നടിയുടെ മാനത്തിന് നാവികസേനയെ വരെ വിളിച്ചപ്പോള്‍ നിരാലംബരായ ദളിത് സഹോദരിമാരെ മരണത്തിനെറിഞ്ഞു കൊടുത്തു...

കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമധ്യത്തില്‍ നിറഞ്ഞാടിയ വാര്‍ത്തയായിരുന്നു നടിയെ ആക്രമിച്ചത്. അതിനെതിരെ പ്രതികരിക്കാനും കുറ്റവാളികളെ കണ്ടുപിടിക്കാനും പലരും രംഗത്ത് വന്നു. പ്രമുഖരും, നേതാക്കളും, പോലീസ് മേധാവികളും എന്തിനേറെ പറയുന്നു ഒടുവില്‍ നാവികസേന വരെ എത്തിയിരുന്നു. ഇതൊക്കെ ഒരു പ്രമുഖ എന്ന നിലയ്ക്ക് അവര്‍ക്ക് കിട്ടിയ പിന്‍ ബലം എന്ന് തന്നെ പറയാം. എന്നാല്‍ ഇത്തരമൊരു അവസ്ഥ സാധാരണ ജനങ്ങള്‍ക്കായിരുന്നെങ്കില്‍ ഒരു പ്രമുഖരോ, നേതാക്കളോ, പോലീസ് മേധാവികളോ ആരും തന്നെ കാണില്ല എന്നതിന് എറ്റവും വലിയ ഒരു ഉദാഹരണമാണ് വാളയാറില്‍ നിരാലംബരായ ദളിത് സഹോദരിമാരുടെ മരണം. അവര്‍ പല വട്ടം പീഡനത്തിന് ഇരയായി. അപ്പോഴും അവര്‍ക്ക് വേണ്ടി ആരും ഉണ്ടായില്ല. പോലീസിനെതിരെയെങ്കിലും ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത് മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മാത്രം...
വാളയാര്‍ അട്ടപ്പള്ളത്തു മരിച്ച പതിമൂന്നും ഒന്‍പതും വയസ്സുള്ള സഹോദരിമാര്‍ പലവട്ടം ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാലു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇളയ കുട്ടിയുടെ മരണത്തില്‍ കൊലപാതക സാധ്യതയും അന്വേഷിക്കുന്നുണ്ട്. ബന്ധുവായ യുവാവിന്റെ മൊബൈല്‍ ഫോണില്‍നിന്ന് ഇളയ പെണ്‍കുട്ടിയുടെ ചിത്രം പൊലീസിനു ലഭിച്ചത് നിര്‍ണായക തെളിവാകും.

കുട്ടികളുടെ അമ്മയുടെ ബന്ധുവായ യുവാവ് ഉള്‍പ്പെടെ കല്ലന്‍കാട് സ്വദേശികളായ മൂന്നു പേരും പ്രദേശത്തു താമസിക്കുന്ന ചേര്‍ത്തല സ്വദേശിയുമാണു കസ്റ്റഡിയിലുള്ളതെന്നറിയുന്നു. ബന്ധുവായ യുവാവ് ഒരു വര്‍ഷത്തോളം മൂത്ത മകളെ ഉപദ്രവിച്ചിരുന്നെന്നും ഇതു വിലക്കിയിട്ടും തുടര്‍ന്നെന്നും അമ്മ ഇന്നലെ മാധ്യമങ്ങളോടു വെളിപ്പെടുത്തി. മകള്‍ മരിച്ച സമയത്ത് ഇക്കാര്യം പൊലീസിനോടു പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു. യുവാവിനെ അന്നു കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് വിട്ടയയ്ക്കുകയായിരുന്നു.
ഉപദ്രവിക്കുന്നതു കണ്ട കാര്യം കുട്ടിയുടെ രണ്ടാനച്ഛനും ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു. ഇരുവരുടെയും മൊഴികള്‍ പൊലീസ് വീണ്ടും രേഖപ്പെടുത്തി. കുട്ടികള്‍ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളിലെ സൂചനകള്‍. എന്നാല്‍, ആദ്യ കുട്ടിയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനയില്‍ ഫലം നെഗറ്റീവായി. പ്രകൃതിവിരുദ്ധ പീഡനങ്ങളില്‍ ചിലപ്പോ!ള്‍ ഫലം നെഗറ്റീവാകാറുണ്ടെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്.
രണ്ടാമത്തെ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പല വട്ടം പീഡിപ്പിക്കപ്പെട്ടതിന്റെ വ്യക്തമായ സൂചനകളാണു നല്‍കുന്നതെന്നറിയുന്നു. ചില സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ അട്ടപ്പള്ളത്തെ വീടു സന്ദര്‍ശിച്ച തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍.അജിത്കുമാര്‍, ലൈംഗികചൂഷണം നടന്നെന്ന വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളിലുള്ളതായി സ്ഥിരീകരിച്ചു. ആദ്യ റിപ്പോര്‍ട്ടില്‍ സൂചനയായും രണ്ടാം റിപ്പോര്‍ട്ടില്‍ വ്യക്തമായും ഇതു പറയുന്നുണ്ടെന്നും ഇതു പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, പാലക്കാട് എഎസ്പി ജി.പൂങ്കുഴലി, സിഐ സി.പ്രേമാനന്ദകൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കസ്റ്റഡിയിലുള്ള മറ്റു മൂന്നു പേര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കൊപ്പം പണിക്കു പോകുന്നവരാണെന്നും പലപ്പോഴും വീടു സന്ദര്‍ശിച്ചിട്ടുള്ളവരാണെന്നുമാണു പൊലീസ് നല്‍കുന്ന സൂചന. മൂത്ത കുട്ടി മരിച്ച ദിവസം തുണികൊണ്ടു മുഖം മറച്ച രണ്ടു പേര്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതു കണ്ടതായി ഇളയ സഹോദരി മുന്‍പു പൊലീസിനു നല്‍കിയ മൊഴി നിര്‍ണായകമാണ്.
ഒറ്റമുറി വീട്ടിലെ കട്ടിലിനു മുകളില്‍ കസേരയിട്ടു കയറി ഇളയ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്ന വാദവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ അഭിപ്രായപ്രകടനങ്ങളുമാണു കൊലപാതക സാധ്യതയെക്കുറിച്ചും അന്വേഷിക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. ജനുവരി 13നു വൈകിട്ടാണു മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം നാലിനാണു രണ്ടാമത്തെ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിനെതിരെ പ്രതികരിച്ച മതിയാകു. ഇല്ല എങ്കില്‍ നാളെ ഏതൊരു സാധാരണ ജനങ്ങളുടെയും അനുഭവമാകാം...
വാളയാര്‍ പീഡന മരണം: പൊലീസിന് എതിരെ നടപടി വേണമെന്ന് വിഎസ്
വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ നിഷ്‌ക്രിയത്വം കാട്ടിയ പൊലീസുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നു മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പീഡനത്തിനു വിധേയായി ജീവനൊടുക്കിയപ്പോള്‍ ദുരൂഹമരണമായി കേസ് അവസാനിപ്പിക്കുകയാണു ചെയ്തത്. കുറ്റക്കാരെ അപ്പോള്‍ തന്നെ പിടികൂടിയിരുന്നുവെങ്കില്‍ ഇളയ കുട്ടിയുടെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. മാതാപിതാക്കള്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























