കേരളതീരത്തു നിന്ന് ചെറുമീനുകളെ പിടിക്കുന്നത് നിരോധിച്ചും വലുപ്പം നിജപ്പെടുത്തിയും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി
കേരള തീരത്തുനിന്ന് ചെറുമീനുകളെ പിടിക്കുന്നത് നിരോധിച്ചും പിടിക്കുന്ന മത്സ്യത്തിന്റെ വലുപ്പം നിജപ്പെടുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. 44 ഇനം മത്സ്യങ്ങളുടെ കുറഞ്ഞ വലുപ്പം നിശ്ചയിച്ച് മേയ് 27നാണ് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഓരോ മീനിന്റെ വലുപ്പം സംബന്ധിച്ച പട്ടികയും ഇതോടൊപ്പമുണ്ട്. മത്സ്യതീറ്റക്കും വളത്തിനുമായി മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതും വില്‍ക്കുന്നതും തടയാനാണ് നടപടിയെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളില്‍ സമാന നിയമം പ്രാബല്യത്തിലുണ്ട്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുന്നത്. ചെറുമീനുകളെ പിടിക്കുന്നത് നിര്‍ത്താനും രാത്രി മത്സ്യബന്ധനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും കൊച്ചിയില്‍ നടന്ന ബോട്ടുടമ സംഘടനകള്‍, ഉദ്യോഗസ്ഥര്‍, ഗവേഷകര്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) 58 മത്സ്യങ്ങളുടെ കുറഞ്ഞ വലുപ്പം നിശ്ചയിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ഇതില്‍പെട്ട 14 ഇനം മത്സ്യങ്ങളുടെ പട്ടിക സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ചാള, അയില, ചെറുചൂരകള്‍, തിരിയാന്‍, പാമ്പാട, കിളിമീന്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.
ഇതിനിടെ, കേരളത്തില്‍ മാത്രമായി ചെറുമത്സ്യങ്ങളെ പിടിക്കുന്നതിന് നിരോധനം സാധ്യമാവില്ലെന്ന നിലപാടില്‍ ബോട്ടുടമകളില്‍ ഒരുവിഭാഗം പിന്മാറി. പരമ്പരാഗത വള്ളക്കാര്‍ ചെറുമീന്‍ പിടിത്തത്തില്‍നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ ഏതാനും ബോട്ടുടമകള്‍ നിയമം ലംഘിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതിനെതിരെ പട്രോളിങ് ശക്തിപ്പെടുത്തണമെന്നും കേരളവും തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ സംയുക്തമായി ധാരണയിലെത്തണമെന്നും തൊഴിലാളികള്‍ പറയുന്നു.
നിയമം ലംഘിക്കുന്ന പരമ്പരാഗത വള്ളങ്ങള്‍ക്ക് 5000 രൂപ മുതല്‍ 50,000 രൂപ വരെ എന്‍ജിന്‍ കുതിരശക്തിയുടെ അടിസ്ഥാനത്തില്‍ പിഴ ചുമത്താനാണ് നീക്കം. ബോട്ടുകള്‍ക്ക് 10,000 മുതല്‍ രണ്ടര ലക്ഷം വരെ പിഴ ചുമത്തും. രണ്ടാം തവണ പിടികൂടിയാല്‍ പിഴയുടെ 50 ശതമാനവും മൂന്നാം തവണ പിടികൂടിയാല്‍ ലൈസന്‍സ് റദ്ദാക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം.
https://www.facebook.com/Malayalivartha