പരസ്‌പരം അറിയാതെയുള്ള കിളിന്തുകളുടെ പ്രണയം എത്തിച്ചത് രഹസ്യ ക്ലൈമാക്‌സില്‍

പ്രണയം തലയില്‍ക്കയറിയാല്‍ ചുറ്റും സംഭവിക്കുന്നതൊന്നും കാണാന്‍ കഴിയാത്ത തരത്തില്‍ മനുഷ്യനെ മാറ്റി മറയ്ക്കുന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഇരയാണ് ചെറായി ബീച്ചില്‍ ഇന്നലെ ശീതൾ എന്ന 29 വയസുകാരി കുത്തേറ്റു മരിച്ച സംഭവം. യുവതിയെ കുത്തിക്കൊന്നത് പ്രണയനൈരാശ്യം മൂലമെന്ന് പ്രതി പ്രശാന്ത് സമ്മതിക്കുകയും ചെയ്തു. കൊല്ലപ്പെട്ട വരാപ്പുഴ മുട്ടിനകം നടുവത്തുശേരി ഉദയകുമാറിന്റെ മകള്‍ ശീതളുമായി കുറച്ചുകാലമായി പ്രണയത്തിലായിരുന്നു പ്രതി. രണ്ട് പ്രാവശ്യം വിവാഹം തകർന്ന ശീതൾ ഒരു കുട്ടിയുടെ അമ്മയുമാണ്. കറുകച്ചാല്‍ നെടുങ്കുന്നം പാറത്തോട്ടത്തില്‍ പ്രശാന്ത്(28) ശീതളിന്റെ വീട്ടിലെ വാടകക്കാരനായിരുന്നു.
പെരുമ്പാവൂര്‍ സ്വദേശിയായ ഭര്‍ത്താവ് രഞ്ജിത്തുമായി പിരിഞ്ഞുകഴിയുന്ന ശീതള്‍, പ്രശാന്തുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് പ്രശാന്തിനു ശീതളിലുണ്ടായ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേബിള്‍ ടിവി ഓപ്പറേറ്ററായ പ്രശാന്ത്, ശീതളിന്റെ വീടിന്റെ മുകളിലെ നിലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. കൊല നടത്താന്‍ പ്രശാന്ത് ഒരാഴ്ചയായി പദ്ധതികള്‍ മെനയുകയായിരുന്നു. ഇന്നലെയായിരുന്നു കൊലപാതകത്തിനായി ചെറായി ബീച്ച് തെരഞ്ഞെടുത്തത്. വരാപ്പുഴയില്‍ നിന്ന് ഇതിനായി പ്രശാന്ത് കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. രാവിലെ ഒരുമിച്ചെത്തിയ ഇവര്‍ ചെറായി ഗൗരീശ്വരക്ഷേത്രത്തില്‍ തൊഴുതതിനു ശേഷമാണ് 10 നു ബീച്ചില്‍ എത്തിയത്.

ശീതളിനും കുടുംബത്തിനും പല കാര്യങ്ങളിലും സഹായം നല്‍കിയിരുന്ന ആളായിരുന്നു പ്രശാന്ത്. ഏറെ കാലമായി അടുപ്പമുണ്ടായിരുന്നതായും എന്നാൽ അകാരണമായി ശീതള്‍ തന്നില്‍ നിന്നും അകലുന്നെന്ന തോന്നലില്‍ ആണ് കൊല ചെയ്തതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ചെറുപ്പത്തിലേ വിവാഹിതയായ ശീതളിന്റെ ജീവിതം ദുരന്തങ്ങളുടെ തുടര്‍ക്കഥയായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ഭര്‍ത്താവ് രഞ്ജിത്തുമായുള്ള ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനെ തുടര്‍ന്ന് മകനോടൊപ്പം വരാപ്പുഴ മുട്ടിനകത്തെ നടുവത്തുശ്ശേരി വീട്ടില്‍ അച്ഛനുമമ്മയ്ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്.
വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടാമതും വിവാഹം കഴിച്ചു. എന്നാൽ ആ ബന്ധം അധികകാലം തുടർന്നില്ല. വിവാഹശേഷവും അച്ഛനുമമ്മയ്ക്കുമൊപ്പം തന്നെ കഴിയേണ്ടി വന്നതിലുള്ള നിരാശ ശീതളിനുണ്ടായിരുന്നു. സ്വന്തമായി ജോലി നേടിയെടുക്കും എന്നുറപ്പിച്ച് ആലുവായിലുള്ള പിഎസ്‌സി കോച്ചിങ് സെന്ററില്‍ ചേര്‍ന്ന് പഠിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രശാന്തുമായി സൗഹൃദത്തിലാകുന്നത്. സൗഹൃദം അടുപ്പത്തിലേക്കും അഭിപ്രായ വ്യത്യാസങ്ങളിലേക്കും കടന്നുവെന്നാണ് പ്രശാന്ത് പോലീസിന് നല്‍കിയ മൊഴി.

സ്വഭാവത്തിൽ ഏറെ മാന്യത പുലര്‍ത്തിയിരുന്ന പ്രശാന്തുമായി ശീതളിന് അടുപ്പമുള്ള വിവരം അയല്‍വാസികള്‍ക്കോ വീട്ടുകാര്‍ക്കോ അറിയില്ലായിരുന്നു. ആലുവയില്‍ പിഎസ്‌സി കോച്ചിങ് സെന്ററിലേക്ക് എന്നു പറഞ്ഞാണ് വെള്ളിയാഴ്ചയും ശീതൾ പുറപ്പെട്ടത്. ശീതളിന്റെ അച്ഛന്‍ ഷാജിയാണ് പ്രാർത്ഥിക്കാനുണ്ടെന്നു പറഞ്ഞപ്പോൾ തിരുമുപ്പം ക്ഷേത്രത്തിനു മുമ്പില്‍ കൊണ്ടുവിട്ടതും. പിന്നെ കേള്‍ക്കുന്നത് മകള്‍ക്ക് ചെറായി ബീച്ചില്‍ വച്ച് കുത്തേറ്റെന്ന വാര്‍ത്തയാണ്.
തിരുമുപ്പത്തുനിന്ന് ശീതള്‍ പ്രശാന്തിന്റെ ആവശ്യപ്രകാരം ചെറായി ബീച്ചിലേക്ക് സംസാരിക്കാൻ പോയതാണ്. ഒരു മണിക്കൂറിലേറെ ബീച്ചില്‍ ചെലവഴിച്ച ശേഷമാണ് കൊല നടക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ക്ഷേത്ര ദർശനത്തിന് ശേഷം ബീച്ചിൽ ഒരുമിച്ചിരുന്നു സംസാരിക്കുന്നതിനിടയിലാണ് സമ്മാനം നൽകാൻ കണ്ണടച്ച് നിൽ്കകാൻ പറഞ്ഞ് ശീതളിനെ പല തവണ കുത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























