സുപ്രീം കോടതി വിധി തേടിയുള്ള തോമസ് ചാണ്ടിയുടെയും എ.കെ ശശീന്ദ്രന്റെയും പരക്കം പാച്ചിൽ

എ.കെ.ശശീന്ദ്രന്റെ മന്ത്രി പദവി വൈകിപ്പിക്കാൻ തോമസ് ചാണ്ടി ശ്രമിക്കുന്നു. എൻസിപിയുടെ മന്ത്രി പദവി തനിക്ക് അവകാശപ്പെട്ടതാണെന്നും അത് ശശീന്ദ്രന് നൽകുന്നത് ധാർമ്മികമായി ശരിയല്ലെന്നും ആവശ്യപ്പെട്ട് ചാണ്ടി എൻസി പി യുടെ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. അതീവ രഹസ്യമാണ് നീക്കങ്ങൾ. അതിന്റെ ഭാഗമായാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ.
ശശീന്ദ്രന് അനുകൂലമായി കോടതി വിധിയുണ്ടായാലും സാങ്കേതികതയുടെ പേരിൽ അത് നീട്ടിവയ്പ്പിക്കാനാണ് ചാണ്ടിയുടെ ശ്രമം. സുപ്രീം കോടതിയെയാണ് തോമസ് ചാണ്ടി പ്രതീക്ഷിക്കുന്നത്. കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടാകുന്നത് വരെ തനിക്ക് സമയം നൽകണമെന്നാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് അവശ്യപ്പെട്ടിരിക്കുന്നത്. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ ശശീന്ദ്രനെ മന്ത്രിയാക്കാമെന്നും അദ്ദേഹം അനൗപചാരികമായി ശരദ് പവാറിനെ അറിയിച്ചു. ചാണ്ടിയുടെ മണി പവറിലും മസിൽ പവറിലും വിശ്വാസമുള്ള പവാർ അക്കാര്യം നിരസിക്കാൻ ഇടയില്ല.
ശശീന്ദ്രന്റെ കേസിൽ ഹൈക്കോടതിയിൽ കക്ഷി ചേർന്ന ചിലർ ചാണ്ടിയുടെ ആളുകളാണെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. അവർ ചാണ്ടിക്ക് വേണ്ടി ശശീന്ദ്രനെതിരെ കുരുക്ക് മുറുക്കുകയാണ്. ശശീന്ദ്രൻ ധാർമ്മികമായി മന്ത്രിയാകുന്നത് ശരിയല്ലെന്ന വാദം എൽ ഡി എഫിലെ ചില നേതാക്കൾക്കുമുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറിക്കും അത്തരമൊരു തോന്നലുണ്ട്.
ഹൈക്കോടതി വിധി സ്റ്റേ ചെയ്താൽ ചാണ്ടിക്ക് മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുന്നതിൽ തടസമില്ലെന്നാണ് സി പി എം നേതാക്കൾ കരുതുന്നത്. മന്ത്രി എന്ന നിലയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെയാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. താൻ വ്യക്തി എന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ചാണ്ടി സുപ്രീം കോടതിയെ അറിയിച്ചു. താൻ സർക്കാരിനെ ചോദ്യം ചെയ്തിട്ടില്ല. സർക്കാർ തന്റെ പേരിൽ ആരോപിക്കപ്പെടുന്ന കൈയേറ്റതിൽ ഒരു നടപടിയും എടുത്തിട്ടില്ല. ഹരീഷ് സാൽവേ, മുകുൾ റോഹ് ത്തഗി എന്നിവരിൽ ആരെയെങ്കിലും സുപ്രീം കോടതിയിൽ ഇറക്കാനാണ് തീരുമാനം.
ശശീന്ദ്രനെ താഴെയിറക്കിയതിൽ ഒരു പങ്ക് തോമസ് ചാണ്ടിക്കുണ്ടെന്ന് ശശീന്ദ്രന് തന്നെ സംശയമുണ്ട്. എൻസിപി യോഗങ്ങളിൽ ഇക്കാര്യം ചർച്ചയായിട്ടുണ്ട്. ആളിലും അർത്ഥത്തിലും പിന്നിൽ നിൽക്കുന്ന ശശീന്ദ്രനെക്കാളും ചാണ്ടിയുടെ വാക്കുകൾക്കായിരിക്കാം പ്രാബല്യം. ചാണ്ടി ആത്മവിശ്വാസത്തിലാണ്. വലിയ വക്കീലിനെ രംഗത്തിറക്കിയാൽ കേസ് ജയിക്കാമെന്ന് അദ്ദേഹം കരുതുന്നു.
അതേ സമയം ശശീന്ദ്രനും ആത്മവിശ്വാസത്തിലാണ്. എത്രയും വേഗം മന്ത്രിയാകാനാണ് അദ്ദേഹത്തിന്റെ ശ്രമം. കേന്ദ്ര നേതൃത്വത്തിന്റെ മനസിലിരുപ്പ് ശശിന്ദ്രന് നന്നായറിയാം. അദ്ദേഹം നേതൃത്വത്തെ അമിതമായി വിശ്വസിക്കുന്നില്ല. എങ്ങനെയെങ്കിലും ജയിച്ചു കയറണം എന്ന ചിന്തയിലാണ് ശശീന്ദ്രൻ. എന്നാൽ അതിനുള്ള അവസരം ലഭിക്കുമോ എന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha

























