പരീക്ഷയിൽ പരാജയപ്പെട്ട അദ്ധ്യാപിക മാനസിക സംഘർഷം സഹിക്കാനാകാതെ ജീവനൊടുക്കി; പരീക്ഷാ നടത്തിപ്പുക്കാര്‍ക്ക് സാമ്പത്തികലാഭമുണ്ടാക്കാൻ അശാസ്ത്രീയവും കാഠിന്യമേറിയതുമായ കെ-ടെറ്റ് പരീക്ഷ നടത്തി ഉദ്യോഗാര്‍ഥികള്‍ക്ക് കടുത്ത മാനസിക സംഘർഷം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി അധ്യാപക സംഘാടനകൾ

കെ.ടെറ്റ് പരീക്ഷയില്‍ ഒരു മാര്‍ക്കിന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപിക ജീവനൊടുക്കി. കൊളവല്ലൂര്‍ എല്‍.പി.സ്‌കൂള്‍ അധ്യാപിക ശ്രീതു രാജ്( 23) ആണ് മരിച്ചത്. കെ-ടെറ്റ് പരീക്ഷാഫലം അറിഞ്ഞതുമുതല്‍ മനോവിഷമത്തിലായിരുന്ന ശ്രീതു. തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് ശ്രീതു കൊളവല്ലൂര്‍ എല്‍.പി.സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്നത്.കെ-ടെറ്റ് പാസാകാത്തതിനെ തുടര്‍ന്ന് നിയമനാംഗീകാരം ലഭിച്ചിരുന്നില്ല. അധ്യാപദമ്പതികളായ പാനൂരിലെ ടി.പി. രാജന്റെയും ഗീതയുടെയും മകളാണ്. സഹോദരന്‍. ശ്രീരാഗ്.
ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ശ്രീതുവിന് കെ-ടെറ്റ് കടമ്പ കടക്കാന്‍ 82 മാര്‍ക്കാണ് വേണ്ടത്. 81 മാര്‍ക്ക് ലഭിച്ച ശ്രീതുവിന്റെ ജീവനെടുത്തത് വെറും ഒരു മാര്‍ക്കാണ്. സംഭവത്തെ തുടര്‍ന്ന് അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏത് പരീക്ഷയും ജയിക്കാന്‍ 40 ശതമാനം മാര്‍ക്ക് മതിയെന്നിരിക്കെ നെറ്റ്, കെ-ടെറ്റ്, സെറ്റ് പരീക്ഷകള്‍ക്ക് 60 ശതമാനമാണ് വിജയിക്കാന്‍ വേണ്ടത്. ഇതു പരീക്ഷാ നടത്തിപ്പുക്കാര്‍ക്ക് സാമ്പത്തികലാഭമുണ്ടാക്കാനാണ് ഈ നിബന്ധനയെന്ന് കെ.പി.എസ്.ടി.എ. നേതാക്കള്‍ അഭിപ്രായപ്പെട്ടു.
അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷകള്‍ വിജയിച്ചവരെ വീണ്ടും ടെസ്റ്റുകള്‍ക്ക് വിധേയരാക്കുന്നത് അനൗചിത്യമാണെന്നാണ് മുഴുവന്‍ അധ്യാപക സംഘടനകളുടെയും അഭിപ്രായം. അശാസ്ത്രീയവും കാഠിന്യമേറിയതുമായ കെ-ടെറ്റ് പരീക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് കടുത്ത മാനസീക സംഘര്‍ഷമുണ്ടാക്കുന്നുണ്ട്. കെ-ടെറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് വിജയിക്കാനുള്ള അവസരമൊരുക്കണമെന്ന് കെ.പി.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
നിലവില്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും കെ-ടെറ്റ് പരീക്ഷ പാസാകാനുള്ള അവസാന കാലാവധി 2019 മാര്‍ച്ച് 31 ആണ്. അധ്യാപകര്‍ക്കും ക്ലർക്ക് , ടൈപ്പിസ്റ്റ്, അറ്റന്റര്‍, ഓഫീസ് അസിസ്റ്റന്‍ഡ് എന്നിവര്‍ക്കും കെടെറ്റ് പാസാകുന്നതിന് നേരത്തേ 2018 മാര്‍ച്ച് 31 വരെയാണ് അനുവദിച്ചിരുന്നത്. 2017-18 വര്‍ഷത്തില്‍ നിയമിതരായവര്‍ക്കും യോഗ്യത നേടേണ്ടതിനാല്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടിയത്.
https://www.facebook.com/Malayalivartha



























