ദൃശ്യം സിനിമ പ്രചോദനമായി; സംഭവശേഷം ഫെയ്‌സ്ബുക്ക് ഉപയോഗിക്കാതിരുന്നതും വിനയായി; ഇരട്ടക്കൊലപാതക കേസില്‍ തെളിവുകള്‍ ഇല്ലാതാക്കി പോലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ഒന്നാംപ്രതി നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ...

എടത്വായിലെ ഇരട്ടക്കൊലപാതക കേസില്‍ തെളിവുകള്‍ ഇല്ലാതാക്കി പോലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ഒന്നാംപ്രതി നടത്തിയത് ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍. കൊലപാതകത്തിന്റെ തെളിവുകള്‍ നായകന്‍ സമര്‍ഥമായി നശിപ്പിക്കുന്ന ''ദൃശ്യം'' എന്ന സിനിമ ഇതിനായി താന്‍ 17 തവണ കണ്ടതായി പ്രതി മോബിന്‍ മാത്യു പോലീസിനു മൊഴി നല്‍കി.
ഓരോ തവണ ചിത്രം കണ്ടപ്പോഴും പുതിയ ആശയങ്ങള്‍ ലഭിച്ചതായാണു മോബിന്‍ പറയുന്നത്. സ്വന്തം ഫോണ്‍ ഉപയോഗിക്കാതെ വാട്‌സ്ആപ് കോളുകളും ബന്ധുക്കളുടെ ഫോണുകളില്‍നിന്നുള്ള കോളുകളുമാണ് മോബിന്‍ ആശയ വിനിയമത്തിന് ഉപയോഗിച്ചിരുന്നത്. എടത്വാ പച്ച സ്വദേശി മധു, വര്‍ഗീസ് ഔസേഫ് എന്ന ലിന്റോ എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണു മോബിന്‍ പിടിയിലായത്.
മധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടുപ്രതിയായ ലിന്റോ വിവരങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ നാടുവിടാന്‍ പ്രേരിപ്പിച്ചത് മോബിനായിരുന്നു. ഇതിനായി സ്വന്തം ഫോണ്‍ വീട്ടില്‍വച്ചശേഷം ലിന്റോയെ ആലപ്പുഴയിലെത്തിച്ച് അവിടെവച്ച് ഫോണ്‍ ഓഫാക്കി സിംകാര്‍ഡ് നശിപ്പിച്ചു. പിന്നീട് എടത്വായിലെ ഒരു പഴയ ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ ഒളിജീവിതത്തിനു സൗകര്യമൊരുക്കി.
ഒളിവില്‍ കഴിയുന്നത് മടുത്ത ലിന്റോ താനെല്ലാം തുറന്നുപറയാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചതോടെയാണ് ബന്ധുവും പലതവണ അടിപിടിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളുമായ ജോഫിനുമായെത്തി ലിന്റോയെ വടിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയത്. ബോധരഹിതനായി കിടന്ന ലിന്റോയെ പ്രതികള്‍ കാലുകളും കഴുത്തും കയറുകൊണ്ട് വരിഞ്ഞ് മുറുക്കിയശേഷം മോബിന്‍ ഉപയോഗിച്ചിരുന്ന മീന്‍ വണ്ടിയില്‍ റെയില്‍വെ പാളത്തിനടുത്ത് തള്ളുകയായിരുന്നു.
നിരവധി ആത്മഹത്യകള്‍ നടന്ന സ്ഥലമാണ് ഇതിനായി തെരഞ്ഞെടുത്തത്. അസ്ഥികൂടം കണ്ടെടുത്തശേഷം കേസ് തെളിയുമെന്ന ഘട്ടത്തില്‍ പ്രതികള്‍ തെറ്റിദ്ധരിപ്പിച്ചതിനാല്‍ ആക്ഷന്‍ കൗണ്‍സില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ആവശ്യമുന്നയിച്ച് രംഗത്തുവരികയായിരുന്നുയെന്നു പോലീസ് പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കുന്നതില്‍ വൈദഗ്ധ്യം കാട്ടിയ മോബിനെ കുടുക്കിയതും ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രത്തെപ്പോലെ നടത്തിയ ചില ആത്മവിശ്വാസം തോന്നിപ്പിക്കുന്ന മറുപടികളായിരുന്നുവെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ്.
സുരേന്ദ്രനും ചെങ്ങന്നൂര്‍ ഡിെവെ.എസ്.പി അനീഷ് വി. കോരയും പറഞ്ഞു. ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴെല്ലാം ചോദിക്കുന്നതിനെക്കാള്‍ ഒരുപടി കടന്നായിരുന്നു മറുപടികള്‍. ലിന്റോയെ കാണാതായ ദിവസത്തെ മൊെബെല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിക്കൂവെന്ന പരാമര്‍ശമാണ് ആദ്യമായി സംശയം ജനിപ്പിച്ചത്. പിന്നീട് നടത്തിയ നിരീക്ഷണത്തില്‍ നവമാധ്യമങ്ങളില്‍ സജീവമായിരുന്ന മോബിന്‍ സംഭവശേഷം ഫെയ്‌സ്ബുക്ക് ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി.
ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പടെയുള്ളവയുടെ അടിസ്ഥാനത്തിലാണ് മോബിനെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തയോടെ ജോഫിന്റെ പങ്കുകൂടി വെളിച്ചെത്തു വരികയായിരുന്നു.

https://www.facebook.com/Malayalivartha


























