കേൾക്കുമ്പോൾ ചിരിക്കരുത്; മന്ത്രി രവീന്ദ്രൻ മാഷിന്റെ തമാശയാണെന്നും പറയരുത്!!!

മന്ത്രി മാഷ് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികളെയും ഒരാഴ്ചകൊണ്ട് മലയാളം വിദ്വാൻമാരാക്കും. എന്താ സംശയം എന്നൊന്നും ചോദിക്കരുത്. വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടന്ന അധ്യാപകരുടെ പ്രത്യേക ക്ലസ്റ്റർ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി നേരിട്ട് അധ്യാപകരുടെ യോഗം വിളിച്ചിരുന്നു.
മലയാളത്തിളക്കം എന്ന പേരിൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനിച്ചത്. ഒരാഴ്ചകൊണ്ട് സംസ്ഥാനത്തെ കുട്ടികളെല്ലാം മലയാളം പഠിപ്പിക്കുന്ന പദ്ധതിയാണ് മലയാളത്തിളക്കം. നമ്മുടെ കുട്ടികൾക്ക് മലയാളം അക്ഷരങ്ങൾ അറിയില്ലെന്നാണ് മന്ത്രി പക്ഷം. അവരെ വേണ്ട വിധം പഠിപ്പിക്കാത്തതാണ് കുഴപ്പം. അങ്ങനെ പഠിപ്പിച്ചിരുന്നെങ്കിൽ കുട്ടികൾ മിടുക്കരാകുമായിരുന്നു എന്നാണ് മന്ത്രിയുടെ പക്ഷം.
മലയാളത്തിളക്കം എന്ന പദ്ധതി നടപ്പിലാക്കിയാൽ എല്ലാവരും പണ്ഡിതരാകുമെന്ന ഉപദേശം മന്ത്രി അതേപടി സ്വീകരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആരാണ് ഉപദേശം നൽകിയതെന്ന് വ്യക്തമല്ല. ഏതായാലും ഓട്ടം പിടിച്ചത് അധ്യാപകരാണ്. അടുത്ത ഒരാഴ്ച മലയാളം അക്ഷരങ്ങൾ ഒഴികെ മറ്റൊന്നും പഠിപ്പിക്കേണ്ടെന്നാണ് നിർദ്ദേശം. മലയാളം പഠിപ്പിച്ചാൽ മാത്രം പോരാ പഠിപ്പിച്ച കാര്യങ്ങൾ എഴുതി വാങ്ങി നോക്കണം. മലയാളം അക്ഷരങ്ങൾ പഠിപ്പിക്കേണ്ടത് പ്രൊജക്റ്ററിന്റെ സഹായത്തോടെയാവണമെന്നും നിർദ്ദേശമുണ്ട്. പ്രൊജക്റ്റർ സംസ്ഥാനത്തെ പല സ്കൂളുകളിലും ലഭ്യമല്ല.
ഒരു ബാലപാഠം വാങ്ങി കൊടുത്താൽ പോരേ എന്ന് ചോദിച്ച ടീച്ചറുമാരുമുണ്ട്. എന്നാൽ ബാലപാഠം കൊണ്ടൊന്നും ഫലമില്ലെന്നാണ് ഉത്തരവാദപ്പെട്ടവരുടെ നിലപാട്. അത് ശരിയാണ്. എന്നാൽ ഒരാഴ്ചകൊണ്ട് ഒരു ഭാഷ തെറ്റില്ലാതെ പഠിപ്പിക്കാനൊക്കുമോ?
സിസംബർ 12 ന് ക്രിസ്തുമസ് പരീക്ഷ തുടങ്ങും. പല സ്കൂളുകളിലും പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർന്നിട്ടില്ല. പരീക്ഷക്ക് തയ്യാറെടുക്കണോ മലയാളത്തിളക്കം വർധിപ്പിക്കണോ എന്ന ചോദ്യത്തിന് മലയാളം മതിയെന്നാണ് അധിക്യതർ പറഞ്ഞത്.
കേരളത്തിലെ കുട്ടികൾ ഇംഗ്ലീഷിലുള്ള അപര്യാപ്തത കാരണമാണ് മത്സര പരീക്ഷകളിൽ പിന്നാക്കം പോകുന്നത്. എന്നാൽ ഇംഗ്ലീഷ് നന്നായി പഠിപ്പിക്കാൻ കേരളത്തിൽ ഒരു സംവിധാനവുമില്ല. വ്യാഴാഴ്ചത്തെ ക്ലസ്റ്ററിൽ ഇംഗ്ലീഷ് പഠിപ്പിക്കണമോ എന്ന അധ്യാപകരുടെ ചോദ്യങ്ങൾക്കും വേണ്ടെന്നിയിരുന്നു മറുപടി. ചുരുക്കത്തിൽ ഉപദേശങ്ങൾക്ക് പിന്നാലെ പോയി സർക്കാർ പൊതുവിദ്യാഭ്യാസത്തെ വീണ്ടും കുപ്പി കഴുത്താക്കാനാണ് സാധ്യത. വിദ്യാഭ്യാസ മന്ത്രിമാരിൽ ഏറ്റവും നല്ലവർ ലീഗുകാരാണെന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. കാരണം അവർക്ക് വലിയ വിവരമൊന്നുമില്ലാത്തതിനാൽ കൂടുതൽ ഇടപെടില്ല. അധ്യാപകരെ മന്ത്രിയാക്കരുതെന്ന് പണ്ടേ പറയാറുണ്ട്.
മലയാളം വ്യാകരണം പഠിക്കാത്ത എഴുത്തുകാരായിരുന്നു വൈക്കം മുഹമ്മദ് ബഷീറും മാധവിക്കുട്ടിയും. പക്ഷേ അവർക്ക് എന്തെങ്കിലും കുറവ് ഉണ്ടായിരുന്നോ?
https://www.facebook.com/Malayalivartha

























