രാഫ്റ്റ് പാർക്കിങ് സൗകര്യത്തോടു കൂടിയ ഹാങ്ങർ, എട്ടുകോടി രൂപ ചെലവിൽ നിർമിക്കുന്ന ഏവിയേഷൻ പ്രഷർ-ഫെഡ് ഫയർ ഫൈറ്റിങ് സംവിധാനം, മൂന്നുകോടി രൂപയുടെ അണ്ടർ വാട്ടർ റെസ്ക്യു ട്രെയിനിങ് സംവിധാനം എന്നിവ സിയാൽ എയ്റോപാർക്കിൽ ഉടൻ പ്രവർത്തനം തുടങ്ങുന്നതാണ്.
ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ്, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ, ചീഫ് സെക്രട്ടറി എ ജയതിലക്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























