വാഴയ്ക്കനെ വീഴ്ത്തിയത് ഇങ്ങനെ!

തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ രാഷ്ട്രീയ അമിട്ടുകള്‍ പൊട്ടാറുണ്ട്. ഇതിന് പിന്നില്‍ ആരുടെയെങ്കിലും കൃത്യമായ പ്ലാനിംഗും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കുന്നത്തുനാട് മണ്ഡലത്തില്‍ മത്സരിച്ചു വിജയിച്ച വി പി സജീന്ദ്രനെ തോല്‍പ്പിക്കാന്‍ വേണ്ടി വിവാദ നായകന്‍ പി വി ശ്രീനിജന്‍ നടത്തിയ കരുനീക്കങ്ങളില്‍ സജീന്ദ്രന്റെ ഭാര്യയും മാദ്ധ്യമപ്രവര്‍ത്തകയുമായ ലേബി സജീന്ദ്രനായിരുന്നു ഇരയാക്കപ്പെട്ടത്.
മാതൃഭൂമി ചാനലിലെ മുതിര്‍ന്ന റിപ്പോര്‍ട്ടറായിരുന്ന ലേബിയുടെ ടെലിഫോണ്‍ സംഭാഷണം ടേപ്പ് ചെയ്ത് എഡിറ്റ് ചെയ്ത ശേഷം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയാണ് ഉണ്ടായത്. ഈ സംഭവം ഏറെ വിവാദങ്ങള്‍ക്കും ഇടയാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ തന്നെ സംഭാഷണത്തിലൂടെ പരാമര്‍ശിക്കുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കി. മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോസഫ് വാഴക്കനെതിരെ രാഷ്ട്രീയ എതിരാളികള്‍ ഈ സംഭാഷണം ഉപയോഗിച്ചു. വാഴക്കന്‍ തോല്‍വി രുചിക്കുകയും ചെയ്തു. വാഴക്കന് വിദേശത്ത് സ്വത്തുണ്ടെന്ന് ലേബി ഫോണില്‍ പറയുന്ന സംഭാഷണമായിരുന്നു പുറത്തുവന്നത്. ഇതോടെ തെരഞ്ഞെടുപ്പില്‍ വാഴക്കനും തോല്‍വി രുചിക്കേണ്ടി വന്നു. തന്നെ ആസൂത്രിതമായി കുടുക്കുകയായിരുന്നു എന്നും എഡിറ്റ് ചെയ്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്നും ലേബി അന്ന് വ്യക്തമാക്കുകയുണ്ടായി. ഈ സംഭവത്തിന് ശേഷം തീര്‍ത്തും മാനസികമായി തകര്‍ന്ന അവര്‍ മാതൃഭൂമി ചാനലില്‍ നിന്നുംരാജിവെക്കുകയുമുണ്ടായി.
തെരഞ്ഞെടുപ്പിന്റെ കോലാഹലം കഴിഞ്ഞപ്പോള്‍ അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് വിശദമായി തന്നെ ലേബി മലയാളിവാര്‍ത്തയോട് വ്യക്തമാക്കി. തന്നെ ആസൂത്രിതമായി കുടുക്കാന്‍ കൂട്ടു നിന്നത് പി വി ശ്രീനിജന്‍ തന്നെയാണെന്ന് ലേബി ആവര്‍ത്തിച്ചു. പൗലോസ് പെരുവ എന്നയാളുമായുള്ള സംഭാഷണമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് ലേബി വ്യക്തമാക്കി. ചില നിര്‍ണ്ണായക വിവരങ്ങള്‍ പറയാനെന്ന വ്യാജേന തന്നെക്കൊണ്ട് പല നേതാക്കളെക്കുറിച്ചും പറയിക്കുകയായിരുന്നു. പല നേതാക്കളെ കുറിച്ചു താന്‍ പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ഇത് എഡിറ്റ് ചെയ്താണ് തന്റേതെന്നെ വിധത്തില്‍ പ്രചരിപ്പിച്ചതെന്നും ലേബി സജീന്ദ്രന്‍ വ്യക്തമാക്കി. രണ്ട് മാസത്തിനിടയിലുള്ള സംഭാഷണങ്ങളാണ് ഇതിനായി ഉപയോഗിച്ചതെന്നും അവര്‍ പറയുന്നു.
ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവത്തിന് ശേഷം ഇതാദ്യമായാണ് ലേബി ഏതെങ്കിലും മാദ്ധ്യമത്തോട് മനസു തുറക്കുന്നത്. മലയാളിവാര്‍ത്തയ്ക്ക് നല്കിയ കുറിപ്പിലാണ് ലേബി എന്താണ് തനിക്കെതിരെ നടന്ന ഗൂഢാലോചനയെന്ന് വിശദമാക്കിയത്. സംഭവത്തെ കുറിച്ച് ലേബി വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
തിരഞ്ഞെടുപ്പ് കാലത്ത് എന്റെ പേരില്‍ വാട്‌സ് ആപ്പിലൂടെ പ്രചരിച്ച ടെലിഫോണ്‍ സംഭാഷണം കൃത്രിമമായി തയ്യാറാക്കിയതാണ്. രണ്ട് മാസക്കാലത്തെ സംഭാഷണങ്ങളില്‍ പറഞ്ഞ വാക്കുകളും വാചകങ്ങളും സൗകര്യപൂര്‍വ്വം അടര്‍ത്തിയെടുത്തും വ്യത്യസ്ത വിഷയങ്ങളില്‍ വ്യത്യസ്ത വ്യക്തികളെക്കുറിച്ച് സംസാരിച്ച വാചകങ്ങള്‍ മുറിച്ചെടുത്ത് കൂട്ടിച്ചേര്‍ത്തും ചില വാചകങ്ങളും പരാമര്‍ശങ്ങളും അധികമായി ഉള്‍പ്പെടുത്തിയും എഡിറ്റ് ചെയ്താണ് 9 1/2 മിനിറ്റില്‍ ഈ കൃത്രിമ സംഭാഷണം ഉണ്ടാക്കിയിരിക്കുന്നത്.
ഇതില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു നേതാവിനെക്കുറിച്ചു പോലും ഞാന്‍ മോശമായ പരാമര്‍ശം നടത്തിയിട്ടില്ല.
ഈ കൃത്രിമ ടെലിഫോണ്‍ സംഭാഷണം മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെതിരെ തിരഞ്ഞെടുപ്പില്‍ എതിര്‍പക്ഷം വളരെ ഹീനമായി ഉപയോഗിച്ചു എന്നത് ഏറ്റവും ദുഃഖകരമാണ്. കാരണം കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കനെക്കുറിച്ച് പറയുന്നതായി തയ്യാറാക്കിയിരിക്കുന്ന ഭാഗം പൂര്‍ണ്ണമായും വ്യാജമാണ്. യുകെയിലും കുവൈറ്റിലും സ്വത്തുണ്ട് എന്ന് പറഞ്ഞിരിക്കുന്നത് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണനെക്കുറിച്ചും അദ്ദേഹത്തിന്റെ മരുമകന്‍ പി വി ശ്രീനിജനെക്കുറിച്ചുമാണ്. അത് മുറിച്ചെടുത്ത് ജോസഫ് വാഴയ്ക്കനെക്കുറിച്ച് പറയുന്ന ഭാഗത്ത് എഡിറ്റ് ചെയ്ത് കയറ്റിയിരിക്കുകയാണ്. ജോസഫ് വാഴയ്ക്കനെതിരെ ഒരു വാചകം പോലും മോശമായി പറഞ്ഞിട്ടില്ലെന്നിരിക്കെയാണ് ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് ആയുധം ആക്കുന്നതിന് വേണ്ടി ആ സംഭാഷണത്തില്‍ കൃത്രിമം കാണിച്ചിരിക്കുന്നത്.
മെയ് 7 ന് രാത്രി പ്രചരിച്ച ഈ ടെലിഫോണ്‍ സംഭാഷണം ഫാബ്രിക്കേറ്റഡ് ആണെന്നും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണം എന്നും ആവശ്യപ്പെട്ട് മെയ് 9 ന് രാവിലെ കൊച്ചി സൈബര്‍ സെല്ലില്‍ ഞാന്‍ പരാതികൊടുത്തതാണ്. ഇതില്‍ അന്വേഷണം നടന്നു വരികയാണ്. ടെലിഫോണ്‍ സംഭാഷണത്തിന്റെ ഫോറന്‍സിക് പരിശോധനയും നടന്നു വരുന്നു. തീര്‍ച്ചയായും ശാസ്ത്രീയ പരിശോധനയിലൂടെ ഇതിന്റെ സത്യാവസ്ഥ പുറത്തു വരിക തന്നെ ചെയ്യും.
പൗലോസ് പെരുവ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളുമായി (9656804227) പല തവണ ഞാന്‍ ടെലിഫോണില്‍ സംസാരിച്ചിട്ടുണ്ട്. ശ്രീനിജന്റെ വിശ്വസ്തനായിരുന്നു താനെന്നും ഒരു കേസില്‍ വഞ്ചിതനായതോടെ ആയാളില്‍ നിന്നും അകന്നത് എന്നും പറഞ്ഞായിരുന്നു ഇയാള്‍ എന്നെ വിളിച്ചത്. ആദ്യത്തെ രണ്ടാഴ്ചയോളം ഇയാളില്‍ നിന്ന് പരിപൂര്‍ണ്ണമായി ഞാന്‍ അകന്നു മാറിയെങ്കിലും എന്റെ ഭര്‍ത്താവും കുന്നത്തുനാട് എംഎല്‍എയുമായ വി. പി. സജീന്ദ്രന്റെ തിരഞ്ഞെടുപ്പ് കാലത്തെ യാത്രകളുടെ വിശദാംശങ്ങള്‍ പോലും അപ്പപ്പോള്‍ നല്‍കിയതോടെ ഇയാള്‍ എന്റെ വിശ്വാസം ആര്‍ജ്ജിക്കുകയായിരുന്നു.
എന്റെ ഭര്‍ത്താവിന്റെ യാത്രകള്‍ കൃത്യമായി ശ്രീനിജന്റെ ആളുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹത്തെ അപായപ്പെടുത്താന്‍ വരെ നീക്കമുണ്ടെന്നും പൗലോസ് പെരുവ എന്ന് പരിചയപ്പെടുത്തിയ ആള്‍ എന്നെ വിശ്വസിപ്പിച്ചു. ഇതോടെയാണ് തുടര്‍ച്ചയായുള്ള അയാളുടെ ഫോണ്‍ കോള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്യാന്‍ തുടങ്ങിയത്. ചില നിര്‍ണ്ണായ വിവരങ്ങള്‍ നല്‍കുന്നു എന്ന ഭാവേന സംസാരിക്കുന്നതിനിടയിലൂടെ ചില കോണ്‍ഗ്രസ്സ് നേതാക്കളുടെ പേരുകള്‍ എന്നെക്കൊണ്ട് പറയിക്കുകയായിരുന്നു. അക്കൂട്ടത്തിലാണ് മൂവാറ്റുപുഴ എംഎല്‍എ ആയിരുന്ന ജോസഫ് വാഴയ്ക്കന്റെ പേരും കടന്നു വന്നത് ഇത്തരത്തിലാണ് മറ്റ് നേതാക്കളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും വന്നിട്ടുള്ളത്. ശ്രീ. ജോസഫ് വാഴയ്ക്കനെക്കുറിച്ച് ഒരു വാചകം പോലും മോശമായോ എതിരായോ പറഞ്ഞിട്ടില്ലെന്നു മാത്രമല്ല അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് ഒരു രൂപ പോലും സമ്പാദിക്കാത്ത ആളാണ് എന്ന് ഞാന്‍ പറയുകയും ചെയ്തിരുന്നു.
രണ്ട് മാസക്കാലത്തോളം പൗലോസ് പെരുവ എന്ന ആളുമായി ഞാന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെ ഏറ്റവും ഹീനവും നിന്ദ്യവുമായ തരത്തില്‍ എഡിറ്റ് ചെയ്ത് എന്റെ ഭര്‍ത്താവ് വി. പി. സജീന്ദ്രനും ശ്രീ ജോസഫ് വാഴയ്ക്കനും തിരഞ്ഞെടുപ്പില്‍ പരാജയം സംഭവിക്കണം എന്ന ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുകയായിരുന്നു സത്യം. വിദേശങ്ങളിലടക്കം കള്ളപ്പണ നിക്ഷേപണം ഉണ്ട് എന്ന് ആരോപണമുള്ള പി. വി. ശ്രീനിജനെക്കുറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങളെ ജോസഫ് വാഴയ്ക്കന്റെ പേരിനോട് ചേര്‍ത്ത് ഉപയോഗിക്കുകയും തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിന് ദോഷമുണ്ടാകുന്ന തരത്തില്‍ എതിരാളികള്‍ അത് ഉപയോഗപ്പെടുത്തുകയുമായിരുന്നു.
എന്റെ ഭര്‍ത്താവിനെതിരെ ശ്രീനിജന്‍ തയ്യാറായിയിരിക്കുന്ന നോട്ടീസുകളുടെയും വ്യക്തിഹത്യ ചെയ്യുന്ന ലീഫ്‌ലെറ്റുകളുടെയും ദൃശ്യങ്ങള്‍ പെന്‍ക്യാമറയില്‍ എടുത്തു നല്‍കാമെന്നും അതിനായി അജേഷ് എന്നയാള്‍ക്ക് എന്തെങ്കിലും സാമ്പത്തിക സഹായം നല്‍കണം എന്നും പൗലോസ് പറഞ്ഞു. അതിനോടുള്ള എന്റെ പ്രതികരണമാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പണം വാഗ്ദാനം ചെയ്തു എന്ന തരത്തില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്നത്.
സത്യസന്ധതയും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിച്ചാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഞാന്‍ മാദ്ധ്യമ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് അന്ന് ഏഷ്യനെറ്റില്‍ ജോലി ചെയ്തിരുന്ന ബിജു പങ്കജ് എന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണനെക്കുറിച്ചും അദ്ദേഹത്തിന്റെ മരുമകനായ ഈ ശ്രീനിജനെക്കുറിച്ചും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപപ്പെട്ട് ചെയ്ത വാര്‍ത്തകള്‍ എന്റെ പ്രേരണകൊണ്ടാണ് എന്നാരോപിച്ചാണ് ശ്രീനിജന്‍ ഇത്തരം നീച പ്രവര്‍ത്തികള്‍ എനിക്കും എന്റെ കുടുംബത്തിനും എതിരെ ചെയ്തു കൊണ്ടിരിക്കുന്നത്.
യുക്തി രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത ഒരു ഘട്ടത്തിലും ഞാന്‍ ഏറ്റെടുത്തിട്ടില്ല. ഒന്നു മാത്രം ഒരു ഭാര്യ എന്ന നിലയിലുള്ള എന്റെ ഉത്കണഠകളെയാണ് ഭര്‍ത്താവിന് ജീവാപായം ഉണ്ടാകുമെന്ന് ബോധ്യപ്പെടുത്തി ഇവര്‍ ചൂഷണം ചെയ്തത്. അത് നേരിട്ടോ അല്ലാതെയോ ഇതിലൊന്നും കക്ഷിയല്ലാത്ത ജോസഫ് വാഴയ്ക്കനെതിരെ ഉപയോഗിച്ചതില്‍ അങ്ങേയറ്റം വേദനയുണ്ട്. പൊലീസിന് ഞാന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു വരുന്നു. സജീന്ദ്രനെതിരെ പ്രവര്‍ത്തിക്കുന്നവരെ ഒതുക്കാനായി ലേബി നേരിട്ട് ഓപ്പറേഷന്‍ നടത്തുന്നുണ്ടെന്നായിരുന്നു നേരത്തെ പത്രമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നത്. ജോസ് തെറ്റയിലിനെതിരെ അന്ന് അങ്ങനെ വാര്‍ത്ത കൊടുത്തത് മാനേജ്‌മെന്റിന്റെ താത്പര്യപ്രകാരമാണെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ഒരുനാള്‍ സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്ന് ലേബി മലയാളിവാര്‍ത്തയോട് പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























