അടൂരില്‍ നടക്കുന്ന ചലച്ചിത്രമേള മാര്‍ച്ച് 18 മുതല്‍ 22 വരെ നടക്കും

മോഹനന്‍ ആര്‍.ആര്‍
മാര്‍ച്ച് 18 മുതല്‍ 22 വരെ അടൂരില്‍ ചലച്ചിത്രോല്‍സവം നടക്കുകയാണ്. അടൂര്‍ പീപ്പിള്‍സ് ഫെസ്റ്റിവല്‍ എന്നാണ് മേള അറിയപ്പെടുന്നത്. മലയാളസിനിമയ്ക്ക് ഒരുപാട് പ്രതിഭകളെ നല്‍കിയ മണ്ണാണ് അടൂര്‍. അടൂര്‍ എന്ന സ്ഥലനാമം മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യംഎഴുതി ചേര്‍ത്തത് താരസഹോദരിമാരായ ഭവാനിയും പങ്കജവുമാണ്..
അടൂര്‍ ഭവാനിയും അടൂര്‍ പങ്കജവും. ഇരുവരും ജീവിതത്തിന്റെ 'സെറ്റില്‍' നിന്ന് വിടവാങ്ങിയെങ്കിലും ചെമ്മീനിലെ 'ചക്കി മരയ്ക്കാത്തിക്കും'
(ഭവാനി)
'നല്ല പെണ്ണിനും' ( പങ്കജം) മരണമില്ല .
ഒരു വാരികയുടെ വാര്‍ഷിക പതിപ്പില്‍ അടൂര്‍ ഭാസിയെഴുതിയ അടൂര്‍കഥ പ്രസിദ്ധമാണ്. കോട്ടയത്ത് നിന്ന്‌ന് തിരുവനന്തപുരത്തേക്കുള്ള യാതയിക്കിടെ അടൂരില്‍ ഇറങ്ങിയപ്പോള്‍ അടൂരിനെ കണ്ടു. അടൂരിനെയും കൂട്ടി അടൂരിന്റെ വീട്ടിലേക്കു പോയി എന്നും മറ്റുമാണ് കഥ പറയുന്ന രീതി.
സിനിമയിലഭിനയിക്കുന്നത് ഏതോ മോശപ്പെട്ട ഏര്‍പ്പാടാണെന്ന് കരുതിയിരുന്ന കാലത്താണ് അടൂര്‍ പാറപ്പുറത്ത് വീട്ടില്‍ കുഞ്ഞുരാമന്‍ പിള്ളയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും എട്ടു മക്കളില്‍ രണ്ടു പേര്‍ സിനിമാക്കാരികളായി മാറിയത്.ക്യാമറയ്ക്കു മുന്നില്‍ ആദ്യമെത്തിയത് ഇളയവള്‍ പങ്കജം. ഷൂട്ടിംഗ് സ്ഥലത്ത് അനിയത്തിക്കു കൂട്ടു പോയ ഭവാനിയാണ് പിന്നീട് അടൂര്‍ ഭവാനിയെന്ന പേരില്‍ പ്രശസ്തയായത് .തിക്കുറിശ്ശി സുകുമാരന്‍ നായരുടെ 'ശരിയോ തെറ്റോ ' ആണ് ഭവാനിയുടെ ആദ്യ ചിത്രം. കള്ളിചെല്ലമ്മ, കടല്‍പ്പാലം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഭവാനിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തകഴിയുടെ ചെമ്മീനിലെ ചക്കിക്കു ജീവന്‍ നല്കിയതോടെ ഭവാനിയുടെ അഭിനയത്തിന് അഖിലേന്ത്യാ പ്രശസ്തി കൈവന്നു.
നൂറിലധികം ചിത്രങ്ങള്‍. നാല് പതിറ്റാണ്ട് ദൈര്‍ഘ്യമുള്ള അഭിനയ ജീവിതം .തിക്കുറിശ്ശി മുതല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഒടുവില്‍ ദിലീപ് വരെയുള്ള വര്‍ക്കൊപ്പം അഭിനയിച്ചു. പക്ഷെ ,മികച്ച നടിയെന്ന ഖ്യാതി മാത്രമായിരുന്നു മിച്ചം. കണക്കു പറഞ്ഞ് കാശ് വാങ്ങാനറിയില്ലായാരുന്നു അടുര്‍ ഭവാനിക്ക്. രോഗബാധിതയായായി വീണുപോയപ്പോള്‍ ചികിത്സയ്ക്കു പോലും മറ്റുള്ളവരുടെ സഹായം വേണ്ടിവന്നു. അറം പറ്റിയ പോലെ അഭിനയിച്ചു ഫലിപ്പിച്ച ദുരന്തരംഗങ്ങളുടെ തുടര്‍ച്ചയായി വാര്‍ദ്ധക്യം.
2009 ഒക്ടോബര്‍ 25ന് അടൂര്‍ ഭവാനി അന്തരിച്ചു.80 വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനായ ജനാര്‍ദ്ദനന്‍ പിള്ള . ഏകമകന്‍: രാജീവ് കമാര്‍ . മരുമകള്‍: കവിത .
പങ്കജത്തിന്റെ കഥയും വ്യത്യസ്തമല്ല.
പങ്കന്‍പിള്ളയും (ട.ജ.പിള്ള) പങ്കജവും മലയാള സിനിമയിലെ ആദ്യ ഹാസ്യ ജോടികളാണ്. സിനിമയില്‍ തിരക്കു കുറഞ്ഞതോടെ വീണ്ടും നാടകാഭിനയമാരംഭിച്ചു. പങ്കജവും ഭവാനിയും ചേര്‍ന്ന് രൂപവത്കരിച്ച ജയാ തീയേറ്റേഴ്‌സില്‍ നിന്നു മാറി ഭവാനി മറ്റൊരു ട്രൂപ്പ് തുടങ്ങി. മാതാ തീയേറ്റേഴ്‌സ് . അതിനും ആയുസ്സ് കുറവായിരുന്നു. ഭവാനിയും പങ്കജവും ഒട്ടനവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇവയില്‍ ചെമ്മീനിലെ വേഷങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത് . ഭവാനിയുടെ ആദ്യ ചിത്രമായ 'ശരിയോ തെറ്റോയിലും' പങ്കജം ഉണ്ടായിരുന്നു. 'കരകാണാക്കടലില്‍' സത്യന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായി ഭവാനിയും കള്ളു കച്ചവടക്കാരി 'കടുക്കാമറിയ'മായി പങ്കജവും അഭിനയിച്ചു. ആദ്യ കിരണങ്ങള്‍, ഭാഗ്യജാതകം തുടങ്ങിയ ചിത്രങ്ങളിലും അടൂര്‍ സഹോദരിമാരൊരുമിച്ചു.
500 ഓളം ചിത്രങ്ങളിലഭിനയിച്ച അടൂര്‍ പങ്കജത്തെയും അന്ത്യനാളുകളില്‍ സിനിമാലോകം മറന്ന മട്ടായിരുന്നു. ഭര്‍ത്താവ് : അന്തരിച്ച ദേവരാജന്‍ പോറ്റി.
ആര്‍.സുകുമാരന്‍. അടൂര്‍ തെങ്ങമം സ്വദേശി .
നീണ്ട ജുബ്ബയും തോള്‍സഞ്ചിയും നരച്ച താടിമീശയും. അടൂര്‍ കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്ക്കുന്നവരുടെ കൂട്ടത്തില്‍ വല്ലപ്പോഴും ഇദ്ദേഹത്തെ കാണാം. പരിചയക്കാരെ കണ്ടാല്‍ മുഖത്ത് ഹൃദ്യമായ ചിരി വിടരും.കുശലം പറയാന്‍ ഒട്ടും പിശുക്ക് കാട്ടില്ല. അറിയാത്തവര്‍, ഏതോ യാത്രക്കാരന്‍ എന്ന സാധാരണ ഗണത്തില്‍ പെടുത്തുമ്പോള്‍ സ്‌നേഹാദരങ്ങളോടെ കുറെ പേര്‍ ചുറ്റിലും കൂടും. അദ്ദേഹത്തെ തിരിച്ചറിയുന്നവര്‍ .
ചിത്രകാരനും സിനിമാ സംവിധായനുമായ സുകുമാരന്‍ സാര്‍. മലയാള സിനിമയില്‍ ആദ്യ ചിത്രം കൊണ്ട് നല്ല സംവിധായകരുടെ നിരയില്‍ ഇടം പിടിച്ച ചലച്ചിത്രകാരന്‍. ആര്‍.സുകുമാരന്റെ ആദ്യ സിനിമയായ 'പാദമുദ്ര' യിലെ അഭിനയം മോഹന്‍ലാലിന് ഫിലിം ഫെയര്‍ അവാര്‍ഡും കേരളാ സ്‌റ്റേറ്റ് ഫിലിം അവാര്‍ഡും (സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്) നേടിക്കൊടുത്തു .
'പാദമുദ്ര'യ്ക്കു ശേഷം 'രാജശില്പി', പിന്നീട് 'യുഗപുരുഷന്‍', സംവിധാനം ചെയ്ത സിനിമകള്‍ എണ്ണത്തില്‍ കറവാണെങ്കിലും മലയാള
സിനിമാ ചരിത്രത്തില്‍ 1988ല്‍ എഴുതി ചേര്‍ത്ത ആര്‍. സുകുമാരന്‍ എന്ന പേരിന് മങ്ങലേറ്റിട്ടില്ല . അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍ .
കടമ്പനാട് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. പാസായ ശേഷം ചിത്രകല പഠനവിഷയമായി തിരഞ്ഞെടുത്തു. അടൂര്‍ ഗോപാലകൃഷ്ണന്റെ മാതൃസഹോദരനായ അന്തരിച്ച മൗട്ടത്ത് കെ. രാമന്‍ ഉണ്ണിത്താനാണ് (പള്ളിക്കല്‍ മേടയില്‍ ബംഗഌവ്) ഗുരു. ചിത്രകലയില്‍ ഡാപ്‌ളോമ എടുത്തു. തുടര്‍ന്ന് 25 വര്‍ഷത്തോളം ചിത്രകലാ അധ്യാപകനായിരുന്നു. ഇക്കാലത്ത് വരച്ച ചിത്രങ്ങള്‍ കേരളത്തിലെ വിവിധ നഗരങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തി. ജര്‍മ്മനിയിലെ ചിത്രപ്രദര്‍ശന സമയത്താണ് 'പാദമുദ്ര' സംവിധാനം ചെയ്യാന്‍ ക്ഷണം വന്നത്. കലാമൂല്യം ഒട്ടും ചോരാതെ നിര്‍മ്മിച്ച 'പാദമുദ്ര' ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടി. മോഹന്‍ലാല്‍, നെടുമുടിവേണു, സീമ എന്നിവരാണ് മുഖ്യ കഥാപാതങ്ങളെ അവതരിപ്പിച്ചത്.
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര മുഖം നല്‍കിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂര്‍ എന്നാല്‍ വിദേശങ്ങളില്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ ഐക്കണാണ്. പൈക്കിളി, ഭക്തി, സ്റ്റണ്ട് പടങ്ങള്‍ മാത്രം നിറഞ്ഞ് നിന്ന മലയാളസിനിമയ്ക്ക് സ്വയംവരത്തിലൂടെ അടൂര്‍ നവഭാവുകത്വം നല്‍കി. ഇപ്പോള്‍ ഡോ.ബിജുവിനെ പോലെ നിരവധി അന്താരാഷ്ട്ര മേളകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്ത സംവിധായകനും അടൂരില്‍ നിന്നുണ്ടായി.
https://www.facebook.com/Malayalivartha
























