യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍; പിടിയിലായവര്‍ സജീവ സിപിഐഎം പ്രവര്‍ത്തകര്‍: ഇന്ന് നിര്‍ണായക അറസ്റ്റിന് സാധ്യത

മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. സി.പി.എമ്മുമായി ബന്ധമുള്ളവരാണ് ഇവരെന്ന് സൂചനയുണ്ടെങ്കിലും ഇവരുടെ പേരു വിവരങ്ങള്‍ പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇന്ന് നിര്‍ണായക അറസ്റ്റിന് സാധ്യതയുണ്ട്.
തില്ലങ്കേരിയില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികള്‍ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സി.പി.എമ്മിന്റെ സൈബര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മട്ടന്നൂരിലെ ഒരു പ്രമുഖനും സി.പി.എം ജില്ലാ കമ്മിറ്റിയിലെ ഒരു അംഗത്തിന്റെ ബന്ധവും കസ്റ്റഡിയില്‍ ആയിട്ടുണ്ട്. ഇന്നലെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രണ്ട് പേര്‍ കൂടി കസ്റ്റഡിയിലായി.
പ്രദേശവാസികളായ നാലോ അഞ്ചോ പേരാണ് പ്രതികളെന്ന് ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ത്തന്നെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇതില്‍ ഒരാള്‍ ജില്ലാ നേതാവിന്റെ ബന്ധുവും മറ്റൊരാള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ ആളുമാണെന്നും വിവരമുണ്ട്. യഥാര്‍ഥ പ്രതികളെ പൊലീസ് പിടികൂടുമെന്നു വിശ്വാസമില്ലാത്ത സാഹചര്യത്തില്‍, സിബിഐ അന്വേഷണം വേണമെന്നു ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമികളെക്കുറിച്ചു വ്യക്തമായി അറിയാവുന്ന സിപിഐഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയിലുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തു വരുന്നു. എടയന്നൂര്‍, മട്ടന്നൂര്‍ പ്രദേശങ്ങളിലെ റോഡരികിലെ സിസിടിവി ക്യാമറകളില്‍ നിന്നു പ്രതികളുടെ കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും തിരിച്ചറിയാനായിട്ടില്ല. കൊലപാതകം കഴിഞ്ഞു മടങ്ങവേ അക്രമികള്‍ മറ്റൊരു വാഹനത്തിലേക്കു മാറിയതായി ദൃശ്യങ്ങളിലുണ്ട്.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തു തന്നെയാണു ഷുഹൈബിന്റെ കൊലയാളികളും ഒളിവില്‍ കഴിയുന്നത് എന്ന സൂചനയെ തുടര്‍ന്നു സിപിഐഎം ശക്തികേന്ദ്രമായ മുടക്കോഴി, പെരിങ്ങാനം, മച്ചൂര്‍ മലകളില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. മുന്നൂറോളം പേര്‍ അടങ്ങുന്ന പൊലീസ് സംഘം ഇന്നലെ ഉച്ചയ്ക്കു ശേഷം പേരാവൂരില്‍ കേന്ദ്രീകരിച്ച ശേഷമാണ് എസ്പി ജി.ശിവവിക്രം, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐമാരായ എ.വി.ജോണ്‍(മട്ടന്നൂര്‍), എ.കുട്ടിക്കൃഷ്ണന്‍(പേരാവൂര്‍) എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡിനു നീങ്ങിയത്. സായുധ സേനാംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.
ടിപി കേസ് പ്രതികള്‍ക്കു മുടക്കോഴിമലയില്‍ ഒളിത്താവളമൊരുക്കാന്‍ സഹായിച്ച ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സിപിഐഎം പ്രാദേശിക നേതൃത്വവുമായി അടുത്ത ബന്ധമുള്ള ചിലരെ ചോദ്യംചെയ്തു വരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിജീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തില്ലങ്കേരി സ്വദേശി കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിനു പിന്നില്‍ വിശദമായ ആസൂത്രണമുണ്ടെന്നതിനും പൊലീസിനു തെളിവു ലഭിച്ചു.
https://www.facebook.com/Malayalivartha