തോമസ് ചാണ്ടിയുടെ കസേര ഉടന്‍ തെറിക്കില്ല, സഖാവേ ഈ കളക്ടര്‍ കള്ളം പറയുകയാണേ.... തോമസ് ചാണ്ടിയുടെ സ്ഥാനം അനുപമ തെറിപ്പിക്കുമോ, പാര്‍ക്കിംഗ് ഗ്രൗണ്ടിനായി കായല്‍ നികത്തിയ നടപടിയില്‍ ചാണ്ടിക്ക് രക്ഷപ്പെടാന്‍ നിരവധി പഴുതുകള്‍

മാര്‍ത്താണ്ഡം കായല്‍ കൈയേറിയ കേസില്‍ മന്ത്രി തോമസ് ചാണ്ടിയുടെ കസേര ഉടന്‍ തെറിക്കില്ലെന്ന് വേണം പറയാന്‍. പാര്‍ക്കിംഗ് ഗ്രൗണ്ടിനായി കായല്‍ നികത്തിയ നടപടിയില്‍ തോമസ് ചാണ്ടിക്ക് രക്ഷപ്പെടാനുള്ള ഒട്ടേറെ പഴുതുകളും ആലപ്പുഴ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലുണ്ട്.
റിസോര്‍ട്ട് കമ്പനിയിലെ എക്‌സിക്യൂട്ടിവ് തലത്തിലുള്ള ഉദ്യോഗസ്ഥരുടെ തീരുമാന പ്രകാരമാണ് ഇതു ചെയ്തതെന്ന് ചൂണ്ടിക്കാട്ടി അവരിലൊരാളെ കുറ്റവാളിയാക്കാം. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം, ഭൂവിനിയോഗ ചട്ടങ്ങള്‍, ഭൂസംരക്ഷണ നിയമം എന്നിവയുടെ ലംഘനമാണ് നടന്നതെന്ന് കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, പാര്‍ക്കിങ്ങ് ഗ്രൗണ്ടിനായി സ്ഥലം നികത്തിയത് തോമസ് ചാണ്ടിയുടെ പേരിലല്ല. ചാണ്ടിയുടെ സഹോദരിയുടെ പേരിലാണ്.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണവും റിപ്പോര്‍ട്ട് സമര്‍പ്പണവും കോടതി അലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി എം.ഡി മാത്യു ജോസഫ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് കത്ത് നല്‍കി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു..
മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം, നീര്‍ച്ചാല്‍ നികത്തിയത്, വലിയകുളം സീറോ ജെട്ടി റോഡ് റിസോര്‍ട്ടിനായി ഉപയോഗിച്ചത് എന്നിവയില്‍ ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണം നിയമവിരുദ്ധവും അനാവശ്യവുമാണ്. ആരോപണങ്ങളിന്മേല്‍ ജില്ലാ കളക്ടര്‍ക്കും വിശദീകരണം നല്‍കിയിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ രണ്ടാമതൊരു അന്വേഷണം നടത്തുന്നത് കോടതി വിരുദ്ധമാണെന്ന് ഹിയറിംഗില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് കളക്ടറുടെ മറുപടി ലഭിച്ചിട്ടില്ല.
കലക്ടറുടെ റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്ന് ആരോപിച്ച് തോമസ് ചാണ്ടി ചെയര്‍മാനായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനു കത്ത് നല്‍കി. എന്നാല്‍, കലക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് തോമസ് ചാണ്ടിക്കെതിരേ നടപടി ഉണ്ടാകുമെന്നുതന്നെയാണ് ഉന്നത സി.പി.എം. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
റിപ്പോര്‍ട്ടില്‍ ഭൂമി കൈയേറ്റം സ്ഥിരീകരിച്ചിരിക്കേ, തോമസ് ചാണ്ടിക്കു മന്ത്രിസ്ഥാനത്ത് ഇനി എത്രനാള്‍ കടിച്ചുതൂങ്ങാനാകുമെന്നതാണു രാഷ്ട്രീയവൃത്തങ്ങളില്‍ ഉയരുന്ന ചോദ്യം. വാട്ടര്‍ വേള്‍ഡ് കമ്പനി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെക്കൊണ്ടു വീണ്ടും അന്വേഷണം നടത്തിച്ചാല്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉദ്ദേശശുദ്ധി ചോദ്യംചെയ്യപ്പെടും. സോളാര്‍ വിഷയത്തില്‍ സരിതയുടെ കത്ത് മുഖവിലയ്‌ക്കെടുത്ത സര്‍ക്കാരിന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന ആരോപണം പ്രതിപക്ഷത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്.
കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടിയെടുക്കരുതെന്നാണു വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ കത്തിലെ ആവശ്യം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം, നീര്‍ച്ചാല്‍ നികത്തല്‍, വലിയകുളംസീറോ ജെട്ടി റോഡ് റിസോര്‍ട്ടിനായി ഉപയോഗിച്ചത് എന്നീ കാര്യങ്ങളില്‍ കലക്ടറുടെ അന്വേഷണം നിയമവിരുദ്ധവും അനാവശ്യവുമാണെന്നാണു തോമസ് ചാണ്ടിയുടെ നിലപാട്. ഇക്കാര്യങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ കലക്ടറുടെ അന്വേഷണം കോടതി നടപടികളോടുള്ള അവഹേളനമാണെന്നു കത്തില്‍ ആരോപിക്കുന്നു.
കലക്ടര്‍ നടത്തിയ തെളിവെടുപ്പിലും കമ്പനി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അതിനോടു പ്രതികരിക്കാതെ കലക്ടര്‍ റിപ്പോര്‍ട്ട് റവന്യൂ സെക്രട്ടറിക്കു കൈമാറുകയാണുണ്ടായത്. കലക്ടറുടെ റിപ്പോര്‍ട്ടില്‍ കമ്പനിക്കെതിരായ പരാമര്‍ശമുണ്ടെങ്കില്‍ വിശദീകരണം തേടണം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നും വാട്ടര്‍ വേള്‍ഡ് കമ്പനി എം.ഡി: മാത്യു ജോസഫ് റവന്യൂ സെക്രട്ടറിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. കത്തിനു മറുപടി ലഭിച്ചശേഷം കോടതിയെ സമീപിക്കാനാണു കമ്പനിയുടെ തീരുമാനം.
അതേസമയം, തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിനെതിരേ ആലപ്പുഴ നഗരസഭ നടപടി ശക്തമാക്കി. റിസോര്‍ട്ടിലെ നിര്‍മാണങ്ങളെക്കുറിച്ചു വിശദമായ രേഖകള്‍ ഹാജരാക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിട്ടും പ്രതികരണവുമുണ്ടാകാത്ത സാഹചര്യത്തില്‍ ഇന്നു മറ്റൊരു നോട്ടീസ് കൂടി നല്‍കുമെന്നു നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് മംഗളത്തോടു പറഞ്ഞു. ഏഴു ദിവസത്തിനകം പ്രതികരണമുണ്ടായില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങാനാണു നഗരസഭയുടെ തീരുമാനം.
https://www.facebook.com/Malayalivartha























