നിർമ്മൽ ചിട്ടി തട്ടിപ്പ്: സംയുകത അന്വേഷണത്തിന് കേരള-തമിഴ്നാട് പോലീസ്

കോടികളുടെ തട്ടിപ്പ് നടന്ന നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് കേസ് കേരള-തമിഴ്നാട് പൊലീസ് സംയുക്തമായി അന്വേഷിക്കാൻ ധാരണയായി . ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.
2000 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക വിവരം. കന്യാകുമാരി ജില്ല കേന്ദ്രമായി പ്രവര്‍ത്തിച്ച നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണത്തില്‍ കേരള പൊലീസുമായി സഹകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി.ചിട്ടി കമ്പനി ഉടമ നിര്‍മ്മല്‍ നടത്തിയ ഇടപാടുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് നാളെ ഡിജിപിക്ക് നല്‍കും.
കേരള അതിര്‍ത്തിയിലെ സാധരണക്കാരായ അനേകം ആളുകൾ തട്ടിപ്പിന് ഇരയായെന്നു പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കേരള പൊലീസിന് അന്വേഷണം നടത്തുന്നതിലുള്ള നിയമപരമായ തടസം മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പൊലീസ് ശേഖരിച്ച വിരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സംയുക്ത അന്വേഷണത്തിന് തീരുമാനമായത്.
https://www.facebook.com/Malayalivartha






















