വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തിൽ നടി അമല പോൾ, നടൻ ഫഹദ് ഫാസിൽ എന്നിവർക്കെതിരെ കേസെടുത്തു

വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തിൽ നടി അമല പോൾ, നടൻ ഫഹദ് ഫാസിൽ എന്നിവർക്കെതിരെ കേസ് എടുത്തു. നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ നോട്ടീസ് നൽകിയിട്ടും അമല പോൾ മറുപടി നൽകാത്തതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ കൊച്ചിയിലെ വാഹന ഡീലർക്കെതിരേയും കേസെടുത്തു. പോണ്ടിച്ചേരിയിൽ ഒരു എൻജിനീയറിംഗ് വിദ്യാർത്ഥിയുടെ പേരിലാണ് അമല പോൾ തന്റെ മെഴ്സിഡസ് ബെൻസ് കാർ രജിസ്റ്റർ ചെയ്തത്. എന്നാൽ തനിക്ക് നടിയെ അറിയില്ലെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുതുച്ചേരിയിൽ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി അമല പോൾ ഇൻഷുറൻസ് പോളിസി, വ്യാജ വാടക കരാർ എന്നിവ ചമച്ചതായി പ്രാഥമികാന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. അതിനിടെ നടൻ ഫഹദ് ഫാസിൽ ആലപ്പുഴ ആർ.ടി.ഒ ഓഫീസിലെത്തി 17.68 ലക്ഷം രൂപ നികുതി അടച്ചിരുന്നു.
വാഹനം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പും ക്രൈംബ്രാഞ്ചും താരത്തിന് നോട്ടീസ് നൽകിയിരുന്നു. ഇവർക്ക് പുറമെ ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപിക്കെതിരെയും നികുതി വെട്ടിപ്പ് ആരോപണം ഉയർന്നിരുന്നു. എന്നാൽ തനിക്ക് പുതുച്ചേരിയിൽ ഫ്ളാറ്റുണ്ടെന്ന മറുപടിയാണ് താരം നൽകിയത്.
ആഡംബര കാറുകൾ രജിസ്റ്റർ ചെയ്യുവാൻ കേരളത്തിൽ 14 മുതൽ 20 ലക്ഷം രൂപ വരെ നികുതി നൽകേണ്ടി വരുമ്പോൾ പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ മാത്രം നൽകിയാൽ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റർ ചെയ്യുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വർഷത്തിനുള്ളിൽ കേരള രജിസ്ട്രേഷൻ സ്വീകരിക്കണമെന്നാണ് നിയമം.
https://www.facebook.com/Malayalivartha

























