ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് പിറവിയെടുത്ത 'ഓഖി' ചുഴലിക്കാറ്റ് കേരളത്തില്‍ വന്‍ നാശനഷ്ടം വിതച്ചു, ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങുന്നു

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് പിറവിയെടുത്ത 'ഓഖി' ചുഴലിക്കാറ്റ് കേരളത്തില്‍ വന്‍ നാശനഷ്ടം വിതച്ചു. വൈദ്യുതാഘാതമേറ്റും മരം കടപുഴകിയും ദമ്പതികളുള്‍പ്പെടെ തിരുവനന്തപുരം ജില്ലയില്‍ മൂന്നുപേര്‍ മരിച്ചു. കൊല്ലം കുളത്തൂപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളില്‍ മരം വീണ് െ്രെഡവര്‍ മരിച്ചു. കന്യാകുമാരി ജില്ലയില്‍ മരം ദേഹത്ത് വീണ് നാലുപേര്‍ മരിച്ചു. തിരുവനന്തപുരത്ത് തീരദേശത്തുനിന്ന് 150ഓളം ബോട്ടുകളിലും വള്ളങ്ങളിലുമായി മത്സ്യബന്ധനത്തിന് പോയ 275ഓളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി. തിരച്ചില്‍ തുടരുകയാണ്.
വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം മരം വീണ് പഴയപള്ളിക്ക് സമീപം വടയാര്‍ പുരയിടത്തില്‍ അല്‍ഫോന്‍സാമ്മ (65), വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കാട്ടാക്കട, കിള്ളി സ്വദേശികളായ അപ്പുനാടാര്‍ (71), ഭാര്യ സുമതി (65) എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളില്‍ മരംവീണ് കൂവക്കാട് ആര്‍.പി.എല്‍ സ്വദേശിയും പെരുമാള്‍സീതാലക്ഷ്മി ദമ്പതികളുടെ മകനുമായ വിഷ്ണുവാണ് (40) മരിച്ചത്. കന്യാകുമാരി ജില്ലയില്‍ മരങ്ങള്‍ കടപുഴകി ദേഹത്ത് വീണാണ് നാലുപേര്‍ മരിച്ചത്. കാര്‍ത്തിക വടലി സ്വദേശി രാജേന്ദ്രന്‍ (38), മണ്ടയ്ക്കാടിന് സമീപം സരസ്വതി (45), പളുകല്‍ സ്വദേശി അലക്‌സാണ്ടര്‍ (55), ഈത്താമൊഴി പാല്‍കിണറ്റാന്‍വിള സ്വദേശി കുമരേശന്‍ (55) എന്നിവരാണ് മരിച്ചത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ഓഖി ചുഴലിയുടെ ഫലമായുണ്ടായ കാറ്റിലും മഴയിലും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. നാവികസേനയും വ്യോമസേനയുമാണ് ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചത്. മോശം കാലാവസ്ഥ തിരച്ചലിന് വിഘാതമാകുന്നുണ്ട്.

അതേസമയം, കേരള, തമിഴ്‌നാട് തീരങ്ങളില്‍ നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിനടുത്തേക്ക് നീങ്ങിത്തുടങ്ങി. തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ കാറ്റിന്റെ കേന്ദ്രഭാഗം. കേരള, തമിഴ്‌നാട് തീരങ്ങളില്‍ മണിക്കൂറില്‍ എണ്‍പതുമുതല്‍ നൂറുകിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ശനിയാഴ്ചവരെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍80-100 കി.മീ വേഗത്തില്‍ വീശിയടിക്കുന്ന ഓഖിയുടെ അടുത്ത 12 മണിക്കൂറിലെ നീക്കം നിര്‍ണായകമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിലേക്ക് ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണകേന്ദ്രവും സര്‍ക്കാറിന് നല്‍കിയ വിവരം. എന്നാല്‍, കേരള തീരത്തേക്ക് കടന്നാല്‍ ഉണ്ടാകുന്ന നാശം മറികടക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു.

മഴയിലും കാറ്റിലും നൂറുകണക്കിന് മരങ്ങള്‍ കടപുഴകി. നിരവധി വാഹനങ്ങളും തകര്‍ന്നു. വൈദ്യുതി, ഫോണ്‍, കുടിവെള്ളം എന്നിവ മുടങ്ങി. റെയില്‍, വാഹനഗതാഗതം താളംതെറ്റി. നാഗര്‍കോവില്‍ഭാഗത്തേക്കും തിരിച്ചുമുള്ള തീവണ്ടികള്‍ പലതും റദ്ദാക്കി. ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് പ്രധാന ഡാമുകളിലെ ഷട്ടറുകളും തുറന്നു. മലയോരമേഖലയായ അമ്പൂരിയിലും വിതുരയിലും ഉരുള്‍പൊട്ടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതക്കാന്‍ സാധ്യത. കലക്ടര്‍മാരുമായി മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.

ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പമ്പാ ത്രിവേണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാനനപാതകളിലൂടെയുള്ള യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. മണ്ണിടിച്ചിലിനും മരങ്ങള്‍ ഒടിഞ്ഞു വീഴുന്നതിനു സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ത്രിവേണിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ നീക്കണമെന്ന് പൊലീസും അഗ്‌നിശമന സേനയും നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ പൊലീസ് സജ്ജമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha



























