കണ്ണീർക്കാഴ്ചയായി.... നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി നവവധുവിന് ദാരുണാന്ത്യം...

ആ യാത്ര അന്ത്യയാത്രയായി.... നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി നവവധുവിന് ദാരുണാന്ത്യം. കാൽനട യാത്രക്കാരി പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളി വേർകോലി സ്വദേശി നൗഷിജയാണ് (24) മരിച്ചത്. ഇന്നലെ രാവിലെ 10.30ഓടെ കവടിയാർ-കുറവൻകോണം റോഡിലാണ് സംഭവമുണ്ടായത്.
അപകടത്തിൽ നൗഷിജയുടെ ഭർത്താവ് ആഷിക് സാനു,ബന്ധുവായ പാലക്കാട് സ്വദേശി അസ്‌മ (25),കാൽനട യാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി അലി അക്ബർ (23),എതിരേവന്ന കാറിന്റെ ഡ്രൈവർ കായംകുളം സ്വദേശി നിതീഷ് (31),യാത്രക്കാരനായ സുനിൽകുമാർ എന്നിവർക്ക് പരിക്കേറ്റു.
രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് തന്റെ ഓർമ്മ നഷ്ടപ്പെട്ടതാണ് വാഹനത്തിന്റെ നിയന്ത്രണം തെറ്റാൻ കാരണമെന്ന് അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ കുറവൻകോണം സീസൺ സമ്മർ ബ്ലിസ് ഫ്ളാറ്റിൽ താമസിക്കുന്ന മോഹൻ തോമസ് (77) പൊലീസിന് മൊഴി നൽകുകയായിരുന്നു.
.പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾക്കെതിരെ പേരൂർക്കട പൊലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇക്കഴിഞ്ഞ മാർച്ചിൽ വിവാഹിതരായ നൗഷിജയും ആഷിക്കും ഹണിമൂൺ യാത്രയുടെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെയാണ് തിരുവനന്തപുരത്തെത്തിയത്.
സിവിൽ സർവീസ് അക്കാഡമിയിലെ വിദ്യാർത്ഥിയായ അസ്മയെ കണ്ടശേഷം ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. കുറവൻകോണം ഭാഗത്ത് നിന്ന് അമിതവേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
നൗഷിജയെയും ആഷിക്കിനെയും അസ്മയെയും ഇടിച്ചുതെറിപ്പിച്ച കാർ റോഡിന്റെ മദ്ധ്യഭാഗത്തുകൂടി ചീറിപ്പാഞ്ഞു. തുടർന്ന് ബൈക്കിലും മറ്റൊരു കാറിലും ഇടിച്ച ശേഷം നിതീഷിന്റെ കാറിലിടിച്ചാണ് നിന്നത്.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ നൗഷിജയെയും ആഷിക് സാനുവിനെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നൗഷിജയെ രക്ഷിക്കാൻ കഴിഞ്ഞില്ല. ആന്തരിക ക്ഷതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ആഷിക്കിനെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലേക്കും മാറ്റി. അസ്‌മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടശേഷം മോഹൻ തോമസിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് . നൗഷിജയുടെ അച്ഛൻ നൗഷാദ്. അമ്മ: ലൈല. സഹോദരി: നൗഫിയ.
"
https://www.facebook.com/Malayalivartha























