മന്ത്രിയോട് കള്ളത്തരം ഏറ്റുപറഞ്ഞ് ഇടനിലക്കാര്‍...ഹോര്‍ട്ടികോര്‍പ്പിലെ കള്ളക്കളി മന്ത്രിയും സെക്രട്ടറിയും നേരിട്ടെത്തി പൊളിച്ചടുക്കി

മന്ത്രിയുടെ മിന്നല്‍ ഓപ്പറേഷന്‍ മറുപടിയില്ലാതെ ഉദ്യോഗസ്ഥര്‍. പച്ചക്കറി എത്ര വേണമെങ്കിലും താരം സാര്‍ ആളറിയാതെ മന്ത്രിയോട് ഇടനിലക്കാര്‍. ഉദ്യോഗസ്ഥരുടെ കള്ളി പൊളിച്ച് മന്ത്രിയും സെക്രട്ടറിയും താരമായി. നാടന്‍ പച്ചക്കറികള്‍ ഒഴിവാക്കി തിരുവനന്തപുരത്തെ ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ഗുണനിലവാരം കുറഞ്ഞ തമിഴ്‌നാട് പച്ചക്കറികള്‍ വിറ്റഴിച്ച് വന്‍ തട്ടിപ്പും അഴിമതിയും നടത്തിവന്നത് കൃഷിമന്ത്രി വി എസ്. സുനില്‍കുമാര്‍ കൈയോടെ പിടികൂടി. ആനയറ മാര്‍ക്കറ്റിലെ ഹോര്‍ട്ടിക്കോര്‍പ്പിന്റെ സംഭരണ വിതരണ ശാലയില്‍ കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന്റെ മിന്നല്‍ പരിശോധനയിലാണ് കള്ളക്കളി പൊളിഞ്ഞത്. കര്‍ഷകരില്‍ നിന്നെന്ന പേരില്‍ ചാല മാര്‍ക്കറ്റില്‍ നിന്നുള്ള മൊത്തക്കച്ചവടക്കാരില്‍ നിന്നും തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ നിന്നും പച്ചക്കറി വാങ്ങി വില്‍ക്കുകയാണ് ഇവിടെ ചെയ്തിരുന്നതെന്ന് മന്ത്രി കണ്ടെത്തി. അതീവരഹസ്യമായായിരുന്നു പരിശോധന.
ഇന്ന് രാവിലെ ആറരയോടുകൂടിയാണ് മന്ത്രിയും സെക്രട്ടറി രാജു നാരായണസ്വാമിയും ആനയറയില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയത്. നാടന്‍ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്നും വാങ്ങി വില്‍ക്കുകയാണ് ഹോര്‍ട്ടികോര്‍പ്പിന്റെ ചുമതല. എന്നാല്‍ ഇതായിരുന്നില്ല അവിടെ നടന്നിരുന്നത്. ഇത് ലംഘിച്ചുകൊണ്ടാണ് ചാലയിലെ മൊത്തക്കച്ചവടക്കാരില്‍ നിന്നുള്ള പച്ചക്കറികള്‍ ഇവിടെ വില്‍ക്കുന്നത്. ഹോര്‍ട്ടികോര്‍പ്പിന്റെ രജിസ്റ്ററില്‍ നിന്നും കണ്ടെടുത്ത രണ്ട് മൊത്തകച്ചവടക്കാരുടെ നമ്പറുകളിലേക്ക് മന്ത്രി തന്നെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ സ്ഥിരീകരിച്ചു
കര്‍ഷകരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന്റെ രേഖകളൊന്നും ഇവിടെ കാണാന്‍ സാധിച്ചില്ലെന്നും. ചാലയില്‍ നിന്നുമുള്ള മൂന്നാം തരം സാധനങ്ങളാണ് ഇവിടെ വില്‍ക്കുന്നതെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയും സെക്രട്ടറിയും എത്തുന്നത് ആരേയും അറിയിച്ചിരുന്നില്ല. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാണ് മാദ്ധ്യമങ്ങള്‍ പോലും സ്ഥലത്ത് എത്തിയത്. മന്ത്രിയും സെക്രട്ടറിയും സംയുക്തമായി നടത്തിയ നീക്കമായതു കൊണ്ട് മുന്‍കൂട്ടി ആരും അറിഞ്ഞില്ല. ഇതാണ് ഹോര്‍ട്ടികോര്‍പ്പിലെ തട്ടിപ്പുകാര്‍ക്ക് പിടിവീഴാന്‍ കാരണം.
മാര്‍ക്കറ്റില്‍ തമിഴ്‌നാട് പച്ചക്കറികള്‍ വിറ്റഴിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയും കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും മന്ത്രിയുടെ പേഴ്‌സണല്‍ സറ്റാഫംഗങ്ങളും രാവിലെ ആറു മണിക്ക് ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ എത്തിയത്. തലസ്ഥാനത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ അവരില്‍ നിന്ന് നേരിട്ട് വാങ്ങി വിറ്റഴിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആനറയില്‍ വേള്‍ഡ് മാര്‍ക്കറ്റ് തുടങ്ങിയത്. എന്നാല്‍, പിന്നീടത് ലക്ഷ്യം തെറ്റി തമിഴ്‌നാട് പച്ചക്കറിയുടെ കേന്ദ്രമായി മാറുകയായിരുന്നു. ഹോര്‍ട്ടി കോര്‍പ്പിലെ അടക്കമുള്ള ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും അടങ്ങുന്ന വന്‍ ലോബിയാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നെതെന്ന് പരിശോധനയില്‍ മന്ത്രിക്കും സംഘത്തിനും മനസ്സിലാക്കാന്‍ കഴിഞ്ഞു.
തമിഴ്‌നാട്ടിലെ പച്ചക്കറിയുമായി എത്തിയ ഗുഡ്‌സ് ഓട്ടോറിക്ഷയെ മന്ത്രി കൈയോടെ പിടികൂടുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് വലിയ ലോറികളിലെത്തുന്ന പച്ചക്കറികള്‍ റോഡരികില്‍ നിറുത്തി ചെറിയ വണ്ടികളിലേക്ക് മാറ്റി വേള്‍ഡ് മാര്‍ക്കറ്റിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ചതെന്ന രീതിയിലാണ് ഇവിടെ ഇത് ഇറക്കി വില്‍ക്കുന്നത്. ഇത്തരമൊരു വാഹനത്തെയാണ് മന്ത്രി നേരിട്ട് പിടികൂടിയത്. അവരെ ചോദ്യം ചെയ്തപ്പോള്‍ അത് തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിയാണെന്ന് വ്യക്തമായി. മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് യുക്തിസഹമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കുമായില്ല. ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുവാങ്ങുന്ന പച്ചക്കറികള്‍ നാടന്‍ എന്ന പേരില്‍ ഇവിടെ വിറ്റഴിക്കും. ഈ തട്ടിപ്പാണ് മന്ത്രി നേരിട്ട് പൊളിച്ചടുക്കിയത്.
വേള്‍ഡ് മാര്‍ക്കറ്റില്‍ സ്ഥിരമായി പച്ചക്കറി വിതരണം ചെയ്യുന്ന രണ്ടുപേരുടെ നമ്പര്‍ കരസ്ഥമാക്കി മന്ത്രി നേരിട്ട് വിളിക്കുകയും ചെയ്തതോടെ ഉദ്യോഗസ്ഥരുടെ കള്ളക്കളി പൊളിഞ്ഞ് തരിപ്പണമായി. പച്ചക്കറി വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവിടത്തെ ഒരു ആവശ്യക്കാരനെന്ന രീതിയില്‍ മന്ത്രി ഇവരോട് സംസാരിച്ചത്. പച്ചക്കറി വേണമെന്ന ആവശ്യപ്പെട്ടപ്പോള്‍ എത്ര വേണമെങ്കിലും തരാമെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു. അരുണ്‍ എന്ന വെഞ്ഞാറമൂട് സ്വദേശിയാണ് അതിലൊന്ന്. വേള്‍ഡ് മാര്‍ക്കറ്റിലേക്ക് പച്ചക്കറി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തരാമെന്ന് പറഞ്ഞ ഇയാളോട് കര്‍ഷകനാണോ എന്ന് മന്ത്രി ചോദിച്ചപ്പോള്‍ മൊത്തക്കച്ചവടക്കാരനാണെന്നായിരുന്നു മറുപടി. തമിഴ്‌നാട്ടില്‍ നിന്നുമാത്രമല്ല, ചാലയില്‍ നിന്നും പച്ചക്കറികള്‍ വാങ്ങി ഇവിടെ വില്‍ക്കുന്നുണ്ട്. അത് മനസ്സിലായതോടെ, സര്‍ക്കാര്‍ ചെലവില്‍ ചാല മാര്‍ക്കറ്റ് നവീകരിച്ചാല്‍ പോരെ എന്നായിരുന്നു ഉദ്യോഗസ്ഥരോട് മന്ത്രി ചോദിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























