കൊച്ചിയില്‍നിന്ന് കണ്ടെയ്നറുമായി സിംഗപ്പൂരിലേക്ക് പോകവേ പുറംകടലില്‍വെച്ച് ചരക്കുകപ്പലിന് തീപിടിച്ചു; സംഭവത്തിൽ ജീവനക്കാരൻ മരിച്ചു

കൊച്ചിയില്‍നിന്ന് കണ്ടെയ്നറുമായി സിംഗപ്പൂരിലേക്ക് പോകവേ പുറംകടലില്‍വെച്ച് ചരക്കുകപ്പലിന് തീപിടിത്തമുണ്ടായതിനെത്തുടർന്ന് ഒരു ജീവനക്കാരൻ മരിച്ചു. തായ്ലന്ഡ് സ്വദേശി സുഖ്സന്‍ പാനിപോണ്‍ (27) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ ലക്ഷദ്വീപിന് പടിഞ്ഞാറ് 130 നോട്ടിക്കല്‍ മൈല്‍ അകലെയാണ് തീപിടിത്തമുണ്ടായത്. എ.എല്‍.എസ് ഡെറെസ് എന്ന കപ്പലിനാണ് തീപിടിച്ചത്.
മൊത്തം 23 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ജീവനക്കാര്‍ വിശ്രമിക്കുന്ന കപ്പലിന്റെ പിറകുവശത്താണ് തീപിടിത്തമുണ്ടായത്. ബാക്കിയുള്ള 19 ജീവനക്കാരെ ലക്ഷദ്വീപ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. രക്ഷപ്പെട്ട ജീവനക്കാരെയും മൃതദേഹവും കൊണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഇന്നലെ പുലര്‍ച്ചയോടെ കൊച്ചിയിലെത്തി. മറ്റ് മൂന്ന് ജീവനക്കാരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യക്കാരനായ ദീപു ജയന്‍, തായ്ലന്ഡ് സ്വദേശി സുകുന്‍, ഫിലിപ്പീന്‍ സ്വദേശി അലന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha

























