മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

ഐടി മേഖലയിലും സോഫ്റ്റ്‌വെയർ രംഗത്തും കേരളം വിപ്ലവം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, പുതിയ കാലഘട്ടത്തിൽ വെറും സേവനദാതാക്കളായി തുടരാനാവില്ലെന്ന് വ്യവസായം, ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി.
'അടൽ എസ്റ്റാബ്ലിഷ്ഡ് ഇൻകുബേഷൻ സെന്ററി'ന്റെ ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരള ക്യാംപസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണമെന്നും ഇന്റലക്ച്വൽ പ്രോപ്പർട്ടി, ഡീപ് ടെക് ഉത്പന്നങ്ങൾ, സെമികണ്ടക്ടറുകൾ, അഡ്വാൻസ്ഡ് ഇലക്ട്രോണിക്സ്, ചിപ്പ് സിസ്റ്റം ഡിസൈൻ എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.
ടെക്നോളജി ഇവന്റുകളുടെ എണ്ണത്തിലല്ല, മറിച്ച് എത്ര സ്റ്റാർട്ടപ്പുകൾ വളർന്നു, എത്ര പേറ്റന്റുകളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു എന്നതിലാണ് വിജയം അളക്കേണ്ടത്. ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്നും, സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ അവർക്കുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























