ആളുമാറി ദളിതനായ സെക്യൂരിറ്റി ജീവനക്കാരനെ കഴക്കൂട്ടം എസ്.ഐ തല്ലിച്ചതച്ചശേഷം ഇറക്കിവിട്ടു

ജനമൈത്രി പൊലീസിന്റെ പരിപാടിയില്‍ പങ്കെടുക്കാനെന്ന വ്യാജേന ജോലിസ്ഥലത്തുനിന്ന് വിളിച്ചുകൊണ്ടുപോയ ദളിതനായ സെക്യൂരിറ്റി ജീവനക്കാരനെ കഴക്കൂട്ടം എസ്.ഐ തല്ലിച്ചതച്ചശേഷം ഇറക്കിവിട്ടു. മര്‍ദ്ദനത്തില്‍ ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെടുകയും പല്ലിന് കേടുപാടുണ്ടാവുകയും ചെയ്തു. മൂക്കിനും ഗുരുതരമായ ക്ഷതമുണ്ടായി. കരിച്ചാറ അപ്പോളോ കോളനിയില്‍ താമസിക്കുന്ന അരുണിനാണ് (25) ഈ ദുരനുഭവമുണ്ടായത്. കിന്‍ഫ്രയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അരുണ്‍. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയ അരുണ്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.എസ്.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.
മൂന്ന് വര്‍ഷം മുമ്പ് കഴക്കൂട്ടത്തുള്ള ഒരു പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അപ്പോളോ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. ആ സമയത്ത് കെ.പി.എം.എസിന്റെ കരിച്ചാറ ശാഖാ സെക്രട്ടറിയായിരുന്ന അരുണ്‍ യുവാവിനെ ജ്യാമ്യത്തിലിറക്കാന്‍ പോയിരുന്നു. അന്ന് അരുണിന്റെയും യുവാവിന്റെയും ഫോണ്‍ നമ്പരുകള്‍ പൊലീസ് രേഖപ്പെടുത്തിയിരുന്നു. അടുത്തിടെ ഈ പെണ്‍കുട്ടിയെ വീണ്ടും കാണാതായി. അതുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് കഴക്കൂട്ടം പൊലീസ് എത്തി ജനമൈത്രി പൊലീസിന്റെ ഒരു പരിപാടിയുണ്ടെന്ന് കിന്‍ഫ്ര അധികൃതരെ തെറ്റിദ്ധരിപ്പിച്ച് അരുണിനെ ജീപ്പില്‍ കയറ്റിയത്.
സ്റ്റേഷനില്‍ വച്ച് ഒരു വനിതാ പൊലീസുകാരി കാണാതായ പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ച് ഈ കുട്ടിയെ അറിയുമോയെന്ന് ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞയുടനേ എസ്.ഐയും പൊലീസുകാരും തുരുതുരെ ചെകിടത്തും മുതുകിലും മര്‍ദ്ദിക്കുകയായിരുന്നു. പച്ചവെള്ളം പോലും കൊടുക്കാതെ നാലുമണിവരെ സ്റ്റേഷനിൽ പിടിച്ചിരുത്തി. ഇതിനിടയില്‍ ബോധക്ഷയമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചശേഷം തിരികെ സ്റ്റേഷനില്‍ എത്തിച്ചു. ഒരു കേസിന്റെ ആവശ്യത്തിനായി ആളുമാറി കൊണ്ടുവന്നതാണെന്ന് പറഞ്ഞ് കേസെടുക്കാതെ രണ്ട് സുഹൃത്തുക്കളോടൊപ്പം പിന്നീട് അരുണിനെ ഇറക്കി വിടുകയായിരുന്നു.
ഇതിനിടയില്‍, കാണാതായ പെണ്‍കുട്ടിയെ മലപ്പുറത്തുനിന്ന് കണ്ടെത്തി. കാണാതായ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷം മുമ്പ് അരുണിനെ പിടികൂടിയിരുന്നുവെന്നും ഇപ്പോഴത്തെ കേസില്‍ അരുണിന് യാതൊരു പങ്കുമില്ലെന്നും കഴക്കൂട്ടം സി.ഐ അജയകുമാര്‍ പറഞ്ഞു. നേരത്തേ സി.ഐ മാത്രം സ്റ്റേഷന്റെ മേല്‍നോട്ടം വഹിച്ചിരുന്ന സമയത്ത് ഈ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ ജനങ്ങള്‍ക്ക് നീതി കിട്ടിയിരുന്നു. എന്നാല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു കൂടി കഴക്കൂട്ടത്ത് ആസ്ഥാനമായപ്പോള്‍ വാദി പ്രതിയാകുകയും നിരപരാധികളെ തല്ലുകയും ചെയ്യുന്ന സ്റ്റേഷനായി കഴക്കൂട്ടം മാറിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അരുണിനെ ആളുമാറി തല്ലിയ എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
https://www.facebook.com/Malayalivartha

























