അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസ് ; സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെതിരേ കേസെടുക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കി. വകുപ്പുതല നടപടിയെടുക്കാനും നിര്‍ദേശമുണ്ട്. "സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ആത്മകഥ ജേക്കബ് തോമസ് അനുമതിയില്ലാതെ എഴുതിയത് സിവില്‍ സര്‍വീസ് ചട്ടലംഘനമാണെന്ന് മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു.
പുസ്തകത്തിലെ അന്‍പത് പേജുകളില്‍ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.
അതേസമയം, കേസ് എടുക്കുന്നത് സംബന്ധിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. സർക്കാർ സർവീസിൽനിന്നും അവധിയെടുത്താണ് താൻ പുസ്തകമെഴുതിയതെന്നുമാണ് ജേക്കബ് തോമസിന്‍റെ വിശദീകരണം.
https://www.facebook.com/Malayalivartha

























