ബൈക്കിൽ സഞ്ചരിക്കവേ വാക്കുതർക്കം മൂത്തു; ഒടുവിൽ കൈക്കുഞ്ഞിനെ ഭർത്താവിന്റെ കയ്യിൽ ഏൽപ്പിച്ച് യുവതിയുടെ കടുംകൈ

ഭർത്താവുമായുള്ള വാക്കുതർക്കത്തെത്തുടർന്ന് യുവതി പാലത്തിൽനിന്നും കായലിലേക്ക് ചാടി. വയലാര്‍ പടിഞ്ഞാറെ പൂപ്പള്ളി വീട്ടില്‍ വിനീഷ(32)യാണ് ഭർത്താവ് സെബാസ്റ്യാനുമായി ബൈക്കിൽ സഞ്ചരിക്കവേ വാക്കുതർക്കത്തെത്തുടർന്ന് ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച് പാലത്തിൽനിന്നും കായലിലേക്ക് ചാടിയത്. ഇന്നലെ വൈകുന്നേരം നാലരയോടെ അരൂര്‍-കുമ്പളം പാലത്തിലായിരുന്നു സംഭവം നടന്നത്.
വയലാറിലെ സെബാസ്ററ്യൻറെ വീട്ടില്‍നിന്നു മരടിലുള്ള വിനീഷയുടെ വീട്ടിലേക്കു പോകവെയായിരുന്നു സംഭവം നടന്നത്. കൈക്കുഞ്ഞിനെ പാലത്തില്‍ കിടത്തിയശേഷം സെബാസ്റ്റ്യന്‍ പനങ്ങാട് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പനങ്ങാട് പോലീസ് സ്ഥലത്തെത്തി തെരച്ചിലിനു നേതൃത്വം നല്‍കിയശേഷം കുഞ്ഞിനെ സെബാസ്റ്റ്യനോടൊപ്പം സ്റ്റേഷനിലേക്ക് കൊണ്ടു പോയി. യുവതി ചാടിയ വിവരമറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തിയെങ്കിലും വേലിയേറ്റ സമയമായതിനാല്‍ ശക്തമായ ഒഴുക്കും ഇരുട്ടും മൂലം തെരച്ചില്‍ തുടരാനാകാതെ മതിയാക്കുകയാണുണ്ടായത്.
മരട് ആലപ്പാട്ട് തോമസിന്റെ മകളാണ് വിനീഷ. 10 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ മൂന്ന് ആണ്‍ കുട്ടികളില്‍ മൂത്ത കുട്ടി മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി എല്‍.കെ.ജി. വിദ്യാര്‍ഥിയുമാണ്. വയലാറില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് സെബാസ്റ്റ്യന്‍. കഴിഞ്ഞ ആഴ്ചയില്‍ ഇവര്‍ എല്ലാവരും മരടിലെ വീട്ടില്‍ വന്നു പോയതാണെന്നു സഹോദരന്‍ പറഞ്ഞു. കൈക്കുഞ്ഞിനെ അടുത്ത ബന്ധുക്കള്‍ക്കു കൈമാറും. യുവതി കായലില്‍ ചാടാനുണ്ടായ കാര്യങ്ങള്‍ ഭര്‍ത്താവിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ പറയാനാകൂ എന്ന് പോലീസ് പറഞ്ഞു. കായലില്‍ തെരച്ചില്‍ നടത്താന്‍ നേവിയുടെ സഹായം അഭ്യര്‍ഥിച്ചതായി പനങ്ങാട് എസ്.ഐ. അറിയിച്ചു.
https://www.facebook.com/Malayalivartha

























