വിചിത്രമായ കേസാണെന്നും ആദ്യമായാണ് ഇത്തരമൊരു കേസ് കേള്‍ക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ സുപ്രിംകോടതിയുടെ സസ്‌പെന്‍സ്. കേസില്‍ ചൊവ്വാഴ്ച ഹാദിയയെ കേള്‍ക്കാമെന്ന് പറഞ്ഞ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കോടതി നടപടികള്‍ അവസാനിപ്പിച്ചു. എന്‍.ഐ.എയും ഷെഫിന്‍ ജഹാന്റെ അഭിഭാഷകനായ കപില്‍ സിബലും തമ്മില്‍ ചൂടേറിയ വാഗ്‌വാദം നടന്നു. ഹാദിയെ കേള്‍ക്കാന്‍ കോടതി തയ്യാറാകണമെന്നും അവളുടെ മൊഴിയാണ് പ്രധാനമെന്നും ഞാന്‍ വളരെ നിസാഹായനാണെന്നും കപില്‍ സിബല്‍ പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തിന് വര്‍ഗീയ നിറം നല്‍കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടാണ് പെണ്‍കുട്ടി വന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്‍.ഐ.എ കേസും ഹാദിയയ്ക്ക് പറയാനുള്ളതും കൂട്ടിക്കുഴയ്ക്കരുതെന്നും എന്‍.ഐ.എ കേസാണ് പരിഗണിക്കുന്നതെങ്കില്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാനാദ്യമായാണ് ഇത്തരം വിചിത്രമായ ഒരു കേസ് കേള്‍ക്കുന്നതെന്നും സമയം വേണമെന്നും ചീഫ് ജസ്റ്റില്‍ ദീപക് മിശ്ര മറുപടി നല്‍കി. നിങ്ങള്‍ക്ക് വേണമെങ്കില്‍ സഹകരിക്കാം അല്ലെങ്കില്‍ പുറത്ത് പോകാം. പക്ഷെ, ഞങ്ങള്‍ തുടരുമെന്ന് ജഡ്ജിമാര്‍ അറിയിച്ചു. കാരണം ഞങ്ങള്‍ക്ക് കൂറ് ഭരണഘടനയോടാണെന്നും വ്യക്തമാക്കി. ഇതേ തുടര്‍ന്ന് കപില്‍ സിബല്‍ മാപ്പ് പറഞ്ഞു. തുടര്‍ന്നാണ് കോടതി നടപടികള്‍ തല്‍ക്കാലം അവസാനിപ്പിച്ചത്. കേസില്‍ ചൊവ്വാഴ്ചയും വാദം തുടരും.
കേസ് അടച്ചിട്ടമുറിയില്‍ കേള്‍ക്കണമെന്ന, ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യം പുനപരിശോധിക്കണമെന്നും കോടതി പറഞ്ഞു. വര്‍ഗീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കേസാണിതെന്നും അശോകന്‍ വാദിച്ചു. തുടര്‍ന്ന് എസ്.ഡി.പി.ഐയെ കുറിച്ചും ഹാദിയയെ മതംമാറ്റിയ സത്യസരണിയെക്കുറിച്ചും വിശദമായി അന്വേഷിക്കാനും കോടതി തീരുമാനിച്ചു. പ്രായമായ പെണ്‍കുട്ടിക്ക് അവളുടെ ജീവിതം നിര്‍ണയിക്കാന്‍ അവകാശമുണ്ടെന്നും അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അതിന്റെ ഫലം അവള്‍ അനുഭവിക്കുമെന്നും ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.
ഷെഫിന്‍ ജഹാന്‍ ഐ.എസ് ബന്ധമുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കി. ഐ.എസ് റിക്രൂട്ടറായ മന്‍സിയോട് ഷെഫിന്‍ ജഹാന്‍ സംസാരിച്ചിട്ടുണ്ട്. ഇയാളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ അംഗമാണ്. ഒരാളെ ഐ.എസില്‍ ചേര്‍ത്താല്‍ എത്ര രൂപ നല്‍കുമെന്ന് ഷെഫിന്‍ ചോദിച്ചതിന്റെ ഫോണ്‍ രേഖകള്‍ ഉണ്ടെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി. ഹാദിയയെ മതം മാറ്റിയ സത്യസരണി എന്ന സംഘടനയ്‌ക്കെതിരെ 11 കേസുകളുണ്ട്. അതില്‍ ഏഴെണ്ണം അന്വേഷിച്ച് വരുകയാണെന്നും എന്‍.ഐ.എ വ്യക്തമാക്കി. വാദം തുടങ്ങുന്നതിന് മുമ്പ് സുപ്രിംകോടതിയിലെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ നിറഞ്ഞ് കവിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















