അനന്തുവിന്റെ കൊലപാതകം: ആറു പേര്‍ അറസ്റ്റില്‍; പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരും കസ്റ്റഡിയില്‍

പ്ലസ് ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ ആറു പേര്‍ അറസ്റ്റില്‍. അതുല്‍, കണ്ണന്‍, അനന്ദു, വിപിന്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. 19നും 22 നും മധ്യേയാണ് ഇവരുടെ പ്രായം. കൊല്ലപ്പെട്ട അനന്തുവിന്റെ സഹപാഠികളായ മൂന്നു വിദ്യാര്‍ത്ഥികളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പതിനേഴ് വയസ്സാണ് ഇവരുടെ പ്രായം. കൊലപാതകവുമായി ബന്ധപ്പെട്ട് പത്തു പേരെയാണ് പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നത്. കേസുമായി ബന്ധമില്ലെന്നു കണ്ട് ഒരാളെ പിന്നീട് വിട്ടയച്ചു. കൈകാലുകള്‍ ബന്ധിച്ച് മരക്കമ്പ് കൊണ്ട് അടിച്ചുക്കൊല്ലുന്ന പ്രാകൃതരീതി അനന്തുവിന്റെ കൊലപാതകത്തിലും ആര്‍ എസ് എസ് ആവര്‍ത്തിച്ചു. ഇത് നടപ്പിലാക്കാന്‍ തട്ടകത്തില്‍നിന്നുതന്നെ ആളെ കണ്ടെത്തിയത് വിചിത്രമായി.
വയലാര്‍ പഞ്ചായത്തില്‍ ആര്‍ എസ് എസ്സിന് അജണ്ട നടപ്പിലാക്കലിന് പ്രത്യേക കേന്ദ്രം തന്നെയുണ്ട്. നാലുചുറ്റും കുറ്റിക്കാട് വളര്‍ന്ന ഈ പ്രദേശം പുറമെനിന്നു നോക്കിയാല്‍ നിഗൂഢമായി തോന്നും. ഇവിടെ രാത്രികാലങ്ങളില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരും നേതാക്കളും ഒത്തുക്കൂടാറുണ്ടെന്ന് നാട്ടുക്കാര്‍ പറയുന്നു. ഇവിടെവച്ചാണ് നടപ്പിലാക്കേണ്ട കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത്. കുറ്റിക്കാട്ടിലെ ഒളികേന്ദ്രത്തിലാണ് അനന്തുവിന്റെ ജീവനെടുക്കാനുള്ള തീരുമാനം ഉണ്ടായത്. ഇന്നലെ പൊലീസും വിരലടയാള വിദ്ഗധരും ഇവിടം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഇവിടെനിന്നും മദ്യകുപ്പികളും പുകയില, പാന്‍ മസാല തുടങ്ങിയവയുടെ ധാരാളം അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
അനന്തുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് തെളിയുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് അനന്തുവും സുഹൃത്തുക്കളും വയലാറിലെ നീലിമംഗലം ക്ഷേത്രത്തില്‍ ഉല്‍സവം കാണാന്‍ എത്തിയത്. നേരത്തെ പ്രശ്‌നങ്ങള്‍ നടന്നതിനാല്‍ കടുത്ത നിയന്ത്രണത്തിലായ അനന്തുവിനെ വീട്ടുക്കാര്‍ പുറത്തേക്ക് വിട്ടിരുന്നില്ല. എന്നാല്‍ ആത്മസുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ കൂടെപോകാന്‍ അനുവദിച്ചതാണ്. ഈ അവസരമാണ് ആര്‍ എസ് എസ് ഉപയോഗിച്ചത്. അനന്തുവിന്റെ ഉറ്റ ചങ്ങാതി ഫോണില്‍ വിളിച്ച് കുറ്റിക്കാടിന് സമീപമുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് വരാന്‍ പറഞ്ഞു. ഉല്‍വമായതിനാല്‍ പ്രദേശത്തെ വീടുകളെല്ലാം ആവേശതിമിര്‍പ്പിലായതിനാല്‍ അനന്തുവും കൂട്ടുക്കാരും സുഹൃത്തു പറഞ്ഞ വീട്ടിലേക്ക് എത്തിയത്.
സുഹൃത്തിന്റെ ഫോണ്‍ വിളിയില്‍ സംശയം തോന്നാതിരിക്കാന്‍ കാരണവും ഇതാണ്. സുഹൃത്തിനെക്കൊണ്ട് ഫോണ്‍ വിളിപ്പിക്കുകയെന്നത് ആര്‍ എസ് എസ് മുന്‍ക്കൂട്ടി നിശ്ചയിച്ചിരുന്നതാണ്. സുഹൃത്ത് ക്ഷണിച്ചതനുസരിച്ച് വീട്ടിലെത്തിയ അനന്തുവിനെ അക്രമി സംഘം പിടിക്കൂടി വിധി നടപ്പാക്കല്‍ കേന്ദ്രമായ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുയായിരുന്നു. പ്ലസ്ടു പരീക്ഷ കഴിയുമ്പോള്‍ വിഷ്ണുവിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതിന് സാധിക്കാതെ പോയതാണ് നീലിമംഗലം ക്ഷേത്രോല്‍സവത്തില്‍ നടപ്പിലാക്കിയത്. ഇതിനിടെ ചെറിയ ചെറിയ ആക്രമണങ്ങള്‍ നടത്തി സൂചന നല്‍കിയെങ്കിലും വഴങ്ങാതെ വന്നതിനാലാണ് തീരുമാനം ജീവനെടുക്കുന്നതിലേക്ക് വന്നതെന്നും പറയപ്പെടുന്നു.
പ്രതികളെല്ലാം ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. അനന്തുവും മുന്‍പ് ആര്‍.എസ്.എസ് പരിശീലന ക്യാംപില്‍ പോയിരുന്നു. എന്നാല്‍ ഒരു വര്‍ഷമായി ക്യാംപില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് ഷൂ ധരിച്ചതിനെ ചൊല്ലി സ്‌കൂളില്‍ ആര്‍.എസ്.എസ് അനുഭാവികളായ വിദ്യാര്‍ത്ഥികള്‍ പ്രശ്‌നമുണ്ടാക്കി. ഇത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയുമായിരുന്നു. ബുധനാഴ്ച വീണ്ടും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും വയലാര്‍ നീലിമംഗലം രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
പട്ടണക്കാട് പഞ്ചായത്ത് പത്താംവര്‍ഡ് ഭജനത്തറ അശോകന്റെ മകനാണ് കൊല്ലപ്പെട്ട അനനന്തു. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കണ്ടിറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. പ്രദേശത്ത് ആര്‍.എസ്.എസ് അതിക്രമം വര്‍ധിച്ചുവരുന്നതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫും യു.ഡി.എഫും ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമാണ്. നഗരപ്രദേശങ്ങളില്‍ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും ഉള്‍നാടുകാര്‍ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആര്‍.എസ്.എസ് ആക്രമണത്തിനെതിരെ എല്‍.ഡി.എഫ് മുല്ലക്കലും യു.ഡി.എഫ് സക്കറിയ ബസാറിലും പ്രതിഷേധം യോഗവും നടത്തും.
https://www.facebook.com/Malayalivartha

























