ഓഖിയിൽ വിറങ്ങലിച്ച് കേരളം; കനത്തമഴയും കാറ്റും തുടരും, പ്രതിരോധിക്കാൻ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

കേരള, തമിഴ്നാട് തീരങ്ങളില്‍ നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിനടുത്തേക്ക്. തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി ഓഖി ചുഴലിക്കാറ്റ് ലക്ഷ്യ ദീപിലേക്ക് നീങ്ങിയിട്ടിരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ കാറ്റിന്റെ കേന്ദ്രഭാഗം. കേരള, തമിഴ്നാട് തീരങ്ങളിലും മണിക്കൂറില്‍ എണ്‍പതുമുതല്‍ നൂറുകിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കടലില്‍ പോകരുത്.
തിരുവനന്തപുരം, കൊല്ലം തീരങ്ങളിലും തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും കടല്‍ക്ഷോഭവും കരയിടിച്ചിലും രൂക്ഷമാണ്. ഇന്നലെ കടലില്‍ കാണാതായ അഞ്ച് മല്‍സ്യത്തൊഴിലാളികള്‍ക്കുവേണ്ടി നാവികസേനയും വ്യോമസേനയും രാവിലെ തിരച്ചില്‍ പുനരാരംഭിച്ചു. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തകരെ വലയ്ക്കുന്നുണ്ട്.
അടുത്ത ഇരുപത്തിനാലുമണിക്കൂര്‍ കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും അതീവജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കനത്ത മഴ തുടരുന്നതിനാലാണ് ഇത്. കനത്തമഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ആറ് അടി ഉയര്‍ന്ന് 127.9 അടിയായി. ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലും നാലുപേര്‍ വീതം മഴക്കെടുതിയില്‍ മരിച്ചിരുന്നു. ശ്രീലക്ഷയിലും ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമായി.
പൂന്തുറ ഉള്‍പ്പെടെ തിരുവനന്തപുരത്തിന്റെ പലപ്രദേശങ്ങളിലും നിന്ന് കടലില്‍ പോയ ബോട്ടുകള്‍ തിരിച്ചെത്താത്തതിനാല്‍ ബന്ധുക്കള്‍ പരിഭ്രാന്തിയിലാണ്. തിരച്ചിലിന്റെ വിവരങ്ങള്‍ അധികൃതര്‍ അറിയിക്കാത്തതില്‍ തീരത്ത് അമര്‍ഷം പുകയുകയാണ്.
എന്നാൽ കടലില്‍ കനത്ത ചുഴലിക്കാറ്റും മഴയുമുണ്ടായെന്ന് രക്ഷപെട്ട് വിഴിഞ്ഞം തീരത്തെത്തിയ മല്‍സ്യത്തൊഴിലാളികള്‍. തടിക്കഷണത്തില്‍ കെട്ടിപ്പിടിച്ചു കിടന്നതുകൊണ്ട് അവർ രക്ഷപ്പെട്ടത്. മഴയുടെ തീവ്രത തെക്കന്‍ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ആയിരിക്കും കൂടുതല്‍ അനുഭവപ്പെടുക.
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍
1. കേരളത്തിലെ കടല്‍തീരത്തും മലയോര മേഖലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്.
2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ വൈകിട്ട് ആറിനും പകല്‍ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കുക.
3. വൈദ്യുതിതടസം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.
4. മോട്ടര്‍ ഉപയോഗിച്ചു പമ്പ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്നു പകല്‍ സമയം തന്നെ ആവശ്യമായ ജലം സംഭരിക്കുക.
5. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.
6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്കു കീഴില്‍ നിര്‍ത്തിയിടരുത്.
7. മലയോര റോഡുകളില്‍, പ്രത്യേകിച്ചു നീരുറവകള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്.
മലയോര മേഖലയിലേയും തീരമേഖലയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍
1. വിനോദസഞ്ചാരികളെ ഇന്നും നാളെയും മലയോര മേഖലയിലും, ജലാശയങ്ങളിലും ഉള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കരുത്.
2. ജനറേറ്റര്‍, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതുക.
3. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള വിദേശ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
4. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പകല്‍ സമയത്തു സാധാരണയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ ഡിടിപിസി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുക.
https://www.facebook.com/Malayalivartha



























