മന്ത്രിയായാല്‍ ഇങ്ങനെ വേണം... റോഡുകളും പാലങ്ങളും നന്നാക്കാന്‍ മുന്നിട്ടിറങ്ങി മന്ത്രി സുധാകരന്‍ രംഗത്ത്, നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും

ഇനി മുതല്‍ മന്ത്രി സുധാകരനോട് കളി വേണ്ട. സംസ്ഥാനത്തെ പൊളിഞ്ഞ് കിടക്കുന്ന പാലങ്ങളും റോഡുകളും നന്നാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മന്ത്രി സുധാകരന്‍.ക്യത്യസമയത്തിന് പണി തീര്‍ത്തില്ലെങ്കില്‍ കരാറുകാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് കരാറുകാരനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനില്‍ മന്ത്രി എത്തിയിരുന്നു. ഇത്തരത്തില്‍ ഇത്തരത്തില്‍ കാലതാമസം നേരിടുന്നവയുടെ കണക്കെടുക്കാന്‍ പൊതുമരാമത്തു വകുപ്പുമന്ത്രി ജി. സുധാകരന്‍ ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റോഡുകളുടേയും പാലങ്ങളുടേയും കെട്ടിടങ്ങളുടെയും കരാറെടുത്ത് കാലാവധി കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനാണ് തീരുമാനം. അലംഭാവം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെക്കുറിച്ച് മന്ത്രി ജി.സുധാകരനു നിരന്തരം പരാതികള്‍ ലഭിക്കുന്നുണ്ട്. കാലവര്‍ഷം തെല്ലൊന്ന് ശമിച്ചാല്‍ കൂടുതല്‍ ഊര്‍ജിതമായി റോഡുകള്‍ നന്നാക്കാന്‍ ആരംഭിക്കുമെന്ന് മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മന്ത്രിക്ക് നേരിട്ടു ലഭിച്ച പരാതികളിലേറെയും പണി അനന്തമായി വൈകുന്നതിനേക്കുറിച്ചായിരുന്നു. കരാര്‍ നല്‍കുമ്പോള്‍ കാലാവധിയും വ്യക്തമാക്കാറുണ്ട്.
എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. പണം അനുവദിച്ചിട്ടും പല കരാറുകാരും നിശ്ചിത കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാറില്ല. കാരണമില്ലാതെ നിര്‍മ്മാണം വലിച്ചുനീട്ടുകയാണെന്ന് പലയിടത്തും കണ്ടെത്തിയിട്ടുമുണ്ട്. ഇത്തരം പ്രവണതകള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മന്ത്രി.
ചെലവുകൂട്ടുകയും ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയും മാത്രമല്ല സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാനും ഇത് ഇടയാക്കും. സംസ്ഥാനത്ത് ഒട്ടേറെ ഇടങ്ങളില്‍ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. നിര്‍മ്മാണത്തില്‍ ഇരിക്കുന്നവ അനന്തമായി നീളുകയും ചെയ്യുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടെടുക്കാണ് തന്നെയാണ് മന്ത്രിയുടെ തീരുമാനം.
കാലാവധി കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ കരാറുകാരനോടു വിശദീകരണം തേടും. മറുപടി തൃപ്തികരമല്ലെങ്കില്‍ കരാറുകാരനെയും സ്ഥാപനത്തേയും കരിമ്പട്ടികയില്‍പ്പെടുത്തും. കരാറുകാരനെതിരേ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്യും.
ഈ സാമ്പത്തിക വര്‍ഷം 2000 കോടി അനുവദിക്കണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെടാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു. ഈ വര്‍ഷം ബജറ്റില്‍ അനുവദിച്ചത് 157 കോടി രൂപ മാത്രമാണ്. 2000 കോടി അനുവദിച്ചാല്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ 10 കോടി രൂപ വീതം അധികമായി ചെലവഴിക്കാന്‍ കഴിയും.കരാറുകാരന്‍ ചെയ്ത പണിയില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പുതിയ കാലവും പുതിയ നിര്‍മ്മാണവും എന്ന ലക്ഷ്യംവെച്ച് മുന്നോട്ടുപോകുന്ന ഗവണ്‍മെന്റ് കേരളത്തിലെ റോഡുകളില്‍ മൂന്ന് നൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പന്തളത്ത് കുറുന്തോട്ടയം പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉപയോഗിച്ചും സ്വാഭാവിക റബ്ബര്‍ ഉപയോഗിച്ചും കയര്‍ഭൂവസ്ത്രമുപയോഗിച്ചുമുള്ള പണികളാണ് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ മൂന്ന് പ്രധാന ഹൈവേകളാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 10,000 കോടി മുടക്കി മലയോര ഹൈവേ, 17500 കോടി മുടക്കി തീരദേശ ഹൈവേ, 40000 കോടി രൂപ മുടക്കി നാലുവരി ദേശീയപാത എന്നിവയാണ് സര്‍ക്കാരിന്റെ പട്ടികയിലുള്ളത്.
സൗന്ദര്യമുള്ളതും ഉറപ്പുള്ളതുമായ പാലങ്ങളും റോഡുകളും ഉണ്ടാവണം. ഇവിടെയാണ് എന്‍ജിനീയര്‍മാരുടെ വൈദഗ്ദ്ധ്യമുണ്ടാകേണ്ടത്. പണിയില്‍ ക്രമക്കേട് കണ്ടാല്‍ അത് നിര്‍ത്തിവെയ്പിക്കാനുള്ള അവകാശം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ജനങ്ങള്‍ എപ്പോഴും ഉണര്‍ന്നിരിക്കുകയാണ്. അതുപോലെതന്നെയാവണം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. മന്ത്രിമാര്‍ക്ക് പണം പിരിച്ചുകൊടുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടില്ല. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കണ്ടുപിടിച്ച് നടപടിയെടുത്തുകഴിഞ്ഞു. ചിലര്‍ക്കെതിരെയുള്ള അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























