ഏഷ്യാനെറ്റ് തലവന്‍ രാജീവ് ചന്ദ്രശേഖരന്റെ നിരാമയ റിസോര്‍ട്ട് ഡിവൈഎഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു... വിഷയം ന്യൂസ് നൈറ്റില്‍ ചര്‍ച്ചക്കെടുത്ത് വിനു വി ജോണ്‍ താരമായി; ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് വെള്ളം കുടിച്ചു പോയി

ഭൂമി കൈയേറ്റവിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് തങ്ങളുടെ ചാനല്‍ മേധാവിയുടെ കൈയേറ്റം തന്നെ ചര്‍ച്ചക്കെടുത്തത് ശ്രദ്ധ നേടുന്നു. ഏഷ്യാനെറ്റ് ന്യൂസ് തലവന്‍ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി അടിച്ചു തകര്‍ത്ത സംഭവത്തില്‍ സൈബര്‍ ലോകത്ത് ഇടതു പ്രവര്‍ത്തകര്‍ വെല്ലുവിളിയും പരിഹാസ്യവുമായി രംഗത്തെത്തിയപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസ് തങ്ങളുടെ ചാനല്‍ മേധാവിയുടെ കൈയേറ്റം തന്നെ ചര്‍ച്ചക്കെടുത്തത്. ഈ ഷോയില്‍ ഇടതു നേതാക്കളുടെയും ഡിവൈഎഫ്‌ഐയുടെയും കാപട്യങ്ങളെ ഒന്നൊന്നായി പൊളിച്ചടുക്കുകയായിരുന്നു വിനു വി ജോണ്‍.
കൈയേറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒഴിപ്പിക്കാനെന്ന പേരില്‍ അടിച്ചു പൊളിക്കേണ്ട ചുമതല ഡിവൈഎഫ്‌ഐക്കാണോ? എന്നും ഒരു സെന്റ് കൈയേറ്റം പോലും ഒഴിപ്പിക്കാന്‍ കഴിവില്ലാത്തവരാണോ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ പോകുന്നതെന്നും ചോദിച്ച് പരിഹാസ്യ ശരങ്ങളുമായി വിനു ഷോ തന്നെയാക്കി മാറ്റുകയായിരുന്നു. റിസോര്‍ട്ടിരിക്കുന്ന പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണെന്ന കാര്യം വിനു ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സി.പി.എം നേതാക്കള്‍ തയ്യാറായില്ലെന്ന കാര്യമാണ് അവതാരകന്‍ ചൂണ്ടിക്കാട്ടിയത്. ഓരോ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി നേതാക്കള്‍ പിന്മാറിയെന്ന കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറായത് പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍ മാത്രമായിരുന്നു. അദ്ദേഹമാകട്ടെ വിനുവിനെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗങ്ങളില്ലാതെ മുടന്തി വെള്ളം കുടിക്കുകയും ചെയ്തു. ഒടുവില്‍ രാജീവ് ചന്ദ്രശേഖരന്‍ കൈയേറ്റം ഒഴിഞ്ഞു തരണം എന്നു പറഞ്ഞായിരുന്നു സലിമോന്റെ മറുപടി. വിവരാവകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു, നിരാമയ റിട്രീറ്റ് റിസോര്‍ട്ട് മാനേജര്‍ രജീഷ് കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
മൂന്നാറില്‍ കുറിഞ്ഞി സങ്കേതം കൈയേറിയ എംപി ജോയസ് ജോര്‍ജ്ജിന്റെ വിഷയവും ഇടതു എംഎല്‍എ പി വി അന്‍വറിന്റെ കൈയേറ്റ വിഷയവും ചൂണ്ടിക്കാട്ടി ഇവിടെയൊക്കെ ഡിവൈഎഫ്‌ഐ അടിച്ചു തകര്‍ക്കാന്‍ എത്തിയോ എന്നു വിനു ചോദിച്ചു. ഇങ്ങനെ നിരാമയ പുറമ്‌ബോക്ക് കൈയേറിയോ എന്നും കയ്യേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ ഒത്താശയോ എന്നുമുള്ള ടാഗ് ലൈനിലാണ് ചര്‍ച്ച നടന്നത്. നിരാമയ റിസോര്‍ട്ട് പുറമ്‌ബോക്ക് കൈയേറിയെന്ന് കാണിച്ച് തഹസില്‍ദാര്‍ കത്തു നല്‍കിയെന്നും. ഇതിന് ശേഷം മുഖ്യമന്ത്രിക്ക് കത്തെഴുതിയെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് സലിമോന്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, ഒരു വര്‍ഷം മുമ്ബ് ഇങ്ങനെ കത്തു ലഭിച്ചിട്ടും സി.പി.എം സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും വിനു ചോദിച്ചു. ഇങ്ങനെ കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. എന്തായാലും നിരാമയ റിസോര്‍ട്ട് കൈയേറിയിട്ടേ ഇല്ലെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മാനേജര്‍ അഭിപ്രായപ്പെട്ടത്. കോടതി വിധി പോലും പഞ്ചായത്ത് പ്രസിഡന്റ് തെറ്റായി വ്യാഖ്യാനിച്ചു എന്നും മാനേജര്‍ രജീഷ് കുമാര്‍ പറഞ്ഞു. ചര്‍ച്ചക്കൊടുവില്‍ വിനു വി ജോണിന്റെ വെല്ലുവിളി സ്വീകരിച്ച് നാളെ തന്നെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്.
ഇന്ന് രാവിലെയാണ് കയ്യേറ്റം ആരോപിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത്. അഞ്ച് വില്ലകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. അതേസമയം ആക്രമണം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. പുറംപോക്ക് ഭൂമി കയ്യേറിയെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ റിസോര്‍ട്ട് തകര്‍ത്തത്. ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി പി എന്‍ ബിനുവിന്റെ നേതൃത്യത്തില്‍ റിസോര്‍ട്ടിന് മുന്നില്‍ പ്രതിഷേധം നടക്കുമ്‌ബോഴാണ് മറ്റൊരു സംഘം ചുറ്റുമതില്‍ പൊളിച്ച് അകത്ത് കടന്നത്. അഞ്ച് വില്ലകള്‍ പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തു. ഏകദേശം 10 കോടി രൂപയുടെ നഷ്ടടമുണ്ടായെന്ന് നിരാമയ സിഇഒ വിശദീകരിച്ചു. റിസോര്‍ട്ട് തകര്‍ത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിരാമയ സിഇഒ അറിയിച്ചു.
https://www.facebook.com/Malayalivartha

























