ആറ്റുകാൽ പൊങ്കാല സഖാക്കളുടെ വാട്ടർലൂ... രാജേഷിന്റെ എലിപത്തായത്തിലേക്ക് പാർട്ടിക്കാർ.. സഖാക്കൾ ഓട്ടം പിടിച്ചു

ഒടുവിൽ മുൻ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്
മുട്ടിടി വാട്ടർ സപ്ലൈ തുടങ്ങി. അധികാരത്തിലേറി 45 ദിവസം കഴിഞ്ഞിട്ടും മഹാസംഭവം ഒന്നും നടക്കാത്ത സാഹചര്യത്തിൽ തിരുവനന്തപുരം മേയർ വി വി രാജേഷും സഹകൗൺസിലർമാരും അമ്പേ പരാജയമാണെന്ന് വരുത്തിതീർക്കാൻ സിപിഎം പതിനെട്ടടവും പയറ്റിക്കൊണ്ടിരിക്കെയാണ് ആറ്റുകാൽ പൊങ്കാല വന്നെത്തിയത്. പൊങ്കാല തലേന്നും പൊങ്കാല ദിവസവുമായി ആറ്റുകാൽ ക്ഷേത്ര നടയിലും പരിസരങ്ങളിലും വി.വി. രാജേഷ് നടത്തിയ ചില പ്രവർത്തനങ്ങൾ ശ്രദ്ധിച്ച കേരളത്തിലെ പൊതുസമൂഹം ഇതങ്ങനെ പതിവുള്ള അല്ലല്ലോ എന്ന് പയ്യാരം പറഞ്ഞെങ്കിൽ അത് തന്നെയാണ് ശരി. കഴിഞ്ഞവർഷം വരെ ആര്യരാജേന്ദ്രനും അവരുടെ സിൽബന്തികളും പിന്നെ കുറെ പാർട്ടിക്കാരും ചേർന്ന് നടത്തിയ കൊള്ളയടിക്ക് വി വി രാജേഷ് വെറും അഞ്ചു നിമിഷങ്ങൾ കൊണ്ട് ലോക്കിടുകയായിരുന്നു. ഒരു ഓൾട്ടോ കാറിന് 450 രൂപ പാർക്കിംഗ് ഫീസ് ഈടാക്കിയ മഹാന് മേയർ ക്ലിപ്പിട്ടപ്പോൾ താൻ കഴിഞ്ഞകൊല്ലവും ഇതാണ് ചെയ്തതെന്ന് അയാൾ വ്യക്താക്കി. മേയർ മാറിയ വിവരം പാവം അറിഞ്ഞില്ല.
തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥരിൽ 90 ശതമാനവും സി പി എമ്മുകാരാണ്. അവർ പൊങ്കാല അട്ടിമറിക്കാൻ തങ്ങൾക്ക് ആവുംവിധം ശ്രമിച്ചു. പൊങ്കാലക്ക് ശേഷം മുൻ വർഷങ്ങളിൽ ഭംഗിയായി നടന്നിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ അട്ടിമറിച്ചു. മേയർ അർധരാത്രി വരെ റോഡിൽ നിന്നിട്ടും ശുചീകരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആറ്റുകാലിന് സമീപമുള്ള മണക്കാടുപോലും പൊങ്കാല ശുചീകരണം നടന്നില്ല. ആറ്റുകാൽ ക്ഷേത്ര പരിസരം നാഥനില്ലാകളരി പോലെയായി. ഇതെല്ലാം ബി ജെ പി ഭരിക്കുന്നനഗരസഭക്ക് കൊടുത്ത പണിയാണ്.കഴിഞ്ഞ 10 വർഷം കൊണ്ട് ഇടതുമുന്നണി നഗരസഭയിൽ തങ്ങളുടെ ഉദ്യോഗസ്ഥരെ തിരുകികയറ്റി. അവരാണ് നഗരസഭ നിയന്ത്രിക്കുന്നത്. നഗരസഭയിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുന്നത് സി പി എം ജില്ലാ സെക്രട്ടറിയാണ്. ഒപ്പം മന്ത്രി വി. ശിവൻകുട്ടിയും. പൊങ്കാലക്ക് നഗരത്തിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വാൽവ് സി ഐടി യുക്കാർ പൂട്ടി.
അടിമുടി അഴിമതിയിൽ മുങ്ങിയ നഗരസഭയിൽ കഴിഞ്ഞവർഷം വരെ എന്തും നടക്കുമായിരുന്നു. എന്നാൽ ബി.ജെ പി അധികാരത്തിലെത്തിയതോടെ ഇതിൽ മാറ്റം വന്നു. വി.വി. രാജേഷ് ആര്യാ രാജേന്ദ്രനല്ല. പണത്തിന് പിന്നാലെ തലകുനിച്ച് പായുകയുമില്ല.
ആറ്റുകാൽ പൊങ്കാലയ്ക്കിടെ പുറത്തുവന്ന അനധികൃത പാർക്കിംഗ് കൊള്ള നഗരത്തിൽ വ്യാപകമാണെന്നാണ് കോർപ്പറേഷന്റെ കണ്ടെത്തിയത്. ഗാന്ധിപാർക്കിൽ നിലവിൽ നടക്കുന്ന പിരിവ് അനധികൃതമാണെന്നും,നിലവിൽ പിരിക്കുന്ന കരാറുകാരന് അതിനുള്ള അധികാരമില്ലെന്നും മേയർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ബസുകളിൽ നിന്ന് 750 രൂപ ഗാന്ധിപാർക്കിൽ ഫീസ് വാങ്ങിയെന്ന് രസീത് സഹിതം മേയർ വ്യക്തമാക്കി. ഐരാണിമുട്ടത്തും എസ്.എം.വി സ്കൂൾ വളപ്പിലും മേയർ വി.വി.രാജേഷ് നേരിട്ടെത്തി നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് കൂടുതൽ പരാതികൾ ലഭിച്ചത്. ഈഞ്ചയ്ക്കൽ പ്രദേശത്തും സമാനമായ പ്രശ്നമുണ്ടെന്ന് ഡെപ്യൂട്ടി മേയർ ആശാനാഥിന് ഫോണിലൂടെ പരാതി ലഭിച്ചു. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതിന്റെ നടത്തിപ്പുകാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും മേയർ പറഞ്ഞു.
കോർപ്പറേഷൻ ഉടമസ്ഥതയിലാണ് ഗാന്ധി പാർക്ക്.മണക്കാട് സ്വദേശിയായ രാധാകൃഷ്ണനാണ് പാർക്കിംഗ് കരാർ കൊടുത്തിരുന്നത്. കരാറുകൾ കൃത്യമായിട്ട് പാലിക്കാത്തതിനാൽ കോർപ്പറേഷന്റെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി 2023ൽ അദ്ദേഹത്തിന് നോട്ടീസ് കൊടുത്തു.കരാറിന്റെ മൂന്നാമത്തെ ഗഡു കോർപ്പറേഷനിൽ അടയ്ക്കാത്തതിനാൽ 2023ൽ ഇയാളുടെ കരാർ റദ്ദായി. അതേ വ്യക്തിയും അദ്ദേഹത്തിന്റെ ജോലിക്കാരുമാണ് ഇപ്പോഴും അവിടെ പണം പിരിക്കുന്നത്.കഴിഞ്ഞദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇയാൾക്കെതിരെ കേസെടുക്കണമെന്നും,ഇയാളെ ഗാന്ധിപാർക്കിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇപ്പോൾ കോർപ്പറേഷൻ ഒരു താത്കാലിക സംവിധാനം ഏർപ്പെടുത്തുമെന്നും മേയർ പറഞ്ഞു. ഇവരെല്ലാം മുൻ മേയറുടെ പാർട്ടിക്കാരാണ്.
സത്യത്തിൽ ആറ്റുകാൽ പൊങ്കാലയാണ് മുൻ മേയർ ആര്യാ രാജേന്ദ്രന് വിനയായി മാറിയത്.
കരാറുകളിൽ വ്യാപക പരിശോധന നടത്താൻ മേയർ തീരുമാനിച്ചതോടെയാണ്
മുൻകാലങ്ങളിൽ കോർപ്പറേഷൻ കൊടുത്ത പാർക്കിംഗ്,വിവിധ കെട്ടിടങ്ങൾ എന്നിവയുടെ കരാറുകൾ കൂട്ടത്തോടെ പരിശോധിക്കുമെന്ന് മേയർ വി.വി.രാജേഷ് വ്യക്തമാക്കി.
പാർക്കിംഗ് കേന്ദ്രങ്ങൾക്ക് ഹൈക്കോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ചേ പ്രവർത്തിക്കാനാകൂ. കെട്ടിടങ്ങൾ കരാറെടുത്തവർ മറിച്ചുകൊടുത്തിട്ടുണ്ടോ വാണിജ്യകെട്ടിടങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. പലതിനും കരാർ നിലവിലില്ലാത്ത സ്ഥിതിയുമുണ്ട്.
പൊങ്കാല നാളുകളിൽ കുടിവെള്ള പ്രശ്നത്തിന്റെ പേരിൽ ബിജെപി ഭരിക്കുന്ന കോർപ്പറേഷനും സർക്കാരും കൊമ്പ് കോർത്തതിരുന്നു. ഇതിനു ശേഷം മാലിന്യ പ്രശ്നത്തെ ചുറ്റിയാണ് വിവാദം തുടങ്ങിയത്. പൊങ്കാലയ്ക്ക് ശേഷം മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വിവാദം ഉയർന്നിരുന്നു. മാലിന്യ നീക്കം വൈകാൻ കാരണം കോർപ്പറേഷന്റെ പിടുപ്പുകേടാണെന്ന് സിപിഎം അനുകൂല വ്യക്തികളും സംഘടനകളും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയർത്തിയിരുന്നു
എന്നാൽ സമയബന്ധിതമായി തന്നെ മാലിന്യ നീക്കാൻ കഴിഞ്ഞുവെന്ന് കോർപ്പറേഷൻ ആവകാശപ്പെട്ടു. ഇതിനിടയിൽ വിവാദം മന്ത്രി വീ ശിവൻകുട്ടി കൊഴുപ്പിക്കുകയും ചെയ്തു. അദ്ദേഹം വിഷയത്തിൽ ശക്തമായ ഇടപെടലാണ് നടത്തിയത്. തിരുവനന്തപുരം ആർ ഡി ഒയെ പരിശോധനക്ക് ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പൊങ്കാലക്ക് ശേഷമുള്ള മാലിന്യ നീക്കം തടസപ്പെട്ടതായും ശുചീകരണത്തിൽ വീഴ്ചകൾ സംഭവിച്ചതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിക്കാൻ ആർ.ഡി. ഒയെ ചുമതരപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ കർശനമായി ഇടപെടലുകൾ ഉണ്ടാവും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും നഗരത്തെ പൂർവസ്ഥിതിയിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം മന്ത്രി വീ ശിവൻകുട്ടി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്നും കോർപ്പറേഷൻ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുന്നുണ്ടെന്നും മേയർ വി വി രാജേഷ് തിരിച്ചടിച്ചു.
മാലിന്യ നീക്കത്തിൽ അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണ്. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യ നീക്കം കുറ്റമറ്റതായിരുന്നു. കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിന്റെ വേവലാതിയാണ് സിപിഎമ്മിനെന്ന് രാജേഷ് പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എ എ റഹീം എംപിയും വിഷയത്തിൽ ഇടപെട്ടു. നഗരസഭ നഗരം ശുദ്ധിയാക്കിയില്ലെങ്കിൽ ഡിവൈഎഫ്ഐ ശുചീകരിക്കും എന്നാണ് റഹീം പറഞ്ഞത്. ഇത് ബിജെപിക്കുള്ള ഒരു താക്കീതാണ്. ഇലക്ഷന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആറ്റുകാൽ പൊങ്കാലയെ മുൻനിർത്തി തിരിച്ചടിക്കാൻ ഒരുങ്ങുകയാണ് സിപിഎം. നഗരത്തിലെ സിപിഎം കൗൺസിലർമാർ പൂർണമായും പാർട്ടി ജില്ലാ കമ്മിറ്റിക്ക് പിന്നിൽ അണിനിരന്നിട്ടുണ്ട്.
യഥാർത്ഥത്തിൽ മേയർ വി വി രാജേഷ് നടത്തുന്ന അഴിമതി കണ്ടെത്തൽ പ്രവർത്തനങ്ങളാണ് സിപിഎമ്മിനെ അലോസരപ്പെടുത്തുന്നത്. ആര്യ രാജേന്ദ്രന്റെ കാലത്ത് സിപിഎമ്മിന്റെ ജില്ലാ നേതാക്കളിൽ പലരും ആണ് അഴിമതിയുടെ കൊട്ടേഷൻ എടുത്തിരുന്നത്. ഇതെല്ലാം ഒടുവിൽ ആര്യ രാജേന്ദ്രന്റെ തലയിൽ വന്നുവീഴുകയായിരുന്നു. അവർക്കാണെങ്കിൽ അതിൽ നിന്ന് കരകയറാൻ സാധിച്ചുമില്ല. നിയമസഭാ ഇലക്ഷനിൽ സീറ്റ് നൽകുമെന്ന് ആര്യക്ക് വാഗ്ദാനം നൽകിയിരുന്നെങ്കിലും അതിൽ നിന്നും പാർട്ടി പിന്മാറി കഴിഞ്ഞു. ആര്യ രാജേന്ദ്രൻ കാരണമാണ് നഗരഭരണം പോയെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. ആര്യ രാജേന്ദ്രൻ സിപിഎമ്മിന്റെ ഒരു ഡമ്മി മാത്രമായിരുന്നു. യഥാർത്ഥ ഭരണം കയ്യാളിരുന്നവർ മറ്റുചിലരായിരുന്നു. പക്ഷേപാപഭാരമെല്ലാം ആര്യയുടെ തലയിലായി.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ ഭരണത്തില്‍ എന്‍ഡിഎ എത്തുന്നത്. 30 വർഷത്തോളം തുടർച്ചയായി ഇടതു കോട്ടയായിരുന്ന തിരുവനന്തപുരം കോർപറേഷനിൽ ശക്തമായ മുന്നേറ്റം നടത്തി ബിജെപി. സംസ്ഥാനത്താകെ അലയടിച്ച ഭരണവിരുദ്ധ വികാരത്തിൽ ഭരണസിരാകേന്ദ്രത്തിലും എൽഡിഎഫിനു വൻ തിരിച്ചടിയാണ് നേരിട്ടത്. എൽഡിഎഫിന്റെ പകുതിയോളം സീറ്റുകൾ ബിജെപിയും കോൺഗ്രസും പിടിച്ചെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽനിന്നു നയിച്ച തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി എൽഡിഎഫിലും സിപിഎമ്മിലും വലിയ രാഷ്ട്രീയ ചർച്ചകൾക്കു വഴിതെളിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് കേരളത്തിൽ ഒരു കോർപറേഷൻ ഭരിക്കാനുള്ള കളമൊരുങ്ങിയിരിക്കുന്നത്.
2020ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കോർപറേഷൻ ഭരണത്തിലേക്കാണ് ഇക്കുറി ബിജെപി കടന്നുകയറിയത് . 2015 ലും 2020 ലും ബിജെപിക്ക് 35 സീറ്റ് വീതമാണ് ലഭിച്ചത്. 2020ൽ 10 സീറ്റിലേക്കു ചുരുങ്ങിപ്പോയ യുഡിഎഫും ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കെ.മുരളീധരൻ മുന്നിൽനിന്നു നയിച്ച് കെ.എസ്.ശബരീനാഥിനെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ വരവ്.
അതേസമയം, 2010 ൽ 51 സീറ്റും 2015 ൽ 43 സീറ്റും 2020 ൽ 53 സീറ്റും നേടിയ എൽഡിഎഫ് പകുതിയോളം സീറ്റുകൾ നഷ്ടപ്പെട്ട് തകർന്നടിഞ്ഞു. കെട്ടിടനികുതി തട്ടിപ്പ് ആരോപണം, ജോലി നിയമനത്തിനുള്ള കത്തു വിവാദം, മേയർ ആര്യ രാജന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞെന്ന പേരിലുണ്ടായ പ്രശ്നം തുടങ്ങി തുടർച്ചയായി ഉയർന്ന വിവാദങ്ങൾ ഇടതുഭരണസമിതിയുടെ ശോഭ കെടുത്തിയത് ഭരണസിരാകേന്ദ്രത്തിൽ ജനവിധി എതിരാക്കുന്നതിൽ നിർണായകമായെന്നു തന്നെ കരുതണം. കേന്ദ്രഫണ്ട് വിനിയോഗത്തിലെ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടത്തിയ അതിശക്തമായ ക്യാംപെയ്ൻ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും ഫലം സൂചിപ്പിക്കുന്നു.
കോർപറേഷൻ ഭരണ സമിതിക്കെതിരേ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാനും മുഖ്യപ്രതിപക്ഷം എന്ന നിലയിൽ പ്രവർത്തിക്കാനും കഴിഞ്ഞത് ബിജെപിക്കു കരുത്തായി. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്, ബിജെപി നേതാക്കളായ തിരുമല അനിലും ആനന്ദ് കെ. തമ്പിയും മരിച്ചത് സിപിഎം തിരഞ്ഞെടുപ്പു വിഷയമായി ഉയർത്തിയെങ്കിലും രാജീവ് ചന്ദ്രശേഖർ തന്നെ നേരിട്ടു രംഗത്തിറങ്ങി പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചിരുന്നു. പാർട്ടിയുമായി ഇടഞ്ഞുനിന്നിരുന്ന എം.എസ്.കുമാർ ഉൾപ്പെടെയുള്ള നേതാക്കളുമായി രാജീവ് ചന്ദ്രശേഖർ നേരിട്ടു ചർച്ച നടത്തി. ആർഎസ്എസും ശക്തമായി രംഗത്തുണ്ടായിരുന്നു.
ആദ്യം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എണ്ണയിട്ട യന്ത്രം പോലെ നടത്തിയ പ്രവർത്തനങ്ങളാണ് യുഡിഎഫിനു നേട്ടമായത്. തീരദേശമേഖലയിൽ ഉൾപ്പെടെ വലിയ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചത്. കെ.എസ്.ശബരീനാഥനെന്ന യുവ നേതാവിനെ മേയർ സ്ഥാനാർഥിയായി രംഗത്തിറക്കിയത് യുഡിഎഫിന് ഗുണമായി. ഇത് മറ്റു രണ്ടു മുന്നണികളെയും ആദ്യഘട്ടത്തിൽ പ്രതിസന്ധിയിലാക്കിയിരുന്നു.
ആര്യ രാജേന്ദ്രൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ അഴിമതികൾ ഒന്നൊന്നായി പുറത്തുവരും എന്ന ഭയമാണ് പാർട്ടിയുടെ ജില്ലാ നേതാക്കളെ നയിക്കുന്നത്. ബിജെപിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച് തങ്ങൾക്കെതിരെ ഉണ്ടാവാൻ സാധ്യതയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ബിജെപി ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നഗരസഭ പാർക്കിംഗ് വിഷയത്തിൽ ഉൾപ്പെടെ സിപിഎം നേതാക്കളുടെ ബിനാമികൾ ആണ് കരാർ എടുത്തിട്ടുള്ളത്. ഇത് പരസ്യമായ രഹസ്യമാണ്. ഇതിൻറെ എല്ലാം വിശദാംശങ്ങൾ വി വി രാജേഷ് സംഘടിപ്പിച്ചു കഴിഞ്ഞു. ആറ്റുകാൽ പൊങ്കാല ദിവസം മേയർ നടത്തിയത് ഇത്തരത്തിലുള്ള ചില നീക്കങ്ങളാണ്.
പാർട്ടി പ്രവർത്തകർക്ക് കൃത്യമായി തൊഴിൽ നൽകുന്നതിൽ പാർട്ടിക്ക് നിർബന്ധമുണ്ട്. ഇലക്ഷനിൽ തോൽക്കുമെന്ന് പാർട്ടിക്ക് നന്നായറിയാം. അതിനാൽ എത്രയും വേഗം പ്രവർത്തകരെ സേഫാക്കാനാണ് ശ്രമിച്ചത്. . സി പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രവർത്തിച്ചത്. തിരുവനന്തപുരം നഗരസഭയിലെ താൽക്കാലിക നിയമനം സംബന്ധിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തു വന്നു.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് അന്നത്തെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോൾ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയര്‍ക്കെതിരെ പ്രക്ഷോഭം പ്രതിപക്ഷം ശക്തമാക്കി.
കോര്‍പറേഷന് കീഴിലെ അര്‍ബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ട്. ഡോക്ടര്‍മാര്‍ അടക്കം ഒമ്പത് തസ്തികകളിൽ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകണം. ഉദ്യോഗാര്‍ത്ഥികളുടെ മുൻഗണന പട്ടിക ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്. കത്തിനെ കുറിച്ച് അറിയില്ലെന്നാണ് മേയര്‍ പ്രതികരിച്ചത്. ഇതേ രീതിയിൽ നിയമിച്ച ഉദ്യോഗസ്ഥരാണ് നഗരസഭയുടെ പ്രവർത്തനങ്ങളെ ഇപ്പോൾ ബുദ്ധിമുട്ടിലാക്കുന്നത്.
https://www.facebook.com/Malayalivartha

























