കൊച്ചിയിൽ 15 കോടിയുടെ കൊക്കെയ്ൻ പിടികൂടി; കേരളം ലഹരി മാഫിയയുടെ പിടിയിൽ.

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 3.69 കിലോഗ്രാം കൊക്കെയ്നുമായി പാരഗ്വായ് സ്വദേശി പിടിയിലായത് കേരളത്തെ ഞെട്ടിച്ചു. രാജ്യാന്തര ലഹരി മരുന്നു സംഘത്തിലെ കണ്ണി അലക്സിസ് റെഗലാഡോ ഫെർണാണ്ടസ് (30) ആണ് അറസ്റ്റിലായത്. ലഹരി മാഫിയ കേരളത്തെ ഇടത്താവളമാക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയിലെ മുഖ്യകണ്ണി കേരളത്തിൽ പിടിയിലാകുന്നത്. അലക്സിസ് ഇന്ത്യയിലെത്തിയത് ആദ്യമായാണെന്നു പാസ്പോർട്ടിൽ കാണുന്നെങ്കിലും ഇയാൾക്ക് ഒന്നിലേറെ പാസ്പോർട്ടുകൾ ഉള്ളതായി സൂചനയുണ്ട്. കൊച്ചി ഗോവ ലഹരി മരുന്ന് വ്യാപാരശൃങ്കലയുമായി ചില സിനിമാപ്രവർത്തകർക്കുൾപ്പെടെ ബന്ധങ്ങൾ പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് ഈ സംഭവം.
ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമുള്ള പുനർമൂല്യനിർണയത്തിൽ 15 കോടിയോളം രൂപ വില വരുമെന്ന് കണക്കാക്കി. കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ലഹരി മരുന്നു പിടിത്തമാണിതെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു. കഴിഞ്ഞ മാസം ചെന്നെയിൽ നിന്ന് ഇതേ അളവിൽ കൊക്കെയ്ൻ മറ്റൊരു വിദേശിയിൽനിന്നു പിടികൂടിയിരുന്നു. കൊച്ചിയിൽ പിടികൂടിയ കൊക്കെയ്ൻ ഏറ്റവും മുന്തിയ ഇനമാണെന്നു എൻസിബി വ്യക്തമാക്കി. എവിടെ നിന്നാണ് ഇയാൾക്ക് കൊക്കയ്ൻ ലഭിച്ചതെന്ന് വിശദമായ അന്വേഷണങ്ങൾക്കൊടുവിലെ പറയാൻ കഴിയു. മലയാളികൾ കണ്ണിയിൽ ഉൾപ്പെട്ടിണ്ടുണ്ടോ എന്നും അന്വേഷിച്ചു വരുന്നു.
ഞായറാഴ്ച രാത്രി ബെംഗളുരു വഴി ഗോവയ്ക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയതാണ് അലക്സിസ്. ദേഹ പരിശോധനക്കിടെ സിഐഎസ്എഎഫ് ഇൻസ്പെക്ടർ ജി.ശ്രീനിവാസ റാവുവിനു സംശയം തോന്നി വിശദ പരിശോധന നടത്തി. പരിശോധനയിൽ വയറിന്റെ ഭാഗത്തു നിന്നും കണങ്കാലിന്റെ മുകൾ ഭാഗത്തു നിന്നുമായി പാഡിലൊളിപ്പിച്ച വിധത്തിൽ അഞ്ചു പാക്കറ്റുകളിലായി ഒളിപ്പിച്ച കൊക്കെയ്ൻ കണ്ടെത്തി. തുടർന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയെ വിവരമറിയിച്ചു. ബ്രസീലിലെ സാവോ പോളോയിൽ നിന്നു ദുബായ് വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്.
https://www.facebook.com/Malayalivartha
























