സിസ്റ്റർ അഭയയെ കൊന്നതുതന്നെ; പ്രതികളായ വൈദികരെ രാത്രികാലങ്ങളിൽ പയസ് ടെൻത് കോൺവെന്റ് പരിസരത്ത് കണ്ടിരുന്നെന്ന് സമീപവാസികളുടെ മൊഴി...24 വർഷത്തോളം നീണ്ടു പോയ അഭയ കേസ് കേരള നിയമ ചരിത്രത്തില്‍ അപൂർവം: അഭയ കേസിൽ ഒന്നാം പ്രതി ഫാ.തോമസ് എം.കോട്ടൂരിന്റെ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി- മറ്റ് പ്രതികളുടെ വിടുതൽ ഹർജി വാദം ഈ മാസം കോടതി പരിഗണിക്കും

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നെന്നും പ്രതികളായ വൈദികരെ രാത്രികാലങ്ങളില്‍ പയസ് ടെന്‍ത് കോണ്‍വന്റെ് പരിസരത്ത് കണ്ടിരുന്നതായി നിരവധി സാക്ഷിമൊഴികളുണ്ടെന്നും കേസന്വേഷിക്കുന്ന സി.ബി.ഐ കോടതിയെ അറിയിച്ചു. കോണ്‍വന്റെ് സമീപവാസികളുടെ മൊഴികളാണ് സി.ബി.ഐ ഹാജരാക്കിയത്.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഫാ. തോമസ് എം.കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ കേസിലെ പ്രതികളാക്കിയതെന്നും അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചില്ലെന്നും സി.ബി.ഐ അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ വാദം പരിഗണിച്ചപ്പോഴാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍, പ്രതികളായ തങ്ങള്‍ക്കെതിരെ തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലായിരുന്നെന്ന് ഫാ.തോമസ് എം. കോട്ടൂര്‍ കോടതിയില്‍ മറുപടി വാദത്തില്‍ പറഞ്ഞു. ഒന്നാം പ്രതി ഫാ. തോമസ് എം.കോട്ടൂരിന്റെ വിടുതല്‍ ഹരജിയില്‍ വാദം പൂര്‍ത്തിയായി. ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വാദം ഈ മാസം 19നും 24 നും കോടതി പരിഗണിക്കും.
തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി നാസറാണ് വാദം കേള്‍ക്കുന്നത്. ഫാ. തോമസ് എം.കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍ എന്നിവര്‍ പയസ് ടെന്‍ത് കോണ്‍വന്റെില്‍ നിരന്തരം സ്‌കൂട്ടറില്‍ പോകറുണ്ടായിരുന്നു. പലതവണ രാത്രികാലങ്ങളില്‍ ഇവര്‍ കോണ്‍വന്റെിന്റെ മതിലുകള്‍ ചാടിക്കടക്കാറുണ്ടായിരുന്നെന്നും സാക്ഷി മൊഴികളുള്ളതായി രേഖാമൂലമാണ് കോടതിയെ സി.ബി.ഐ അറിയിച്ചത്.
ഇത്രയേറെ വര്‍ഷം നീണ്ടു പോയ ഒരു കേസ് കേരളത്തിലെ നിയമ ചരിത്രത്തില്‍ അപൂര്‍വമായിരിക്കും.1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്-10 കോണ്‍വെന്‍റ് ഹോസ്റ്റലിലെ താമസക്കാരിയും ബി.സി.എം കോളജ് പ്രീഡിഗ്രി വിദ്യാര്‍ഥിയുമായ സിസ്റ്റര്‍ അഭയയെ കാണാതാവുന്നത്. അഭയ രാവിലെ നാലുമണിക്ക് പഠിക്കാനായി എഴുന്നേറ്റതായും വെള്ളം കുടിക്കാനായി അടുക്കളയില്‍ പോയതായും പിന്നീട് വ്യക്തമായി. അടുക്കളയിലെ ഫ്രിഡ്ജിന് സമീപത്തെ തറയില്‍ വെള്ളക്കുപ്പിയും വെള്ളവും ചെരുപ്പില്‍ ഒരെണ്ണവും കിടക്കുന്നത് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അഭയയുടെ മൃതദേഹം കോണ്‍വെന്‍റ് വളപ്പിനുള്ളിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സിസ്റ്റര്‍ അഭയയുടേത് അസ്വാഭാവിക മരണമെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ ഡോ. രാധാകൃഷ്ണന്‍െറ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ അഭയയുടെ തലക്ക് പിന്നില്‍ മുറിവും വലത്തെ തോളിലും ഇടുപ്പിലും പോറലും വലത്തെ കണ്ണിന് സമീപം രണ്ട് ചെറിയ മുറിവുകളും കണ്ടെത്തി. പൊലീസിന്‍െറ നിരവധി സംഘങ്ങള്‍ പല തരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തിയെങ്കിലും വിശ്വസിക്കാവുന്ന തരത്തിലുള്ള നിഗമനങ്ങളില്‍ എത്തിചേര്‍ന്നില്ല. കൂടാതെ അന്വേഷണ സംഘത്തിലെ ആഭ്യന്തര പ്രശ്നങ്ങളും അഴിമതി- അട്ടിമറി ആരോപണങ്ങളും സംഘാംഗങ്ങളുടെ നിഷ്പക്ഷതയും വലിയ വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കി. ഇതിനിടെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. പ്രതികളെ സഹായിക്കാന്‍ വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ വി.വി. ആഗസ്റ്റിന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. സാമുവല്‍ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ മരിച്ചതിനാല്‍ ഇപ്പോള്‍ കേസില്‍ മൂന്ന് പ്രതികളാണ്. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മുന്‍ എസ്.പി. കെ.ടി. മൈക്കിളിനെയും കോടതി ദിവസങ്ങള്‍ക്കുമുമ്പ് കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha
























